ചെതുമ്പലുകൾ മൂടിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ?

ചെതുമ്പലുകൾ മൂടിയ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ? 

ഉറക്കം ഞെട്ടിയപ്പോൾ മനസ്സിലായി, ട്രെയിൻ ഏതോ ഒരു ചെറിയ സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുകയാണ്! 

കുറച്ചു സമയം കണ്ണു തുറന്നങ്ങനെ കിടന്നു. 

എതിർവശത്തുള്ള രണ്ടു ബർത്തുകളും കാലിയായിരിക്കുന്നു. ബർത്തിൽ ആരെയും കാണാനില്ല! ബ്ലാങ്കറ്റും ലിനനും എല്ലാം ചുരുട്ടിക്കൂട്ടിയിട്ടുണ്ട്.

നീല ഷർട്ടിട്ട രണ്ടുപേർ അടുത്ത കേബിനിൽ എല്ലാം മറന്ന് ഉറങ്ങുന്നുണ്ട്. കണ്ടിട്ട് എ.സി. കമ്പാർട്ടുമെന്റിലെ അറ്റൻഡർമാരാണെന്ന് തോന്നി.

സാധാരണയായി ഇവരൊക്കെ കിടന്നുറങ്ങുന്നത് ഡോറിന്റെ ഇടനാഴിയിലോ? ലിനനും, കമ്പിളിയും മടക്കി വെക്കാനുള്ള റേക്കിലോ ആയിരിക്കും…

ഇങ്ങനെ സുഖമായി ഒന്ന് നിവർന്ന് കിടന്നുറങ്ങാനുള്ള ഭാഗ്യം വളരെ ദുർല്ലഭമായേ ഇവർക്ക് ലഭിക്കാറുള്ളൂ! അപ്രതീക്ഷിതമായി കിട്ടിയ സുഖ സൗകര്യം, ആ സുഖമനുഭവിച്ചുള്ള ഉറക്കമാണെന്ന് കണ്ടിട്ട് മനസ്സിലായി.

സെക്കൻഡ് ക്ലാസ് എ.സി. ആയതുകൊണ്ടാണോ എന്തോ? മിക്ക ബർത്തുകളും കാലിയാണ്… കൊറോണയും, കൂടെ മഴയും ഇതൊക്കെയായിരിക്കും തിരക്ക് കുറയാനുള്ള കാരണം എന്ന് സ്വയം വിലയിരുത്തി!

പുറത്തെ കാഴ്ചകളും സ്റ്റേഷനും ഏതാണെന്ന് അറിയാൻ ജനലിലൂടെ ഒന്ന് നോക്കി. ജനലിലൂടെയുള്ള പുറം കാഴ്ച കണ്ടിട്ട് ഇന്നലെ മുഴുവൻ തോരാതെ പെയ്ത മഴയ്ക്ക് അൽപ്പം ശമനം വന്നതു പോലെയുണ്ട്. 

എങ്കിലും അടച്ചു പൂട്ടിയ ജനൽ ചില്ലുകളിൽ നീരാവി കൊണ്ട് ഭാഗികമായി മൂടപ്പെട്ടതിനാൽ കാഴ്ചകൾ ഒന്നും അത്ര വ്യക്തമല്ല.

വണ്ടി നിർത്തിയിട്ടതിന്റെ ദൈർഘ്യം കണ്ടിട്ട് ഏറെ നേരമായതു പോലെ തോന്നി. ബർത്തിൽ നിന്നും പതിയെ എഴുന്നേറ്റിരുന്നു. തൊട്ടടുത്ത കൂപ്പയിലേക്ക് നോക്കി. എല്ലാവരും നല്ല ഉറക്കത്തിലാണ്! പൊതുവെ എല്ലാ കമ്പാർട്ടുമെന്റുകളിലും തിരക്ക് കുറവാണ്.

കൊറോണയും, കുരങ്ങു പനിയും, വിവിധ തരം പനികളെപ്പറ്റി കേൾക്കുമ്പോൾ തോന്നും! ഇനിയുള്ള പനിക്ക് പേരിടണമെങ്കിൽ പുതിയ ജീവിയെ കണ്ടെത്തണം…!

ഓരോ ജീവിക്കും അസുഖം വരുമ്പോഴല്ലേ ആ പേരിൽ അറിയപ്പെടുന്നത്?

കോഴിപ്പനി, പന്നിപ്പനി, കുരങ്ങു വസൂരി, ചെള്ളുപനി… അങ്ങനെ പോകുന്നു പനികളുടെ പേരുകൾ!

ചിലപ്പോൾ തോന്നും, ഈ സ്വഭാവങ്ങളെല്ലാം ഉള്ളതുകൊണ്ടാണോ മനുഷ്യരിലും ഈ രോഗങ്ങൾ പടരുന്നത് എന്ന്!

ഇപ്പോൾ കൊറോണയും, ലോകം മുഴുവൻ നിശ്ചലമാക്കി താണ്ഡവമാടുന്നത് അൽപ്പം ശമിപ്പിക്കുമ്പോഴേക്കും, പിന്നെ വർഷംതോറും അതിന്റെ വകഭേദങ്ങളും ആയിത്തുടങ്ങി…

മാലപ്പടക്കത്തിന് തീപ്പിടിച്ചതു പോലെയാണ് രോഗങ്ങൾ ഇപ്പോൾ പടരുന്നത്! ഇടയ്ക്ക് ഗുണ്ട് പൊട്ടുന്നതു പോലെ ഓരോ ഞെട്ടിക്കുന്ന വാർത്തയും കേൾക്കാം!

ചാർജ് ചെയ്യാൻ വെച്ച ഫോണിൽ “Full Charge” എന്ന് കാണിക്കുന്നുണ്ട്. ഇടയ്ക്കിടെ ശബ്ദമുണ്ടാക്കി കൊണ്ടിരിക്കുന്നുമുണ്ട്.

ഫോർവേഡ് മെസേജുകളുടെയും, Good Morning മെസേജുകളുടെയും സമയമായിരിക്കുന്നു എന്ന് മനസ്സിലായി.

വാച്ച് കെട്ടുന്ന സ്വഭാവമില്ലാത്തതുകൊണ്ട് ഫോണെടുത്തു! സമയം പുലർച്ചെ മൂന്നര ആയിരിക്കുന്നു. ട്രെയിൻ നിർത്തിയിട്ടതിന്റെ കാരണമെന്താണെന്ന് അറിയാൻ പ്ലാറ്റ്‌ഫോമിൽ ഇറങ്ങി നോക്കാമെന്ന് കരുതി, ഫോണുമെടുത്ത് പതിയെ എഴുന്നേറ്റു, വാതിലിനടുത്തേക്ക് നടന്നു.

ആ ഇളം നീല വെളിച്ചത്തിൽ കണ്ടു, TT വാതിലിനടുത്ത് നിൽപ്പുണ്ട്. എന്റെ വരവ് കണ്ടിട്ടാവണം, അദ്ദേഹം ടോർച്ചുമായി പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങി…

“എന്നാ… എത്തിയോ?” എന്ന് ചോദിക്കാൻ ആലോചിച്ചതാണ്! ചോദിക്കാതെ തന്നെ അദ്ദേഹം പറഞ്ഞു… “സിഗ്നൽ കിട്ടുന്നില്ല!”

ഇടയ്ക്ക് ആരുടെയോ ഫോൺ വന്നു. ആ നിശബ്ദതയിൽ അദ്ദേഹത്തിന്റെ ശബ്ദത്തിന് നല്ല ഒച്ചയുള്ളതു പോലെ തോന്നി.

അല്ലെങ്കിലും റെയിൽവേ ജോലിക്കാർ പൊതുവെ ഉച്ചത്തിലാണ് സംസാരിക്കാറ്! അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വണ്ടി ഓടുമ്പോൾ ഉണ്ടാവുന്ന ശബ്ദത്തിലും ഉച്ചത്തിൽ സംസാരിച്ചാൽ മാത്രമേ കേൾക്കൂ. അത് ഒരു ശീലമായി പോയതാണ്. പൊതുവെ ഇവരുടെ ഇടയിൽ വളർന്നതായിരിക്കും ഉച്ചത്തിൽ സംസാരിക്കുന്നതിന്റെ കാരണം. പൊതുവെ ഉച്ചത്തിൽ സംസാരിക്കുന്നവർ ശുദ്ധഹൃദയമുള്ളവരാണെന്ന് കേട്ടിട്ടുണ്ട്!

അദ്ദേഹത്തിന്റെ തമിഴും ഹിന്ദിയും കലർന്നുള്ള ഫോൺ സംഭാഷണത്തിൽ നിന്നും മനസ്സിലായി, എവിടെയോ അപകടം സംഭവിച്ചിട്ടുണ്ട്…

സംസാരിക്കുന്നതിനിടയിൽ… “ഔർ… ഏക്… ഘണ്ടേ!” “ആമാ!” “മണൽ… മരം…” എന്നൊക്കെ കേൾക്കുന്നുണ്ട്.

ഫോൺ കട്ട് ചെയ്തതിനു ശേഷം അദ്ദേഹം എന്നോടായി പറഞ്ഞു: 

“പോത്തന്നൂർ പക്കം, ട്രാക്കിൽ ചുമര് ഇടിഞ്ഞ് വീണ്, കംപ്ലീറ്റാ ട്രാക്കിൽ മണൽ ഇരിക്ക്… വേല നടന്നിട്ടിരിക്ക്! ഒരു മണി നേരമാകും…” 

പോത്തന്നൂരിനടുത്ത് മണ്ണിടിഞ്ഞ് മരവും മണ്ണും റെയിലിലേക്ക് വീണിരിക്കുന്നു. ഇനിയും ഒരു മണിക്കൂർ എടുക്കും എല്ലാം ക്ലിയർ ആകാൻ.

വേറെ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് പ്ലാറ്റ്‌ഫോമിലൂടെ അങ്ങ് ദൂരെ ലൈറ്റ് കാണുന്നിടത്തേക്ക് നടന്നു…

നല്ല കൂരിരുട്ടാണ്! പ്ലാറ്റ്‌ഫോമിലെ LED-യിൽ പലതും കത്തുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം! എങ്കിലും ചീവീടുകളുടെയും, തവളകളുടെയും ശബ്ദം ഇടവിട്ട് കേൾക്കാം.

കുളിർ കാറ്റിൽ ഹൃദ്യമായ പുലർകാലക്കാഴ്ചകൾ ആസ്വദിച്ച്, ദൂരെ കണ്ട വെളിച്ചം ലക്ഷ്യമാക്കി ഞാൻ നടന്നു. നിർത്തിയിട്ട ട്രാക്കുകൾക്ക് പുറമെ മൂന്ന് പാളങ്ങൾ കൂടി കാണാം. പാത ഇരട്ടിപ്പിന്റെ മാറ്റങ്ങൾ.

തൊട്ടടുത്തുള്ള ട്രാക്കിലൂടെ “Accident Relief Van” എന്ന് പേരെഴുതിയ കമ്പാർട്ടുമെന്റുമായി ഒരു ട്രെയിൻ നിർത്താതെ പോകുന്നത് കണ്ടു. ഒരു പക്ഷേ അപകടം നടന്ന സ്ഥലത്തേക്കുള്ള സഹായത്തിനായി പോകുന്നതായിരിക്കും.

എഞ്ചിന്റെ High Beam വെളിച്ചത്തിൽ പാതി പണി തീർന്ന ട്രാക്കിൽ, നിറയെ ചായയുടെ നിറത്തിൽ വെള്ളം തളം കെട്ടി നിൽക്കുന്നത് വ്യക്തമായി കണ്ടു.

പുറത്ത് കാറ്റ് വീശുന്നുണ്ട്! നല്ല തണുപ്പ് അനുഭവപ്പെട്ടു. രണ്ടു കയ്യും പാന്റിന്റെ പോക്കറ്റിൽ ഇട്ടു. ഞാൻ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു.

തണുത്ത കാറ്റ് ദേഹത്ത് തട്ടിയപ്പോൾ ഒരു ചൂട് ചായ കുടിക്കാനുള്ള മോഹം…!

പ്ലാറ്റ്‌ഫോമിന്റെ അതിര് തിരിക്കുന്ന വെള്ള കോൺക്രീറ്റ് വേലിക്ക് മുകളിൽ വള്ളിച്ചെടികൾ പടർന്നു കയറിയിരിക്കുന്നു…

പ്ലാറ്റ്‌ഫോമിലേക്ക് പന്തലിട്ടത് പോലെ പൂമരങ്ങളുടെ പടർന്ന ശിഖരങ്ങളിൽ നിന്നും, കാറ്റിൽ ഉലയുമ്പോൾ വെള്ളം ഉറ്റി വീഴുന്നതും ആസ്വദിച്ചുള്ള നടത്തം!

ദീർഘനേരമായി വണ്ടി അവിടെ നിർത്തിയിട്ടിരിക്കുകയാണെങ്കിലും, ആരും ഒന്നുമറിഞ്ഞ മട്ടില്ല! TT-യും, സ്റ്റേഷൻ മാസ്റ്ററും, പിന്നെ ഒന്നോ രണ്ടോ സ്റ്റാഫുകൾ മാത്രം പ്ലാറ്റ്‌ഫോമിൽ കാണാം.

ട്രെയിനിൽ കയറുന്നവരെയോ, ഇറങ്ങുന്നവരെയോ ഒന്നും കാണാനേയില്ല! രാത്രിയിലെ മഴയുടേതോ? പുലർകാലെയുള്ള മഞ്ഞിന്റെയോ തുള്ളികൾ കറുത്ത ഗ്രാനൈറ്റ് പാകിയ ഇരിപ്പിടത്തിൽ തളം കെട്ടിയിട്ടുണ്ട്. അതിൽ പൂമരത്തിൽ നിന്നും വീണ ചുവന്ന പൂവും ഒട്ടിപ്പിടിച്ചിട്ടുണ്ട്!

പ്ലാറ്റ്‌ഫോം നിറയെ മഞ്ഞയും ചുവപ്പും കലർന്ന പൂക്കൾ വീണ്, കാർപ്പറ്റ് വിരിച്ചതു പോലെയുണ്ട്.

സ്റ്റേഷൻ പരിസരം വിജനമാണ്. അപ്പോഴാണ് കണ്ടത്! അതേ സ്റ്റേഷൻ കെട്ടിടത്തോട് ചേർന്ന്, വേലിക്കപ്പുറം വളർന്ന് പന്തലിച്ച് പ്ലാറ്റ്‌ഫോം കീഴടക്കിയ ചുവന്ന പൂക്കളുള്ള ഗുൽമോഹർ മരങ്ങൾ…

അതെ! എന്റെ ബ്ലോഗിനെ അനുസ്മരിപ്പിക്കുന്ന വിധം, നിറയെ ചുവന്ന പൂക്കളുമായി ഒന്ന് രണ്ടു ഗുൽമോഹർ മരങ്ങൾ വായുവിൽ പന്തലിട്ടത് പോലെ പടർന്നു നിൽപ്പുണ്ട്! അതിനിടയിലൂടെ നീലാകാശവും, നിലാവും, പച്ച ഇലകളും, മരം നിറയെ പൂത്തുനിൽക്കുന്ന ചുവന്ന ഗുൽമോഹർ പൂക്കളും… ഒരു തരം മാസ്മരികത ഉണർത്തുന്ന അന്തരീക്ഷം!

വേനൽ ചൂടിന് പ്ലാറ്റ്‌ഫോമിലെത്തുന്ന യാത്രക്കാർക്ക് എന്തുകൊണ്ടും ആശ്വാസം കിട്ടും ഈ മരങ്ങളെക്കൊണ്ട്! ഞാൻ അപ്പോൾ അതാണ് ഓർത്തത്. പ്രകൃതിക്കും, യാത്രക്കാർക്കും തണൽ നൽകാൻ മാത്രം വളർന്നിരിക്കുന്നു മരങ്ങൾ. റെയിൽവേയുടെ ദീർഘകാഴ്ചപ്പാടിന്റെ ശേഷിപ്പ്!

അതിന്റെ നിൽപ്പും, ഒപ്പം ഒരു തളിർ കാറ്റും! അതുണ്ടാക്കിയ അലയിൽ ചില്ലുകൾ ഉലഞ്ഞ്, വെള്ളത്തോടൊപ്പം ചുവന്ന പൂവും എന്റെ ദേഹത്ത് പതിച്ചപ്പോൾ… പനിനീർ കുടഞ്ഞ് പുഷ്പവൃഷ്ടി നടത്തി യാത്രക്കാരിൽ ഒരുവനായ, ചുവന്ന കടുക്കനിട്ട ബ്ലോഗിന്റെ രചയിതാവായ എന്നെ സ്വീകരിക്കുന്നത് പോലെ തോന്നി എനിക്ക്!

ഒരുപക്ഷേ ഈ മനോഹര ദൃശ്യം പകർത്തി എഴുതാനായിരിക്കുമോ എന്നെ ഈ പ്ലാറ്റ്‌ഫോമിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്?

ഇതൊക്കെ ഓർത്ത് നടക്കുമ്പോൾ… ഒരു നേർത്ത ശബ്ദത്തിൽ എന്നോട്…

“സാർ… ചായ… വേണുമാ…?”

തിരിഞ്ഞു നോക്കിയപ്പോൾ ഒരു പയ്യൻ! സുമാർ 14 ഓ 15 ഓ വയസ്സുണ്ടാവും. കയ്യിൽ ഒരു കെറ്റിലും കുറച്ച് ഡിസ്പോസിബിൾ ഗ്ലാസ്സുമായി നിൽക്കുന്നു.

കണ്ടപ്പോൾ പാവം തോന്നി! അകെ നനഞ്ഞിരിക്കുന്നു. തല തോർത്തിയതിന്റെ ലക്ഷണമുണ്ട്. മുടി ഒരു ഒതുക്കവുമില്ലാതെ! ഷർട്ടും നിക്കറും നനഞ്ഞിരിക്കുന്നു. മാസ്ക് ഒന്നും ധരിച്ചിട്ടില്ല!

ചുമ്മാ ചോദിച്ചു: “എന്ത് തമ്പി? പൂരാ നനഞ്ഞിരിക്ക്! ജോരം വരാതാ? എന്ത് മാസ്ക് പോടലെ?” 

അവൻ ഒന്ന് ചിരിച്ചു: “എങ്കൾക്ക് ജോരം ഒന്നും വരാത് സാർ!”

ഒന്നും ആലോചിച്ചില്ല, ഒരു ചായ വാങ്ങി.

“കാശ് എവളോ?” 

“പത്തു രൂപ സാർ!”

20 രൂപ നോട്ടെടുത്ത് കൊടുത്തു…

“സാർ… ചെയ്ഞ്ച് കടയാത്… ഇപ്പൊ തൻ വന്ദേ!”

“ഇരുപതു രൂപ വെച്ചോ… പറവാല്ലേ…”

നോട്ടും കയ്യിൽ പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ പയ്യൻ എന്നെ നോക്കി നിൽക്കുന്നു…

ഞാൻ വീണ്ടും പറഞ്ഞു: “പറവാല്ലേ തമ്പീ!”

അവൻ അൽപ്പം കൂടി ചായ എന്റെ ഗ്ലാസിലേക്ക് പകർന്നു തന്നു!

അവൻ നടന്നു നീങ്ങുന്നതും നോക്കി നിൽക്കുമ്പോൾ…

മഞ്ഞയും കറുപ്പും ഇടകലർന്ന് പെയിന്റ് ഇളകി മാറിയിട്ടുണ്ടെങ്കിലും, English-ലും Tamil-ലും എഴുതിയ അക്ഷരങ്ങൾ കുറെ ഭാഗം ഇടവിട്ട് അടർന്നു പോയെങ്കിലും, സ്റ്റേഷന്റെ Name Board-ൽ നോക്കി വായിക്കാനൊരു ശ്രമം നടത്തി.

എത്ര നേരം അവിടെ നിന്നു എന്നറിയില്ല. ഞാൻ പതിയെ തിരിച്ച് E1 കമ്പാർട്ടുമെന്റിലേക്ക് നടന്നു. ചായ കുടിച്ച് ഗ്ലാസ് കയ്യിലുണ്ട്…

പെട്ടെന്ന് ദീർഘമായ വിസിൽ ശബ്ദം നിശ്ശബ്ദത ഭേദിച്ച് അന്തരീക്ഷത്തിൽ മുഴങ്ങി!

ഗാർഡിനും ഡ്രൈവർക്കും പിന്തുണ നൽകി, സ്റ്റേഷൻ മാസ്റ്ററും ടോർച്ച് വീശി ട്രെയിനിന് പോകാനുള്ള അനുവാദം നൽകി.

ട്രെയിൻ ഡ്രൈവർ ദീർഘനേരം ഹോൺ അടിച്ചു! ഒരു പക്ഷേ ട്രെയിനിൽ നിന്നും ആരെങ്കിലും ഇറങ്ങിയിട്ടുണ്ടെങ്കിൽ അവർക്കുള്ള മുന്നറിയിപ്പായിരിക്കും ഈ ഹോൺ അടിയുടെ ഉദ്ദേശം.

അങ്ങ് ദൂരെ ഗാർഡിന്റെ റൂമിൽ പച്ചനിറം ടോർച്ചിൽ തെളിഞ്ഞു കണ്ടു. ട്രെയിൻ ഉരുണ്ടു നീങ്ങിത്തുടങ്ങി. ഞാൻ പതിയെ ട്രെയിനിനൊപ്പം നടക്കുന്നതിനിടയിൽ സ്റ്റേഷനും, പ്ലാറ്റ്‌ഫോം പരിസരവും ശ്രദ്ധിച്ചു. നല്ല ഭംഗിയാണ് സ്റ്റേഷൻ കാണാൻ!

ചെറിയ സ്റ്റേഷനാണെങ്കിലും ചുറ്റും പൂച്ചെടികളൊക്കെ പിടിപ്പിച്ച് നല്ല ഭംഗിയിൽ വെച്ചിരിക്കുന്നു! വൃത്തിയും വെടിപ്പുമുള്ള ചെറിയ കെട്ടിടം. സ്റ്റേഷൻ മാസ്റ്ററുടെ റൂമിലെ Panel Board-ൽ പച്ചയും ചുവപ്പും മഞ്ഞയും ഇടവിട്ട് മിന്നി പ്രകാശിക്കുന്നത് കാണുമ്പോൾ, Christmas കാലങ്ങളിലെ Decoration Bulb പ്രകാശിക്കുന്നത് പോലെ തോന്നി.

ട്രെയിൻ പതിയെയാണ് പോകുന്നത്! ആരെയും ശല്യപ്പെടുത്താതെ പരമാവധി ശബ്ദം കുറച്ച്. Wheel-ഉം Rail-ഉം തമ്മിൽ ഉരസുന്ന ശബ്ദം പോലും പുറത്തു വരാത്ത Slow-ൽ.

ഞാൻ കമ്പാർട്ടുമെന്റിൽ കയറി. കാലി ഗ്ലാസ് Waste Bin-ൽ ഇട്ട് എന്റെ ബർത്തിലേക്ക് നടന്നു.

ഇതിനകം TT മറ്റേതോ കമ്പാർട്ടുമെന്റിൽ കയറി എന്ന് തോന്നുന്നു.

ഒരു പോലീസുകാരൻ Stun Gun-നുമായി തൊട്ടടുത്തുള്ള കമ്പാർട്ടുമെന്റിൽ നിന്നും നടന്ന് അടുത്ത കമ്പാർട്ടിലേക്ക് നീങ്ങുന്നത് കണ്ടു. പിറകെ TT-യും.

TT ഡോർ Lock ചെയ്ത് നടന്നു നീങ്ങി.

കമ്പാർട്ടുമെന്റിലെ മിക്കവാറും ബർത്തുകൾ കാലിയാണ്! എന്റെ കമ്പാർട്ടുമെന്റിൽ ആകെ ഇരുപതോ ഇരുപത്തഞ്ചോ പേർ മാത്രം. അതിൽ ഞാനൊഴികെ ബാക്കി എല്ലാവരും ഇരുന്നും കിടന്നും മയക്കത്തിലാണ്…

മുൻപ് കണ്ട നീല ഷർട്ടുകാർ അപ്പോഴും ഒന്നുമറിയാതെ ഉറങ്ങുകയാണ്! കിടന്ന Position-ന് അൽപ്പം മാറ്റമുണ്ട്. അതിൽ ഒരാൾ നല്ല ശബ്ദത്തിൽ കൂർക്കം വലിക്കുന്നത് കേൾക്കാം!

ഞാൻ നേരെ എന്റെ ബർത്തിലേക്ക് നടന്നു. ചുളിഞ്ഞ കമ്പിളിയും, Linen Sheet-ഉം നേരെയാക്കി, പോക്കറ്റിൽ നിന്നും ഫോണെടുത്തു. ഏകദേശം 42 ഓളം Message വന്നു കിടപ്പുണ്ട്! വന്ന Message ഒക്കെ മിക്കതും Good Morning Message തന്നെ!

വന്ന Message-ൽ മിക്കതും 60 – 65 വയസ്സു കഴിഞ്ഞവർ എന്ന് തിരിച്ചറിഞ്ഞു. പലർക്കും ഉറക്ക് കുറവാണെന്ന് വ്യക്തം!

ട്രെയിൻ പതിയെ തന്നെയാണ് പോകുന്നത്. വീണ്ടും വേഗം കുറഞ്ഞതു പോലെ തോന്നി. ജനാലയിലൂടെ കണ്ടു, പ്രകാശമുള്ള വെളിച്ചത്തിൽ Track-ന് വശമായി ധാരാളം പേരുണ്ട്! Crowbar-ഉം, Shovel-ഉം, Ring Spanner-ഉം, Pickaxe-ഉമൊക്കെയായി. Reflector Jacket ധരിച്ച ജോലിക്കാർ ട്രെയിൻ പോകുന്നതും നോക്കി നിൽക്കുന്നുണ്ട്. അപ്പുറത്തെ Track-ൽ അൽപ്പം മുൻപ് നമ്മളെ കടന്നു പോയ Accident Relief Van നിൽപ്പുണ്ട്.

കുറച്ചു കഴിഞ്ഞ് പതിയെ പതിയെ Speed കൂട്ടിത്തുടങ്ങിയിരിക്കുന്നു എന്ന്…

Electric Post-കളും മരങ്ങളും വേഗത്തിൽ പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും, മാനത്തെ അമ്പിളിമാമൻ വെളിച്ചം നൽകി നമുക്കൊപ്പം വരുന്നത് പോലെ തോന്നി…

പതിയെ ഞാൻ ബർത്തിലേക്ക് കിടന്നു… വീണ്ടും ആലോചനയിൽ മുഴുകി…

എന്റെ ചിന്ത അമ്മയുടെ ഫോൺവിളിയും, അനുജന്റെ നിസ്സഹായ അവസ്ഥയും, അത് പരിഹരിക്കാനുള്ള പോംവഴിയും ഒക്കെയായിരുന്നു…

കൂടാതെ നാട്ടിലേക്ക് വർഷങ്ങൾ കഴിഞ്ഞുള്ള യാത്രയും! എന്തൊക്കെ മാറ്റങ്ങൾ നാട്ടിൽ ഉണ്ടായിട്ടുണ്ടാവും! കൂടെയുള്ളവർ ആരൊക്കെ നാട്ടിലുണ്ടാവും? അടുത്ത സുഹൃത്തുക്കളിൽ പലരും മണ്ണ്മറഞ്ഞിരിക്കുന്നു… നാട്ടിലെത്തിയാൽ എങ്ങനെ സമയം ചിലവഴിക്കും? ഓരോന്നോർത്ത് അങ്ങനെ കിടന്നു…

കഥ തുടരും…

മഠത്തിൽ ബാബു ജയപ്രകാശ്  ✍️.  My Watsapp Cell No: 00919500716709

Leave a Comment