Reading Time 10 Minutes Maximum
മയ്യഴിയിൽ – 1983-ൽ രൂപംകൊണ്ട ഒരു ‘കഴുത ക്ലബ്ബി’ന്റെ ഓർമപുതുക്കൽ
(വർഷം ശരിക്ക് ഓർമവരുന്നില്ല.)
രാവിലെ എന്റെ വൈൻ ഷോപ്പിൽ ഇരിക്കുമ്പോൾ, ഒരു സുഹൃത്ത് ബിസിനസ് ആവശ്യവുമായി സമീപിച്ചു. തിരിച്ചുപോകുമ്പോൾ “നമുക്ക് വൈകുന്നേരം കാണാം” എന്ന് പറഞ്ഞ് യാത്ര പറഞ്ഞപ്പോൾ, ഞാൻ സംശയത്തോടെ ചോദിച്ചു: “എന്താ വിശേഷിച്ച് വൈകുന്നേരം? എന്തെങ്കിലും പരിപാടിയുണ്ടോ?”
“നിങ്ങൾക്കറിയില്ലേ? ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിംഗ് ഉണ്ട്. വരുമല്ലോ?”
പെട്ടെന്ന് എന്താണെന്ന് മനസിലാവാത്തതിനാൽ, ഞാൻ വീണ്ടും ചോദിച്ചു: “എന്ത് ജേസീസ് മീറ്റിംഗ്? എന്താണ് അത്?”
അദ്ദേഹം മറുപടി പറഞ്ഞു: “ജേസീസ് ഇന്റർനാഷണൽ ക്ലബ്ബിന്റെ പുതിയ ചാപ്റ്റർ മാഹിയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരു അനൗദ്യോഗിക മീറ്റിംഗ് നടത്തുകയാണ്, ഇന്ന് ഞങ്ങൾ!”
ഞാൻ അദ്ദേഹത്തോട് പറഞ്ഞു: “എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല.”
സുഹൃത്ത് പോയതിനു ശേഷം, ഞാൻ എന്റെ മറ്റ് രണ്ടുമൂന്നു സുഹൃത്തുക്കളോടുകൂടി ചോദിച്ചു. അവർക്കു ഇതിനെപ്പറ്റി വല്ല വിവരവും ലഭിച്ചുവോ? അവർക്കാർക്കും ഇതിനെക്കുറിച്ച് അറിയില്ല എന്ന് മറുപടി.
അന്ന് വൈകുന്നേരം, ഞങ്ങൾ സ്ഥിരമായി കൂടുന്ന സുഹൃത്തുക്കൾ ഇതിനെപ്പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ, ചില കാര്യങ്ങൾ നമുക്ക് മനസിലാക്കാൻ സാധിച്ചു. ജേസീസിന്റെ മാഹി ചാപ്റ്റർ രൂപീകരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു എന്നൊക്കെ! നമ്മൾ സ്ഥിരം കാണുന്നതും ഒത്തുകൂടുന്നതുമായ സുഹൃത്തുക്കളൊക്കെ തന്നെയായിരുന്നു ഇതിന്റെ അമരത്തൊക്കെ. എന്തുകൊണ്ട് ഇവർ ഞങ്ങളെ മറച്ചുവെച്ചു എന്നതിന്റെ കാര്യം ഇന്നും അജ്ഞാതം!
അംഗങ്ങൾ ഒക്കെ കൂടി ഉദ്ഘാടന ചടങ്ങ് നടത്തുന്നതിന് ഒരു തീയതി നിശ്ചയിച്ചു. അവർ ഉദ്ഘാടന പരിപാടിയുമായി മുന്നോട്ടുപോകുമ്പോൾ, ഞങ്ങൾ വീണ്ടും ഒത്തുകൂടി ഒരു തീരുമാനത്തിൽ എത്തി: ജേസീസ് ഉദ്ഘാടനം ചെയ്യുന്ന അതേ ദിവസം എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കണം. ഒഴിവാക്കപ്പെട്ട നമ്മുടെ കൂട്ടുകാരെല്ലാം അതിനു സമ്മതം മൂളുകയും ചെയ്തു.
പിന്നെ അടുത്ത ചോദ്യം: എങ്ങനെ? കാരണം ജേസീസ് ഒരു അന്തർദേശീയ അംഗീകാരമുള്ള ഓർഗനൈസേഷനാണ്. ആയതിനാൽ നമ്മുടെ പ്രവർത്തനത്തെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരിക്കണം. അന്നത്തെ ദിവസം നടത്തുന്ന പരിപാടിക്ക് ജനശ്രദ്ധ കിട്ടണമെങ്കിൽ എന്തെങ്കിലും ഒരു പുതുമയുണ്ടായിരിക്കണം. അല്ലെങ്കിൽ ജേസീസിന്റെ പരിപാടിയുള്ളതുകൊണ്ട്, ചിലപ്പോൾ നമ്മുടെ പരിപാടി ശ്രദ്ധിക്കപ്പെടാതെ പോവും. പ്രോഗ്രാമിൽ കൂടുതൽ പൊതുജനങ്ങളെ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യം.
ഞാൻ ഒരു നിർദ്ദേശം വെച്ചു: “എന്തുകൊണ്ട് നമുക്കും പ്രതീകാത്മകമായി ഒരു ക്ലബ് ആരംഭിച്ചുകൂടാ!” കൂടെ ഒരു പേരും നിർദ്ദേശിച്ചു: “അസസ്സ് ഇന്റർനാഷണൽ”.
എല്ലാവരും ചിരിച്ചു! “അതെ, അതാണ് ഏക പോംവഴി” എന്ന് ഞാൻ ആവർത്തിച്ച് അഭിപ്രായപ്പെട്ടു.
വർഷങ്ങൾക്കു മുമ്പ്, കോഴിക്കോട് ചില യുവാക്കൾ സംഘടിപ്പിച്ച പ്രോഗ്രാമിനെക്കുറിച്ചുള്ള വാർത്തകൾ ന്യൂസ് പേപ്പറിൽ വായിച്ചതായി എന്റെ ഓർമയിൽ ഉണ്ടായിരുന്നു. വാർത്ത രസകരമായി വിശദീകരിച്ചപ്പോൾ എന്റെ ഒത്തുകൂടിയ കൂട്ടുകാർക്കും പരിപാടി സ്വീകാര്യമായി തോന്നി.
“നല്ല ആശയം!” എല്ലാവരും സമ്മതിച്ചു. പരിപാടിയുടെ വിജയത്തിനായി സമാനമായ ചിന്താഗതിയുള്ള കൂടുതൽ പേരിൽ എത്തിക്കുക എന്ന തീരുമാനവുമായി ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെയെല്ലാം അറിയിക്കുകയും, പരിപാടി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെന്ന് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.
ആദ്യ ഒത്തുചേരൽ “ഗ്രീൻ ടൂറിസ്റ്റ് ഹോമിൽ”. മയ്യഴിയിലെ പ്രമുഖരായ പലരും ആദ്യ മീറ്റിംഗിൽ തന്നെ ഉണ്ടായിരുന്നു! പേരുകൾ എടുത്തുപറയുന്നില്ല. ടൂറിസ്റ്റ് ഹോമിന്റെ പേര് പോലെതന്നെ എന്നും പച്ചപിടിച്ച ഓർമകളായി മാറി അന്നത്തെ ആ പരിപാടി എന്നതായിരുന്നു സത്യം!
ക്ലബ് രൂപീകരണത്തിന് കൂടുതൽ വിശ്വസ്തത വരുത്താൻ, കോഴിക്കോട് നടത്തിയ ക്ലബ്ബിന്റെ ഭാരവാഹികളെ കാണാനായി ഞാനും, ഈയിടെ മരണപ്പെട്ട ജയപ്രകാശും കൂടി കോഴിക്കോട് ക്ലബ്ബിന്റെ അമരക്കാരനായ പ്രശസ്ത അഭിഭാഷകനായിരുന്ന ആളെ പോയി കണ്ടു. നമ്മുടെ കാര്യങ്ങൾ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് വിശദീകരിച്ചു: “അന്ന് അത് ഒരു ചെറിയ ഒത്തുചേരൽ മാത്രമായിരുന്നുവെങ്കിലും, വളരെ കളർഫുൾ പരിപാടിയായിരുന്നു. ധാരാളം ആളുകൾ പ്രോഗ്രാം ആസ്വദിച്ചു” എന്നൊക്കെ.
കഴുത ക്ലബ്ബിന് കഴുത വേണ്ടേ? സ്വാഭാവികമായ സംശയം! എവിടെനിന്നാണ് കഴുതയെ സംഘടിപ്പിച്ചത്? അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: “കഴുതയെ ഒരു പ്രതീകാത്മകമായി കണ്ട് പ്ലാസ്റ്റർ ഓഫ് പാരീസിൽ കഴുതത്തല മാത്രം ഉണ്ടാക്കി പരിപാടി നടത്തുകയായിരുന്നു” എന്ന്.
വിവരങ്ങൾ എല്ലാം ശ്രദ്ധിച്ചു മനസിലാക്കിയതിനു ശേഷം, ഞങ്ങൾ വീണ്ടും ഗ്രീൻ ടൂറിസ്റ്റ് ഹോമിന്റെ ടെറസിൽ ഒത്തുകൂടി. അന്നത്തെ ഒത്തുചേരലിന് കൂടുതൽ ആളുകളെ പ്രതീക്ഷിച്ചിരുന്നു. അതായിരുന്നു ടെറസിൽ ഒത്തുകൂടാൻ തീരുമാനിച്ചത്. ശ്രീ ചന്ദ്രദാസ് അതിന്റെ മാനേജരായതുകൊണ്ട് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി ഞാൻ, സെക്രട്ടറി ശ്രീ ശ്യാം, കാഷ്യർ ഫോട്ടോഗ്രാഫർ സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളും. ഞങ്ങളുടെ പ്രോഗ്രാം, അന്നത്തെ തീരുമാനമനുസരിച്ച് ജേസീസ് ഇന്റർനാഷണലിന്റെ ഉദ്ഘാടന ദിവസം ‘അസസ്സ് ഇന്റർനാഷണലി’ന്റെയും ഉദ്ഘാടനം നടത്തുക! അതോടനുബന്ധിച്ച് ഒരു ഘോഷയാത്ര മാത്രം സംഘടിപ്പിച്ച് അതിൽ ഒതുക്കാനുള്ള തീരുമാനത്തിൽ എത്തി.
കൂട്ടത്തിലുള്ള യതീന്ദ്രൻ ചോദിച്ചു: “കഴുതയെ ഇവിടെനിന്നും ലഭിക്കുമോ?”
പിന്നെ അതിനെപ്പറ്റി വിശദമായ ചർച്ചയായി. ആർട്ടിസ്റ്റ് പപ്പൻ – അക്വിലാ – അദ്ദേഹം അത് പ്ലാസ്റ്റർ ഓഫ് പാരീസ് മെറ്റീരിയലിൽ നിർമിക്കുമെന്ന് പറഞ്ഞു.
“പറ്റില്ല! ഒരു ജീവനുള്ള കഴുതയെ തന്നെ വേണം” എന്നായിരുന്നു എന്റെ അഭിപ്രായം.
പിന്നെ എല്ലാവരുടെയും സംശയം: അത് സാധ്യമാണോ? കാരണം പ്രധാനമായും ഞങ്ങളുടെ പ്രദേശത്ത് കഴുത ലഭ്യമല്ല. ഒരു കഴുത വേണമെങ്കിൽ പാലക്കാട്, അല്ലെങ്കിൽ കോയമ്പത്തൂർ, അല്ലെങ്കിൽ അടുത്തുള്ള തമിഴ്‌നാട് ബോർഡർ ജില്ലയിലേക്ക് പോകണം.
ഉടൻതന്നെ സുഹൃത്ത് യതീന്ദ്രൻ പറഞ്ഞു: “അദ്ദേഹത്തിന് പരിചയമുള്ള ആരോ പാലക്കാട്ടുണ്ട്. ചോദിച്ചാൽ ഒരു പക്ഷേ കിട്ടുമായിരിക്കും!” ഉടൻതന്നെ അവരുമായി ബന്ധപ്പെടാൻ യതീന്ദ്രനും ജയപ്രകാശും പാലക്കാട്ടേക്ക് യാത്രയായി.
പാലക്കാട്ടുനിന്ന് യതീന്ദ്രൻ എന്നെ ഫോൺ ചെയ്തിട്ട് അറിയിച്ചു: “കഴുതയെ ലഭ്യമാണ്, എന്നാൽ 1250 രൂപ ചോദിക്കുന്നു.” വിലപേശാൻ പറഞ്ഞു. ഒടുവിൽ അവർ കഴുതയെ 750 രൂപയ്ക്ക് വില ഉറപ്പിച്ചു. അഡ്വാൻസ് നൽകി, ഉടമകളോട് പറഞ്ഞു: “നമ്മുടെ പരിപാടിയുടെ രണ്ടു ദിവസം മുൻപ് വന്ന് കഴുതയെ കൊണ്ടുപോയിക്കൊള്ളാം” എന്ന ഉറപ്പിന്മേൽ അവർ തിരിച്ചുവന്നു.
ചടങ്ങിന് രണ്ടു ദിവസം മുമ്പ് യതീന്ദ്രനും ജയപ്രകാശും വീണ്ടും കഴുതയെ കൊണ്ടുവരാൻ വേണ്ടി പാലക്കാട്ടേക്ക് യാത്രയായി. ഏകദേശം 500 രൂപയോളം വണ്ടിവാടകയും ആയി കഴുതയെ മാഹിയിൽ എത്തിക്കാൻ.
ഞങ്ങളുടെ എല്ലാ നീക്കങ്ങളും പരസ്യമാണെങ്കിലും, ചില നീക്കങ്ങൾക്ക് സ്വകാര്യത നിലനിർത്തിക്കൊണ്ടായിരുന്നു പരിപാടികളുടെ എല്ലാ ഘട്ടത്തിലും! അതുപ്രകാരം കഴുതയെ മാഹി റെയിൽവേ സ്റ്റേഷന്റെ അടുത്തുള്ള ഒരു പരിചയക്കാരുടെ വീട്ടിൽ കെട്ടിയിട്ടു. ജീവനുള്ള കഴുതയെ പരിപാടിയിൽ ഉൾപ്പെടുത്തുന്ന കാര്യം, പരിപാടി നടക്കുന്ന സമയം വരെ പലർക്കും അറിയില്ലായിരുന്നു.
ഏകദേശം പരിപാടിയുടെ രൂപം ഓർമയിൽ ഉള്ളത് ഇങ്ങനെ:
ആനക്കുടയുമായി രണ്ടു പേർ മുൻനിരയിൽ. തുടർന്ന് രണ്ടു വരികളിലായി കേരളത്തനിമയിൽ താലപ്പൊലിയോടുകൂടി 20-ഓളം പെൺകുട്ടികൾ പുഷ്പത്തോടുകൂടിയ താലവുമായി!
പ്രോഗ്രാം ദിവസം, മുൻകൂട്ടി നിശ്ചയിച്ചതുപ്രകാരം ഘോഷയാത്രയിൽ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു:
- തെയ്യം – പൂക്കുട്ടിച്ചാത്തനാണെന്നൊരോർമ.
- ഭജനം.
- ചെണ്ടമേളം.
- അറബനമുട്ട്.
- കോൽക്കളി മുതലായവ. വേറെയും കലാരൂപങ്ങൾ.
ഏറ്റവും ഒടുവിലായി വിവിധ വർണങ്ങളിലുള്ള വൈദ്യുതി ദീപവും, പുഷ്പമാല അണിയിപ്പിച്ച് ഒരു പുഷ്പകിരീടവും തലയിൽ വെച്ച്, പട്ടു പുതപ്പിച്ച്, ദീപാലംകൃതമാക്കിയ തുറന്ന വാഹനത്തിൽ കഴുത മഹാരാജാവും!
റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ഘോഷയാത്ര ആരംഭിക്കുന്ന വിവരം അനൗൺസ് ചെയ്യുന്ന വാഹനം ഏറ്റവും മുൻപിൽ. അനൗൺസ് ചെയ്യുന്നത് സി.എച്ച്. ഗംഗേട്ടനും ചന്ദ്രദാസും.
ഘോഷയാത്ര പോകാൻ തിരഞ്ഞെടുത്ത വഴി: റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും ആരംഭിച്ച് അത്രുത്തി, ചൂടിക്കൊട്ട, പൂഴിത്തല, മാഹി ചർച്ച്, പോലീസ് സ്റ്റേഷൻ റോഡ്, മാഹി പാലം, പഴയ പോസ്റ്റോഫീസ് വഴി പള്ളി മൈതാനിയിൽ അവസാനിപ്പിച്ചു. പിന്നെ സമ്മേളനം. ഇതായിരുന്നു പ്ലാൻ.
വാർത്തകൾ കേട്ട് ജനങ്ങൾ ആകാംക്ഷയോടെ മയ്യഴിയുടെ വീഥികളിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. എന്താണ് സംഭവം എന്നറിയാൻ.
കഴുത മഹാരാജാവിന്റെ മാഹാത്മ്യത്തെ പ്രകീർത്തിച്ചുകൊണ്ടുള്ള അറിയിപ്പ്, ചന്ദ്രദാസും അന്തരിച്ച സി.എച്ച്. ഗംഗാധരൻ മാസ്റ്ററും മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ജനങ്ങളുടെ ആകർഷണം പിടിച്ചുപറ്റി. ഘോഷയാത്രയുടെ മുൻപിൽ ബസ്സുകൾ, ലോറികൾ, കാറുകളിൽ യാത്ര ചെയ്യുന്നവരെല്ലാം അനൗൺസ്മെന്റ് കേട്ട് എന്താണെന്നറിയാൻ യാത്രകൾ നിർത്തി, ഘോഷയാത്ര കടന്നുവരുന്നതും കാത്തുനിൽക്കുന്നു!
അക്കാലങ്ങളിൽ ട്രാഫിക് ജാം പൊതുവെ കണ്ടുവരാറുള്ളത് പള്ളിപ്പെരുന്നാളിന് മാത്രമായിരുന്നു. അങ്ങനെയുള്ള ദിവസങ്ങളിൽ മാത്രമായിരുന്നു വാഹനങ്ങൾ വഴിതിരിച്ചുവിടാറുള്ളത്. ഘോഷയാത്ര കാണാനായി വാഹനങ്ങൾ നിർത്തിയിട്ടത് കാരണം ട്രാഫിക് ജാം ആവുകയും വാഹനങ്ങളെ വഴിതിരിച്ചുവിട്ടതും ഇന്നും ഓർക്കുന്നു.
എല്ലാവരും ഘോഷയാത്ര കാണാൻ വേണ്ടി സ്വമേധയാ വാഹനം നിർത്തിയതിനാൽ ഗതാഗതം തടസ്സപ്പെടുന്നുണ്ടെങ്കിലും എമർജൻസിക്കുള്ള വാഹനങ്ങൾക്ക് പോകാനുള്ള സൗകര്യം ഉണ്ടായിരുന്നു. കൂടാതെ യാത്രക്കാരുടെ കൂടി താൽപര്യത്തോടുകൂടി ആയതിനാൽ ആർക്കും പരാതി ഉണ്ടായിരുന്നില്ല.
ഘോഷയാത്ര കടന്നുപോകുന്ന ഇരുവഴികളിലുമുള്ള വീടുകളിൽ മെഴുകുതിരി തെളിയിച്ചും, കഴുത മഹാരാജാവിന് താലത്തിൽ പഴങ്ങളും മാലയും നൽകി സ്വീകരിക്കുന്നതും ഒരു അത്ഭുത കാഴ്ചയായിരുന്നു! ചിലർ ദീപം കൊണ്ട് ആരാധിക്കുന്നതും ഒരു വേറിട്ട അനുഭവമായിരുന്നു പലർക്കും!
ഇവരിൽ പലരും ഘോഷയാത്രയുടെ ഭാഗമാവുകയും ചെയ്തു എന്നതാണ് യാഥാർഥ്യം. വഴിനീളെ ആദരം ഏറ്റുവാങ്ങിക്കൊണ്ട് കഴുത മഹാരാജാവ് ഒടുവിൽ മാഹി പാലത്തിനു സമീപം എത്തുമ്പോൾ, ജേസീസ് ഭാരവാഹികളും പാലത്തിനടുത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. അവരും ഞങ്ങളെ സ്വാഗതം ചെയ്തു!
ഒരു വിവാഹച്ചടങ്ങ് ഉണ്ടായിരുന്നു തൊട്ടടുത്തുള്ള ഒരു വീട്ടിൽ. തലശ്ശേരിയിൽനിന്നും വരേണ്ട വരനെ കാത്ത് വധുവിന്റെ ബന്ധപ്പെട്ടവർ വരനെ സ്വീകരിക്കാനായി ബാൻഡ് മേളവുമായി സെറിമോണിയൽ യൂണിഫോമും ധരിച്ച് കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അവിചാരിതമായും ഇതുവരെ കാണാത്ത വേറിട്ട ഒരു ഘോഷയാത്ര ആയതിനാലും, നമ്മുടെ ഘോഷയാത്ര കണ്ടപ്പോൾ അവർ നല്ല താളമേളത്തോടെ കഴുത മഹാരാജാവിന് ഒരു ഗാർഡ് ഓഫ് ഓണർ നൽകിയതും ഓർത്തെടുക്കുന്നു.
ഇതിനിടയിൽ ഒരു പ്രധാന കാര്യം എഴുതാൻ മറന്നു. മയ്യഴിയുടെ ഡോക്യുമെന്ററി ഫിലിം പിടിക്കാൻ പാരീസിൽനിന്നും ഒരു യൂണിറ്റ് മയ്യഴിയിൽ വന്നിരുന്നു. ഞങ്ങളുടെ പ്രോഗ്രാം അറിഞ്ഞ് റെയിൽവേ സ്റ്റേഷൻ പരിസരത്ത് അവരുടെ ക്യാമറയുമായി വന്നിരുന്നു. ഘോഷയാത്രയുടെ ഒരുക്കങ്ങളൊക്കെ കണ്ട് അവർ അവരുടെ മുഴുവൻ സന്നാഹങ്ങളുമായി നമ്മുടെ പരിപാടി നമ്മളോടൊപ്പം യാത്രചെയ്ത് ഫിലിം പകർത്തുന്നുണ്ടായിരുന്നു. ഒടുവിൽ ഘോഷയാത്ര പള്ളി മൈതാനിയിൽ എത്തി!
പട്ടുവസ്ത്രവും, തലയിൽ പുഷ്പകിരീടവും, കഴുത്തിൽ മാലയും അണിഞ്ഞ് വളരെ ക്ഷമയോടെ കഴുത ഞങ്ങളുടെ അടുത്തുതന്നെ ഉണ്ടായിരുന്നു.
എന്റെ സുഹൃത്ത് ശ്യാം എല്ലാവരെയും സ്വാഗതം ചെയ്തു. അടുത്തതായി എന്റെ അധ്യക്ഷ പ്രസംഗം! കഴുതയുടെ മഹത്വങ്ങളെപ്പറ്റി, അതിന്റെ ക്ഷമയെപ്പറ്റി, ജോൺ എബ്രഹാം എടുത്ത സിനിമയെപ്പറ്റി, കഴുതയെ തിരഞ്ഞെടുപ്പ് ചിഹ്നമാക്കിയതിനെപ്പറ്റി, കഴുതയുടെ ഫാം നടത്തി കഴുതപ്പാൽ എടുക്കുന്നതിനെപ്പറ്റി ഒക്കെ പ്രശംസിച്ച് സംസാരിച്ചു.
തുടർന്ന് ഞങ്ങളുടെ സെക്രട്ടറി ശ്യാം കഴുത മഹാരാജാവിന് മംഗളപത്രം വായിച്ചുകേൾപ്പിച്ചു.
പരിപാടിയിൽ പങ്കെടുക്കാൻ അസസ്സ് ഇന്റർനാഷണലിന്റെ കോഴിക്കോട് ചാപ്റ്റർ ഭാരവാഹികൾ കൂടാതെ മറ്റു ചിലരുടെയും പ്രസംഗങ്ങൾ ഉണ്ടായിരുന്നു!
എല്ലാ പ്രമുഖ പത്രമാധ്യമങ്ങളും ചിത്രസഹിതം പത്രങ്ങളുടെ മുൻപേജിൽ തന്നെ വാർത്തകൾ നൽകി എന്നത് എടുത്തുപറയേണ്ട കാര്യമായിരുന്നു!
പരിപാടി വളരെ വർണാഭമായിരുന്നു! പരിപാടിക്ക് ശേഷം അവിടെ എത്തിച്ചേർന്നവർക്കൊക്കെ കഞ്ഞിയും കപ്പ പുഴുക്കും നൽകിയതും, കഞ്ഞി കുടിക്കാൻ വാഴയില കുമ്പിൾ കുത്തി, അത് നിലത്തു നിർത്താൻ വേണ്ടി വാഴത്തടകൊണ്ട് ചെറിയ വട്ടമുണ്ടാക്കി അതിൽ വാഴയില കുമ്പിൾ നിർത്തി അതിലായിരുന്നു കഞ്ഞി വിളമ്പിയിരുന്നത്! കഞ്ഞി കുടിക്കാൻ പ്ലാവില സ്പൂണും നൽകിയത് ഓർത്തെടുക്കുന്നു! വേറിട്ടൊരു പ്രോഗ്രാം! വേറിട്ടൊരു കാഴ്ച തന്നെയായിരുന്നു അന്നത്തേത്. ഇതുപോലെ പുതുമ നിറഞ്ഞ ഒരു പ്രോഗ്രാം ഇന്നുവരെ മയ്യഴിയിൽ ആരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.
അടുത്ത ദിവസം ഞങ്ങളെ ഫ്രഞ്ച് ടെലിവിഷൻ ടീം ക്ഷണിക്കുകയും അഭിമുഖം നടത്തുകയും, എന്തിനാണ് ഇത് ചെയ്തതെന്നും അതിന്റെ ഉദ്ദേശമെന്തായിരുന്നുവെന്നും ചോദിക്കുകയും ചെയ്തു. റെക്കോർഡ് ചെയ്തത് ഓർത്തെടുക്കുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഫ്രാൻസിലെ എന്റെ സുഹൃത്ത് ചേനോത്തു രാജീവിൽനിന്ന് എനിക്ക് ഒരു ഫോൺകോൾ ലഭിച്ചു. പ്രോഗ്രാം പൂർണമായും ഫ്രഞ്ച് ടി.വി. പ്രക്ഷേപണം ചെയ്തതായി അറിയിച്ചു. ഫ്രഞ്ച് ടി.വി.യുടെ പരിപാടി ആരംഭം മുതൽ അവസാനം വരെ കാണിച്ചു എന്നും അറിയിക്കുകയുണ്ടായി. എന്നെയും ചന്ദ്രദാസിനെയും ജയപ്രകാശിനെയും ഫോട്ടോ സുരേഷിനെയും ഒക്കെ വ്യക്തമായി കാണുന്നുണ്ടായിരുന്നു എന്നും അറിയിച്ചു.
പരിപാടിയെപ്പറ്റി അദ്ദേഹത്തിന് ഒരറിവും ഉണ്ടായിരുന്നില്ല. എങ്കിലും ടി.വി. പ്രോഗ്രാം കാണുമ്പോൾ മയ്യഴിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ആയതുകൊണ്ട് ശ്രദ്ധിച്ചപ്പോൾ ഈ ഘോഷയാത്രയും നമ്മളെയൊക്കെ കണ്ടപ്പോഴുണ്ടായ സന്തോഷത്തിൽ എന്നെ വിളിക്കുകയാണ് ഉണ്ടായത്.
പരിപാടി ഒക്കെ കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞുപോയി. പരിപാടിയുടെ ആവേശത്തിൽ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം: കഴുതയെ പിന്നീടുള്ള ദിവസങ്ങളിൽ എന്ത് ചെയ്യും എന്നുള്ളത്? ഒന്നാമതായി കഴുതയെ നാട്ടിലാർക്കും ആവശ്യമില്ല. മറ്റൊരു കാര്യം നമ്മളറിയാതെ പോയത് – കഴുതയെ സൗജന്യമായി കിട്ടും എന്നറിഞ്ഞ് വന്ന ഒരാൾ കണ്ടിട്ട് പറഞ്ഞു: “ഇത് വളരെ പ്രായമുള്ള കഴുതയാണ്; ആയതിനാൽ അയാൾക്ക് വേണ്ട” എന്ന്. ഒടുവിൽ നമ്മളെല്ലാവരും കൂടി ചന്ദ്രദാസനോട് അപേക്ഷിച്ചു! തൽക്കാലം ഒരു പോംവഴി കാണുന്നതുവരെ അദ്ദേഹത്തിന്റെ വീട്ടിൽ കെട്ടിയിടാൻ.
പിറ്റേന്ന് കാലത്ത് ചന്ദ്രദാസ് പറയുകയുണ്ടായി: “അതിന്റെ രാത്രിയിലുള്ള കരച്ചിൽ അസഹനീയമാണ്, ഉറങ്ങാൻ കഴിഞ്ഞില്ല” എന്ന്. ഞങ്ങൾ എല്ലാവരും ചിരിച്ചു. പിന്നീടത്തെ കഴുതയുടെ വാസം അവിടെ. കഴുത മാഹിയുടെ റെസിഡന്റായി!
കുറച്ച് ദിവസങ്ങൾക്ക് ശേഷം കഴുത മരണപ്പെട്ടു. അതേ ദിവസം തന്നെയായിരുന്നു കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരണം. ഏകദേശം ഉച്ചയ്ക്ക് ഒരു മണി ആയിക്കാണും എന്നാണ് ഓർമ. രാഷ്ട്രീയ നേതാവിന്റെ മരണം യാത്രയിലുണ്ടായിരുന്ന പലർക്കും അറിഞ്ഞിട്ടില്ലായിരുന്നു. ഇന്നത്തെപ്പോലെ വാർത്താവിനിമയങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ? എങ്കിലും വാർത്തകൾ അറിഞ്ഞവർ ആദരസൂചകമായി മയ്യഴിയിലെ കടകളടച്ച് ഹർത്താൽ ആചരിച്ചിരുന്നു.
കഴുതയുടെ മരണവിവരം അറിഞ്ഞ് ഞങ്ങളൊക്കെ ഒത്തുകൂടി! കഴുതയെ കുളിപ്പിച്ചു, പുതുപട്ടൊക്കെ പുതപ്പിച്ചു, കുറച്ച് പൂക്കളൊക്കെ കൊണ്ട് റീത്തുകൾ ഉണ്ടാക്കി, കൈവണ്ടിയിൽ കിടത്തി മയ്യഴിയുടെ തെരുവിലൂടെ ചുറ്റി. വിലാപയാത്രയ്ക്ക് പിന്നിലായി കറുത്ത കൊടിയും, ബാഡ്ജുമൊക്കെ കുത്തി ഞങ്ങൾ കുറച്ചുപേരും.
ഏറ്റവും മുൻപിൽ സി.എച്ച്. ഗംഗാധരൻ മാസ്റ്റർ കഴുത മഹാരാജാവിന്റെ മരണവിവരം അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ മൈക്കിലൂടെ വിളിച്ചുപറഞ്ഞുകൊണ്ട് പോകുന്നുണ്ടായിരുന്നു. മൈക്ക് അനൗൺസ്മെന്റ്: “വിശ്വവിഖ്യാതനായ കഴുത മഹാരാജാവ് അന്തരിച്ചു! വിലാപയാത്ര മയ്യഴിയുടെ ആദരം ഏറ്റുവാങ്ങി തെരുവോരങ്ങളിലൂടെ ഇതാ വരുന്നു.” ഇതൊന്നും അറിയാതെ ബസിൽ യാത്രചെയ്യുന്നവർക്ക് അപ്പോഴും ഒരത്ഭുതമായിരുന്നു കടകളടച്ചിരിക്കുന്നത്.
തെരുവിലൂടെ കഴുതയെ പട്ടു പുതപ്പിച്ച് റീത്തൊക്കെ വെച്ച് വിലാപയാത്ര, ചന്ദ്രദാസിന്റെ വീടുവരെ പോയി. കഴുതയുടെ ജഡം ആ പറമ്പിൽ സംസ്കരിച്ചു.
ഇതും ഒരു പ്രധാന വാർത്തയായി മുഖ്യ പത്രങ്ങളുടെ ഫ്രണ്ട് പേജിൽ ഉണ്ടായിരുന്നു.
ഒരു പക്ഷേ ലോകത്തിലെ കഴുതകളുടെ കൂട്ടത്തിൽ ഇത്രയും ബഹുമാനവും ആദരവും സ്നേഹവും അംഗീകാരവും കിട്ടിയ ആദ്യത്തെയും അവസാനത്തെയും കഴുത ഇതായിരിക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ കഴുതപുരാണം അവസാനിപ്പിക്കുന്നതിന് മുൻപ് ചില കാര്യങ്ങൾ കൂടി പറയട്ടെ.
കുറച്ചു ദിവസം കഴിഞ്ഞ് കഴുത മഹാരാജാവിന്റെ ഓർമ പുതുക്കാൻ ഏകദേശം 30-35-ഓളം പ്രൈമറി സ്കൂൾ കുട്ടികൾക്ക് സ്കൂൾ ബാഗും, കുടയും, യൂണിഫോമും പള്ളി മൈതാനിയിൽ വെച്ച് സൗജന്യമായി നൽകിയതും ഓർമിച്ചുകൊണ്ട് ഈ കഴുത പുരാണം ഇവിടെ അവസാനിപ്പിക്കട്ടെ.
മഠത്തിൽ ബാബു ജയ പ്രകാശ് …..✍️ My Watsapp Contact No – 9500716709
ബാബു ജയപ്രകാശ് Editആസസ് ഇന്റർ നേഷണൽചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, Create a free website or blog at WordPress.com.Create your website with WordPress.comGet started


