Time Taken To Read 3 Minutes
ഈ എഴുത്തിനു ആധാരം എന്റെ സുഹൃത്തും പത്രപ്രവർത്തകനുമായ ശ്രീ സോമൻ പന്തക്കൽ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ഒരു വീഡിയോവാണ്! ആ വീഡിയോ വീണ്ടും ഷെയർ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് അതിനു എഴുതിയ എന്റെ അടിക്കുറിപ്പ് ലിമിറ്റഡ് സർക്കിളിൽ പെട്ടവർക്ക് മാത്രമേ വായിക്കാൻ പറ്റുമായിരുന്നുള്ളൂ.
ഇന്നത്തെ കാലത്തു ഏറെ പ്രസക്തിയുണ്ട് ഈ പ്രാർത്ഥനയ്ക്ക്!
വർഷം കൃത്യമായി അറിയില്ല. ഏതാണ്ട് 1970–1971 കാലഘട്ടത്തിലായിരിക്കണം. ശ്രീ മന്മഥൻ ഒരു പര്യടന വേളയിൽ മയ്യഴി റെയിൽവേ സ്റ്റേഷൻ രണ്ടാം ഗേറ്റിനു സമീപം ഡി വൈ എസ് പി നാരായണൻ നായരുടെ വീട്ടിൽ ‘ജ്യോതി’യിൽ ഒരു യോഗത്തിൽ പങ്കെടുത്തപ്പോൾ വേദിയിൽ ഈ ഗാനം ഞങ്ങളുടെ കുടുംബ സുഹൃത്തിന്റെ മകൾ രാജി സ്റ്റേജിൽ ആലപിച്ചത് ഇന്നും ഓർക്കുന്നു!
ഇന്ന് ആ വീട് അവിടെ ഇല്ല. നാഷണൽ ഹൈവേക്കു വേണ്ടി വിട്ടുകൊടുത്തു.
പന്തളം കെ പി രാമൻപിള്ള രചിച്ച ഈ പ്രാർത്ഥനാഗാനം രചിക്കാൻ ഒരു കാരണമുണ്ടായിരുന്നു. ഏറെ പ്രസക്തമായ ഈ പ്രാർത്ഥന ജനങ്ങളിൽ ഉണ്ടാക്കിയ സ്വാധീനത്തിന്റെ അന്തസത്ത മനസ്സിലാക്കിയാണ് പിന്നീട് സ്കൂളുകളിൽ പ്രാർത്ഥനാ ഗാനമായി സ്വീകരിച്ചത്.
ഈ വരികൾ നമ്മളൊക്കെ ചെറുപ്പത്തിൽ സ്കൂളുകളിൽ ദിവസവും ചൊല്ലിക്കൊണ്ടായിരുന്നു ക്ലാസുകൾ ആരംഭിച്ചിരുന്നത്. ഇടയ്ക്ക് എവിടെയോ വെച്ച് ആ പതിവ് നിർത്തലാക്കി!
അത് എന്തിന്റെ പേരിലാണ് നിർത്തലാക്കിയത്? ആരുടെയെങ്കിലും പ്രേരണയാലാണോ നിർത്തലാക്കിയത്? ഏതെങ്കിലും മതവിഭാഗത്തിൽ പെട്ടവർ ഇത് നിർത്തലാക്കാൻ പ്രേരണ ചെലുത്തിയിട്ടുണ്ടോ?
അങ്ങനെ ഒന്നുമില്ലെങ്കിൽ പിന്നെ എന്തിനു തികച്ചും മതേതരത്വം പുലർത്തുന്ന ഈ പ്രാർത്ഥന നിർത്തലാക്കി?
ഈ പ്രാർത്ഥനയിലെ വരികൾ വാക്കുകൾ ഓരോന്നായി വ്യാഖ്യാനിച്ചാൽ പോലും എല്ലാ മതങ്ങൾക്കും ഉൾക്കൊള്ളാൻ പറ്റും! എന്നിട്ടും ഇതിൽ ഹൈന്ദവ മേൽക്കോയ്മ പരോക്ഷമായി ആരോപിച്ചു മാറ്റിനിർത്തിയതല്ലേ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല.
ഇനി ഈ പ്രാർത്ഥന ചിട്ടപ്പെടുത്താനുണ്ടായ സാഹചര്യത്തെപ്പറ്റിയും അതിന്റെ കാരണത്തെപ്പറ്റിയും ഗൂഗിളിൽ പരതിയപ്പോൾ ലഭിച്ച വിവരം എന്റെ ഈ ബ്ലോഗിലൂടെ നിങ്ങളുമായി പങ്കുവെക്കുന്നു.
1951-ൽ എൻ എസ് എസ് സംഘടനയ്ക്ക് സാമ്പത്തിക ഞെരുക്കമുണ്ടായപ്പോൾ, അതിനു പരിഹാരം കാണുവാൻ ഒരു ഉൽപ്പന്ന പിരിവ് നടത്താമെന്ന ആശയം ശ്രീ എം പി മന്മഥൻ മുന്നോട്ടുവെച്ചു.
തീരുമാനം ഇങ്ങനെ: തങ്ങളുൾപ്പെട്ട കരയോഗ അംഗങ്ങളുടെ വീടുകൾ സന്ദർശിച്ചു കാർഷിക വിളകളായ നെല്ല്, തേങ്ങ, കാച്ചിൽ, ചേമ്പ്, ചേന, മരച്ചീനി മുതലായവ സംഭാവനയായി സ്വീകരിച്ചു, അത് പിന്നീട് ലേലം ചെയ്തു വിൽക്കുകയും, അതിൽ നിന്നും ലഭിക്കുന്ന തുക സംഘടനയിലേക്കു മുതൽക്കൂട്ടാക്കി സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം കാണുവാനായിരുന്നു തീരുമാനം.
ഇന്ന് ഇത് ബിരിയാണി ചാലഞ്ച് നടത്തി ലക്ഷങ്ങളും കോടികളും സ്വരൂപിക്കുന്നുണ്ട് പല സംഘടനകളും!
ഉൽപ്പന്ന പിരിവുകൾക്കു പോകുന്ന വളണ്ടിയർമാർക്ക് പാടുവാനായി ശ്രീ മന്മഥന്റെ ആവശ്യപ്രകാരം ശ്രീ പന്തളം കെ പി രാമൻപിള്ളയോട് ഒരു ഗാനം ചിട്ടപ്പെടുത്താൻ ആവശ്യപ്പെടുകയും, അതുപ്രകാരം ശ്രീ രാമൻപിള്ള രചിച്ചതായിരുന്നു “അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി” എന്ന തികച്ചും മതേതരവും മനോഹരവുമായ ആ പ്രാർത്ഥനാ ഗാനം!
പിൽക്കാലത്തു ആ ഗാനം വിദ്യാലയങ്ങളിലും യോഗങ്ങളിലും ആലപിക്കുന്നത് പതിവായി സ്വീകരിച്ചു.
പല കരയോഗങ്ങളിലും ശ്രീ മന്മഥൻ നേരിട്ടെത്തി ഉൽപ്പന്നപ്പിരിവിന് നേതൃത്വം നൽകിയിട്ടുണ്ട്. ഉൽപ്പന്ന പിരിവ് എൻ എസ് എസ്സിന്റെ ചരിത്രത്തിൽ ഒരു മഹാസംഭവമായിരുന്നു അത്! പന്തളം എൻ എസ് എസ് കോളേജിന്റെ നിർമ്മാണകാലത്തു ഓരോ കരയോഗങ്ങളിലും ശ്രീ മന്മഥനോടൊപ്പം വളണ്ടിയർമാർ ചേർന്ന് പ്രസ്തുത പ്രാർത്ഥന കൂട്ടമായി ഉച്ചത്തിൽ ആലപിച്ചുകൊണ്ടായിരുന്നു ഉൽപ്പന്നപ്പിരിവ് നടത്തിയിരുന്നത്.
ആ പ്രാർത്ഥനയുടെ വരികൾ ഇങ്ങനെ:
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി
പരമാണു പൊരുളിലും സ്ഫുരണമായ് മിന്നും
പരമപ്രകാശമേ ശരണം നീയെന്നും…
ശരണം നീയെന്നും!
അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി
അതിനുള്ളിൽ ആനന്ദദീപം കൊളുത്തി
സമരാദി തൃഷ്ണകൾ ആകവെ നീങ്ങി
സമതയും ശാന്തിയും ക്ഷേമവും തിങ്ങി
ജനതയും ജനതയും കൈകോർത്തിണങ്ങി
ജനിതസൗഭാഗ്യത്തിൻ ഗീതം മുഴങ്ങി
നരലോകം എപ്പോഴും ആനന്ദം നേടി
വിജയിക്ക നിൻ തിരുനാമങ്ങൾ പാടി
വിജയിക്ക നിൻ തിരുനാമങ്ങൾ പാടി!
അവസാനിപ്പിക്കുമ്പോൾ, വരികളുടെ ഈ അർഥം എങ്ങനെ വിശകലനം ചെയ്താലും ഒരു സ്ഥലത്തും ജാതി-മത സ്പർധ സൃഷ്ടിക്കുന്ന ഒരു പ്രയോഗങ്ങളും കണ്ടെത്താൻ സാധിക്കാത്ത ഈ പ്രാർത്ഥന ഒഴിവാക്കി, പകരം നവോത്ഥാനത്തിന്റെ പേരിൽ ഇന്ന് വിദ്യാലയങ്ങളിലും പൊതുവായും ചില സംഘടനകൾ കൊണ്ടാടുന്ന ചുംബന സമരവും, മതിൽക്കെട്ട് സമരവും, ആർത്തവ കവാടം ഉണ്ടാക്കിയതിലൂടെ എന്താണ് നമ്മൾ നേടിയത്?
നിഷ്കളങ്കമായി പ്രാർത്ഥന ചൊല്ലി, ഒപ്പം:
“ഭാരതം എന്റെ നാടാണ്.
എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പന്നവും വൈവിധ്യപൂർണവുമായ അതിന്റെ പാരമ്പര്യ സമ്പത്തിൽ ഞാൻ അഭിമാനിക്കുന്നു.
ആ സമ്പത്തിന് അർഹനാകുവാൻ ഞാൻ എപ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുജനങ്ങളെയും മുതിർന്നവരെയും ആദരിക്കുകയും
എല്ലാവരോടും വിനയപൂർവം പെരുമാറുകയും ചെയ്യും.
ഞാൻ എന്റെ നാടിനോടും എന്റെ നാട്ടുകാരോടും സേവാനിരതനായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.
എന്റെ നാടിന്റെയും നാട്ടുകാരുടെയും ക്ഷേമത്തിലും അഭിവൃദ്ധിയിലുമാണ് എന്റെ ആനന്ദം.”
വിദ്യാലയങ്ങളിൽ കുട്ടികൾ വരിവരിയായി നിന്ന് പ്രാർത്ഥനയും പ്രതിജ്ഞയും ചൊല്ലി ഒരു ദിവസം ആരംഭിച്ചു, ഒടുവിൽ വൈകുന്നേരം ക്ലാസുകൾ കഴിയുമ്പോൾ ദേശീയ ഗാനവും ചൊല്ലി സ്കൂൾ വിടുമ്പോൾ അറിഞ്ഞോ അറിയാതെയോ ജാതി-മത ചിന്തകളില്ലാതെ “നാമെല്ലാം ഒറ്റക്കെട്ടാണ്” എന്ന ചിന്ത ഓരോ കുരുന്ന് ഹൃദയത്തിലും ഭക്തിയുടെയും ദേശസ്നേഹത്തിന്റെയും നാമ്പുകൾ മുളപ്പിച്ചെടുത്തിരുന്നു!
എന്നാൽ ഇന്ന് അതൊക്കെ ഇല്ലാതാക്കാനേ മേൽപ്പറഞ്ഞ നവോത്ഥാന പ്രസ്ഥാനക്കാരെ കൊണ്ട് സാധിച്ചിട്ടുള്ളൂ എന്നല്ലേ നാം വിലയിരുത്തേണ്ടത്? അതിപ്പോൾ എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു എന്ന് പറഞ്ഞു നിർത്തുമ്പോഴും, ഒരു പുനർചിന്തനയ്ക്കു നമ്മൾ തയ്യാറാവണം. ഒരു നല്ല ഭാരതം കെട്ടിപ്പടുക്കാൻ എന്ന് മാത്രം പറഞ്ഞു ഞാൻ എന്റെ ഈ ചെറുകുറിപ്പു അവസാനിപ്പിക്കുന്നു.
സ്നേഹപൂർവ്വം!
മഠത്തിൽ ബാബു ജയപ്രകാശ്………✍ My Watsapp contact 0091 9500716709
