Time Taken to Read 5 Minutes Maximum
വാസൂട്ടിയേട്ടൻ കഥ തുടരുന്നതിനു മുൻപ് സുരേഷിനെ കസേരയിൽ ഇരുത്തി, മുടിമുറിക്കുന്നതിന്റെ തയ്യാറെടുപ്പ് നടത്തുന്നതിനിടയിൽ കഥ പറയാൻ തുടങ്ങി.
“നിങ്ങളെല്ലാവരുടെയും അറിവിലേക്കാണ് ഞാൻ ഈ കഥ പറയുന്നത്…
ഇപ്പോൾ തന്നെ നമ്മൾ പരിസ്ഥിതിയെ പറ്റി പറഞ്ഞു കൊണ്ടിരിക്കെ, അത് പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്യുന്നതിൽ എത്തി!
അതിന്റെ കാരണം തേടിയപ്പോൾ അന്ധവിശ്വാസവും വിശ്വാസവും എന്ന തർക്കത്തിലെത്തി…!
അത് പിന്നെ ജനസംഖ്യാ നിയന്ത്രണത്തിലേക്കെത്തി! പിന്നെ അത് കടന്ന് മതാചാരങ്ങളിലെത്തി… വീണ്ടും ഓരോരുത്തരുടെ വിശ്വാസവുമായി ബന്ധപ്പെടുത്തിയായി ചർച്ച…
സുരേഷ് ഓർത്തു: ‘വസൂട്ടീ ദ് ഗ്രേറ്റ്’ൽ പറഞ്ഞതുപോലെ, വാസൂട്ടിയേട്ടൻ ഒരു ഇരുത്തം വന്ന മാധ്യമ പ്രവർത്തകനെക്കാൾ ഉയരത്തിലാണ്…
ചർച്ച വഴിതെറ്റാൻ ഒരിക്കലും അനുവദിച്ചിട്ടില്ല. ഇപ്പോഴത്തെ മാധ്യമ പ്രവർത്തകരെപ്പോലെ എരിതീയിൽ എണ്ണ ഒഴിച്ചിട്ടില്ല! ചർച്ച വഴിതെറ്റുന്നു എന്ന് തിരിച്ചറിഞ്ഞാൽ കൃത്യമായി വാസൂട്ടിയേട്ടൻ ഇടപെട്ടിട്ടുണ്ട്. സോഷ്യലിസ്റ്റാണെങ്കിലും അതുപോലെ തന്നെയാണ് നിലപാടും…”
വാസൂട്ടിയേട്ടൻ തുടർന്നു…
“വന്നു വന്ന് മനുഷ്യൻ ഇപ്പോൾ തിന്നുന്നതിലും, ഉടുക്കുന്നതിലും, നടക്കുന്നതിലും വരെ മതചിന്തകൾക്കനുസരിച്ചായി… ഇതാണ് ഇപ്പോഴത്തെ അവസ്ഥ…
മനുഷ്യൻ അറിവ് വെച്ചു എന്ന് അഹങ്കരിച്ച് 21-ാം നൂറ്റാണ്ടിലെ പുരോഗതിയും ടെക്നോളജിയും അനുകരിച്ചു, അതിനെപ്പറ്റി ഊറ്റം കൊള്ളുമ്പോഴും ചില വിഷയങ്ങളിൽ പ്രാകൃത ചിന്ത ഉൾക്കൊള്ളാനാണ് കൂടുതൽ ത്വര…
ഇത്തരം ചിന്തകൾ നാൾ കഴിയുന്തോറും മനുഷ്യർക്കിടയിൽ വിടവുകൾ സൃഷ്ടിച്ചു, ആര് വലിയവൻ എന്ന ചിന്തയുമായി മുന്നേറുകയാണ്… ഇവിടെയാണ് ഞാൻ പറയുന്ന ഈ കഥയുടെ പ്രസക്തി…!”
ചുറ്റും കൂടിയവരെല്ലാം വാസൂട്ടിയേട്ടന്റെ വാക്കുകൾ സശ്രദ്ധം കേൾക്കുകയാണ്…! എന്നിട്ട് വാസൂട്ടിയേട്ടൻ തുടർന്നു…
“ദുനിയാവ് കുഞ്ഞി കണ്ണേട്ടന്റെയും, ചന്ദൻ കിട്ടേട്ടന്റെയും കൊയ്ത്ത് കഴിഞ്ഞ വയലിൽ ദിവസവും പ്രാവുകൾ പറന്നെത്താറുണ്ട്… അത് നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ?
പക്ഷേ നിങ്ങളാരും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടാവില്ല… കുറച്ച് പ്രാവുകൾ കൂട്ടമായി പറന്നു വരുന്നത് മഞ്ചക്കൽ പള്ളിയിൽ നിന്നും, കുറച്ച് പ്രാവുകൾ മയ്യഴിയിലെ സെയിന്റ് തെരേസാ പള്ളിയിൽ നിന്നും, പിന്നെ ഒരു കൂട്ടം വരുന്നത് മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്നും…
പിന്നെ ചിലത് അവിടെനിന്നും ഇവിടെനിന്നുമായി പറന്നെത്തും. അവർക്കു തോന്നിയതു പോലെ പറന്നകലുകയും ചെയ്യും…
എന്ന് കരുതി ആരും ഇവയെ മുസ്ലിം പ്രാവുകൾ എന്നോ, ക്രിസ്ത്യൻ പ്രാവുകൾ എന്നോ, ഹിന്ദു പ്രാവുകൾ എന്നോ, നാടോടി പ്രാവുകൾ എന്നോ പറഞ്ഞറിയപ്പെടാറില്ല…! എന്നിട്ട് ഒരു ചോദ്യം ഉണ്ടോ?”
എല്ലാവരും നിശ്ശബ്ദരാണ്… വാസൂട്ടിയേട്ടൻ എല്ലാവരെയും ഒന്ന് നോക്കി… എന്നിട്ട് തുടർന്നു…
“ഈ പ്രാവുകളൊക്കെ ദിവസവും കൂട്ടമായി പറന്നെത്തി, മറ്റു പറവകളോടു കൂടി ചേർന്ന് ധാന്യങ്ങളൊക്കെ മതിയാവോളം തിന്നു, അവരവരുടെ വാസസ്ഥലത്തേക്ക് തിരിച്ചു പറക്കും… ഇതൊരു പതിവ് കാഴ്ചയായിരുന്നു…
ഇതിനിടയിൽ ഒരു ദിവസം മൂന്നു ദിക്കിൽ നിന്നും വന്ന പ്രാവുകൾ രണ്ടു ഭാഗത്തേക്ക് മാത്രം തിരിച്ചു പറക്കുന്നത് വാസൂട്ടിയേട്ടന്റെ ശ്രദ്ധയിൽ പെട്ടു…
അന്വേഷണത്തിൽ മനസ്സിലായത് മഞ്ചക്കൽ പള്ളിയിൽ റിപ്പയർ പണി നടക്കുന്നതിനാൽ അവിടെ താമസിച്ച പ്രാവുകൾ രണ്ടു ഭാഗമായി പിരിഞ്ഞ് ക്രിസ്ത്യൻ പള്ളിയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും അതിഥികളായി താമസിക്കാൻ തുടങ്ങി എന്ന്!
ദിവസവും അഞ്ചു നേരം ബാങ്ക് വിളി കേട്ടു വളർന്ന പ്രാവുകൾക്ക് ക്രിസ്തീയ പ്രാർത്ഥന കേൾക്കുന്നതിലോ, ഹിന്ദു പ്രാർത്ഥന കേൾക്കുന്നതിലോ ഒരു അസഹിഷ്ണുതയും ഉണ്ടായിട്ടില്ല…!
കുറച്ചു ദിവസം കഴിഞ്ഞ് പള്ളിയുടെ റിപ്പയർ കഴിഞ്ഞു, പഴയതുപോലെ പ്രാവുകൾ അതാതു സ്ഥലങ്ങളിലേക്ക് പറക്കാൻ തുടങ്ങി…
പിന്നീടൊരു ദിവസം വാസൂട്ടിയേട്ടന്റെ ശ്രദ്ധയിൽ പെട്ടത് ഒരുകൂട്ടം പ്രാവുകൾ ക്രിസ്ത്യൻ പള്ളി ഒഴിവാക്കി മഞ്ചക്കൽ പള്ളി ഭാഗത്തേക്കും, ശ്രീകൃഷ്ണ ക്ഷേത്ര ഭാഗത്തേക്കും പറക്കുന്നതാണ്…
ഇതിന്റെ കാരണം കണ്ടെത്തിയപ്പോൾ മനസ്സിലായത് ക്രിസ്ത്യൻ പള്ളിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാലായിരുന്നു എന്നതാണ്…!
പണിയൊക്കെ പൂർത്തീകരിച്ചപ്പോൾ, പതിവ് പോലെ പ്രാവുകൾ മൂന്നു ദിക്കിലേക്ക് വീണ്ടും പറന്നു തുടങ്ങി…
ഈ അവസരങ്ങളിൽ ഒന്നും പ്രാവുകൾക്ക് ഒരു അസഹിഷ്ണുതയും പരസ്പരം ഉണ്ടായിട്ടില്ല. ആരും പരസ്പരം വിലക്കേർപ്പെടുത്തിയിട്ടില്ല…
കാലം വീണ്ടും മുന്നോട്ടു പോയി… ഒരു ദിവസം വാസൂട്ടിയേട്ടൻ കണ്ടത് ഹിന്ദു ക്ഷേത്രം ഒഴിവാക്കി ക്രിസ്ത്യൻ പള്ളിയിലും, മുസ്ലിം പള്ളിയിലും പ്രാവുകൾ കൂട്ടത്തോടെ പറന്നു പോകുന്നതാണ്…
ഇത്തവണ ഇവരുടെ താമസം കുറച്ചു നീണ്ടു പോയി… കാരണം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കുറെ ഏറെ പ്രവർത്തികൾ ഉണ്ടായിരുന്നു.
ദിവസങ്ങൾ അനിശ്ചിതമായി നീണ്ടെങ്കിലും, പ്രാവുകളുടെ ഇടയിൽ ഒരു അസഹിഷ്ണുതയും ഉണ്ടായിട്ടില്ല! മറിച്ച് മനസ്സിലാക്കാൻ സാധിച്ചത് അവരിൽ കൂടുതൽ സന്തോഷമാണ് പ്രകടമായി കണ്ടത്! ഇത് അവരുടെ നിത്യ സന്ദർശനത്തിൽ നിന്നും നമുക്ക് തിരിച്ചറിയാൻ സാധിക്കും…
ഇപ്പോൾ ക്ഷേത്രത്തിന്റെ ജോലിയൊക്കെ പൂർത്തീകരിച്ച് പതിവുപോലെ മൂന്നു ദിക്കിൽ നിന്നും പറന്നു വന്നു, മൂന്നു ദിക്കിലേക്ക് പറന്നകലുകയും ചെയ്യുന്നു…
ഇതിൽ നിന്നും നമ്മൾ തിരിച്ചറിയാതെ പോയത് പ്രാവുകൾക്കിടയിൽ ഹിന്ദു പ്രാവെന്നോ, ക്രിസ്ത്യൻ പ്രാവെന്നോ, മുസ്ലിം പ്രാവെന്നോ ഉള്ള വേർതിരിവില്ല എന്നതാണ്…
ഇതു തന്നെയായിരിക്കും ഇവരെ സമാധാനത്തിന്റെ സന്ദേശവാഹകരെന്ന് എല്ലാ മതസ്ഥരും കരുതുന്നത്…
വാസൂട്ടിയേട്ടൻ ഇത്രയും പറയാൻ കാരണം, സംസാരിക്കാനും ചിന്തിക്കാനും കഴിവുള്ള മനുഷ്യർക്ക് ഈ പ്രാവിനെ സമാധാനത്തിന്റെ പ്രതീകമായി കാണാനുള്ള വിവേകം ഉണ്ടായി…!
എന്നാൽ ഈ തത്വം അംഗീകരിക്കാനുള്ള മനഃസ്ഥിതിയില്ല! എന്നു മാത്രമല്ല, ഹിന്ദുവെന്നും, ക്രിസ്ത്യാനിയെന്നും, മുസൽമാനെന്നും പറഞ്ഞ് മനുഷ്യർക്കിടയിൽ വേർതിരിവുണ്ടാക്കി തമ്മിൽ അകൽച്ചയുണ്ടാക്കി കാര്യസാധ്യം നേടുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത്…”
ഇതും പറഞ്ഞുകൊണ്ടാണ് വാസൂട്ടിയേട്ടൻ ചർച്ച അവസാനിപ്പിച്ചത്…
ചർച്ചയൊക്കെ കഴിഞ്ഞ്, സുരേഷ് തൊട്ടടുത്ത കടയിൽ നിന്നും ഫോൺ റീ-ചാർജ് ചെയ്തു… തിരിച്ചു വരാൻ നിൽക്കുമ്പോൾ ഒരു കോൾ വന്നു…
സംസാരത്തിൽ നിന്നും മനസ്സിലായി വീട്ടിൽ നിന്ന് പ്രേമിയാണ് വിളിച്ചതെന്ന്!
സുരേഷിനോടായി എന്തോ പറഞ്ഞു… സുരേഷ് ശരി എന്ന് പറഞ്ഞ് ഫോൺ ഡിസ്കണക്ട് ചെയ്ത് നേരെ ചോയ്സ് ബേക്കറിയിലേക്ക് നടന്നു…
അവിടെനിന്ന് കുറച്ച് പഫ്സും ഒരു ദിൽഖുഷും വാങ്ങി തിരിച്ച് മയ്യഴിയിലേക്ക് നടക്കാൻ തുടങ്ങി…
സുരേഷിന് ചോയ്സിന് മുൻപിലുള്ള റെയിൽവേ മുത്തപ്പന്റെ അമ്പലത്തിൽ കയറി പ്രാർത്ഥിക്കണം എന്നുണ്ടായിരുന്നു. മുടി മുറിച്ചതിനാൽ, കുളിക്കാതെ പോകുന്നത് ആചാരവിരുദ്ധമായതു കൊണ്ട് ആ ശ്രമം വേണ്ടെന്നുവെച്ച് മടങ്ങുമ്പോൾ ഓർത്തു…
ചോയ്സ് ബേക്കറിയെപ്പറ്റിയും, ചെമ്പ ഗോപാലേട്ടനെപ്പറ്റിയും, പിന്നെ സൈക്കിൾ അഹമ്മദ്, കെ. പി, പപ്പട ചെട്ടിയാർ, പലചരക്കു കച്ചവടക്കാർ, മത്സ്യ കച്ചവടക്കാർ, മൊത്തത്തിൽ സ്റ്റേഷനടക്കം സ്റ്റേഷൻ പരിസരത്തെ ഒട്ടുമിക്ക കാര്യങ്ങളും എഴുതിയിട്ടുണ്ട്… ‘ചുവന്ന കടുക്കനിട്ട ബ്ലോഗിൽ’! അങ്ങനെ ഓരോന്ന് ഓർത്ത് നേരേ മയ്യഴിയിലേക്ക് നടന്നു സുരേഷ്…
നടക്കുന്നതിനിടയിൽ സുരേഷ് വാസൂട്ടിയേട്ടന്റെ കടയിൽ നടന്ന ചർച്ചയെ പറ്റി ആലോചിച്ചു… എത്ര പ്രസക്തമായ കാര്യമാണ് വാസൂട്ടിയേട്ടൻ പരിസ്ഥിതിയിലൂടെയും ഒടുവിൽ പ്രാവുകളിലൂടെയും നമ്മളിൽ എത്തിച്ചത്?
അപ്പോഴുണ്ട് ശശിയേട്ടന്റെ റേഡിയോ റിപ്പയർ ഷോപ്പിൽ നിന്നും “പാമ്പുകൾക്ക് മാളമുണ്ട്… പറവകൾക്ക് ആകാശമുണ്ട്…” എന്ന ഗാനം ഒഴുകിവരുന്നത് കേൾക്കാം…
ഇന്നലെ പ്രാവുകളുടെ കഥ പറയുന്നതിലൂടെ ഈ ഗാനത്തെ പരാമർശിച്ചത്! വാസൂട്ടിയേട്ടന്റെ കഥയിലെ ചർച്ച പ്രാവുകളിൽ അവസാനിപ്പിച്ചത്! ഇന്നലെ പപ്പനെ കണ്ടത്! പ്രാവിനെ പറ്റി സംസാരിച്ചത്! എല്ലാം ഒരു നിമിത്തം പോലെ തോന്നി സുരേഷിന്!
“…പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല……” മണ്ണിലിടമില്ല!…!!??
ശരിയാണോ? നമ്മൾ ചിന്തിക്കേണ്ട വിഷയമല്ലേ?
വയലാറിന്റെ വരികൾക്ക്, രാഘവൻ മാസ്റ്റർ ഈണം നൽകി, കെ. എസ്. ജോർജ് ഈ ഗാനം പാടിയത് ആ കാലങ്ങളിൽ പ്രസക്തമായിരുന്നിരിക്കാം…
പറഞ്ഞുവരുന്നത്, പണ്ടൊക്കെ സിനിമാ ടാക്കീസ് കഴിഞ്ഞാൽ ഏകദേശം കുഞ്ഞാപ്പുവച്ചന്റെ വീടിനടുത്തുവരെ വയൽ പ്രദേശമായിരുന്നു! രണ്ടു ഭാഗങ്ങളിലും കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ ധാരാളം പ്രാവുകളെയും മറ്റു പക്ഷികളെയും കാണാമായിരുന്നു!
ഇന്ന് പക്ഷികൾക്ക് വിഹരിക്കാൻ ആകാശവുമില്ല, പാടങ്ങളുമില്ല! പാമ്പുകൾക്ക് താമസിക്കാൻ മാളങ്ങളുമില്ല!
ഇതൊക്കെ കൊണ്ടായിരിക്കാം മയ്യഴിയിലെ തെരുവുകളിൽ പലവിധത്തിലുള്ള പാമ്പുകളെ കാണുന്നത്. ചിലപ്പോൾ ഈ പാമ്പുകൾ വാൾ വെക്കുന്നതും, അത് പിന്നെ പരിചയായി മാറുന്നതും നിത്യക്കാഴ്ചയാണ് മയ്യഴിയിൽ…
ഇത് പറഞ്ഞപ്പോഴാണ് പഴയ ഗരുഡന്റെ കഥയും, ഗരുഡൻ തിന്ന പാമ്പുകളുടെ കുലത്തെ പുനർജ്ജനിപ്പിക്കാൻ അമൃത് തേടിപ്പോയതും…, ഒക്കെ ഒരു നിമിഷം ഓർത്തത്…
മയ്യഴിയിൽ അമൃതിനു ക്ഷാമമില്ലല്ലോ? അതറിയാവുന്നവരാണ് ഈ വാൾ പ്രയോഗവും, പരിചവെക്കലും ഒക്കെ നടത്തുന്നത്…
എത്ര സങ്കുചിതമായ മനസ്സോടെയാണ് മനുഷ്യർ സ്വാർത്ഥരായി മാറുന്നത്!
ഇതൊക്കെ ഓർത്ത് സുരേഷ്, പള്ളിയുടെ അടുത്ത് എത്തിയതറിഞ്ഞില്ല…
സമയം നോക്കാൻ പള്ളിയിലുള്ള ഘടികാരത്തിലേക്ക് നോക്കിയപ്പോൾ അവിടെയും കാണാം കുറെ പ്രാവുകൾ രണ്ടു ഗോപുരങ്ങളുടെ മുകളിലായി നിൽക്കുന്നത്…
ഇത്തരം പ്രാവുകളെയല്ലേ പപ്പനെപ്പോലുള്ളവരും, അച്ഛനെ പോലുള്ളവരും തങ്ങളുടെ വരുതിയിലാക്കി പരിപാലിക്കുന്നത് എന്നോർത്തപ്പോൾ, അന്നത്തെ പ്രാവുകമ്പക്കാരിലെ ചിലരുടെ പേരുകൾ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി നോക്കി…!!
ആശുപത്രിക്കടുത്തുള്ള കരുണേട്ടൻ, ആറുമുഖൻ, സഹോദരങ്ങളായ മടപ്പള്ളിയേട്ടൻ, ഗോപാലേട്ടൻ, അയ്യിട്ട വളപ്പിലെ പപ്പേട്ടൻ, കൊന്തപ്പുറം രാജേട്ടൻ, പാറക്കലുള്ള കരുണേട്ടൻ (മീശ), കണ്ണട കുമാരേട്ടൻ (മങ്ങാട്ട്), പട്ടാണി പറമ്പത്ത് നാണുവേട്ടൻ, മണിയൻ, പൂഴിയിൽ ചന്ദ്രൻ, ഏറീസ്, സെബാസ്റ്റ്യൻ ഫെർണാണ്ടസ്… പറക്കലുള്ള പപ്പൻ അങ്ങനെ പോകുന്നു പേരുകളുടെ നീണ്ട നിര…
ഇവരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല! ഇവരോടൊപ്പം നടന്ന് പ്രാവുകളെ പരിചരിച്ചവരിൽ പലരും ഈ കമ്പം ഉപേക്ഷിച്ചിരിക്കുന്നു.
പപ്പനെപ്പോലെ, വളരെ ചുരുക്കം പേർ മാത്രമേ ഇപ്പോൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുള്ളൂ എന്നും മനസ്സിലായി.
അല്ലെങ്കിലും ഈ പേരുകളിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടായേക്കാം. ഉണ്ട്, ഒരുപാട് പ്രാധാന്യമുണ്ട് പേരുകൾക്ക്. അത് വഴിയേ അറിയാം.
എന്നാൽ ഇന്ന് മുകളിൽ പറഞ്ഞവരുടെ പിൻതലമുറയിൽപ്പെട്ട ചിലർ ഈ മേഖലയിലേക്ക് കടന്നുവരാൻ തുടങ്ങിയിട്ടുണ്ട് എന്ന് മനസ്സിലാവുന്നു. എങ്കിലും പലരും ഇപ്പോഴും അകന്നു നിൽക്കുന്നു! അതിന് അവർക്ക് അതിന്റേതായ ഏറെ കാരണങ്ങളും ഉണ്ടായിരുന്നു. ഒന്നാമതായി സ്ഥലപരിമിതി തന്നെ.
പ്രാവ് വളർത്തലിനും, മത്സരത്തിനും, പ്രാവുകളുടെ സ്വൈരവിഹാരത്തിനും ഇത്തരം തുറസ്സായ സ്ഥലങ്ങൾ അത്യാവശ്യമായിരുന്നു.
പിന്നെ മാറിയ ജീവിതശൈലി കാരണം ഏറെ പരിചരണം വേണ്ട ഈ മേഖലയിൽ പ്രവർത്തിക്കാനുള്ള ബുദ്ധിമുട്ടും കൂടി ആയപ്പോൾ ഇവരുടെ പിന്മാറ്റം പൂർണമായി.
പണ്ടൊക്കെ ഈ ഭാഗങ്ങളിൽ വളരെ ചുരുക്കം കെട്ടിടങ്ങളും, തുറസ്സായ സ്ഥലങ്ങളും ഏറെയുണ്ടായിരുന്നു. എന്നാൽ ഇന്ന് ആ സ്ഥിതിയൊക്കെ പാടെ മാറിയിരിക്കുന്നു. അതിന്റെ കാരണം തേടിയാൽ ചെന്നെത്തുന്നത്…?
മയ്യഴിയുടെ വ്യാപാര സാധ്യത മനസ്സിലാക്കി വിദേശികൾ വന്നത് പോലെ, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കാൻ മയ്യഴിയിൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണെന്ന് നിസ്സംശയം വിലയിരുത്താം.
ഇതിനു വേഗം കൂട്ടാൻ കൂടുതൽ കെട്ടിട നിർമ്മാണങ്ങൾ നടത്തി അവരെ മയ്യഴിക്കാർ സ്വീകരിക്കാൻ തുടങ്ങി…
അതോടനുബന്ധിച്ച് യാത്രാ സൗകര്യങ്ങൾക്കായി റോഡ് വികസനവും കൂടി ആയപ്പോൾ വാഹനങ്ങളുടെ അതിപ്രസരമായി, തൊട്ടുതൊട്ട് കെട്ടിടങ്ങളായി, വീടുകളായി.
പതിയെ പതിയെ വ്യാപാര മേഖല വളരുന്നതോടുകൂടി ഈ ഭാഗങ്ങളിൽ തുറന്ന സ്ഥലങ്ങളുടെ ലഭ്യത തീരെ ഇല്ലാതായി. ഇത് ഇവർക്ക് ഒരു പ്രധാന തടസ്സം തന്നെ. ഈ അവസ്ഥ കാരണം ഇവർക്ക് സ്വതന്ത്രമായി വിചാരിച്ചതു പോലെ ഓടി നടന്ന് പ്രവർത്തിക്കുവാൻ സാധിക്കാത്ത അവസ്ഥയും സംജാതമായി.
പിന്നെ മറ്റൊരു പ്രധാന കാരണം, ഈ ഹോബിയുമായി നടന്നവരുടെ പഴയ തലമുറയിൽപ്പെട്ടവരുടെ മരണവും, അവർക്ക് പ്രചോദനമായി അവരോടൊപ്പം സഹായിച്ച് നടന്നവരിൽ പലരും അന്നത്തിന് വകതേടി വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാവുകയും, അവശേഷിച്ചവർക്കാകട്ടെ ഏറെ ശ്രദ്ധയും പരിചരണവും വേണ്ട ഈ മേഖലയിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാതെ വന്നു.
ഒപ്പം വളർന്നു വരുന്ന പുതുതലമുറയിൽപ്പെട്ടവർ ആധുനികതയുടെ ഭാഗമായി മൊബൈൽ ഗെയിമും, കമ്പ്യൂട്ടർ ഗെയിമും, സോഷ്യൽ മീഡിയയും, കൂട്ടത്തിൽ ടി.വി. സീരിയലുകളും കൂടി ആയപ്പോൾ ഈ മേഖലയിലേക്ക് ആളുകൾ വരുന്നത് തീരെ ഇല്ലാതായി.
അങ്ങനെ പരമ്പരാഗതമായ ഈ ഹോബിയും മയ്യഴിയിൽ നിന്നും അന്യം നിന്നുപോകാൻ കാരണമായി എന്ന് പറയുന്നതായിരിക്കും ശരി.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രാവ് വളർത്തലും, മത്സരവും, കേരളത്തിലും, ഇന്ത്യയിലും, വിദേശത്തും പൂർവാധികം ഉഷാറോടെ ഇന്നും നടത്തിവരുന്നു എന്നതും ഓർമ്മിക്കപ്പെടേണ്ടതാണ്.
അതിന്റെ തുടർച്ചയായിരിക്കാം മയ്യഴിയിലും കണ്ടു തുടങ്ങിയിട്ടുണ്ട് എന്ന് എന്റെ സുഹൃത്ത് ശ്രീ പദ്മനാഭൻ, പൂഴിയിൽ പപ്പൻ, സാക്ഷ്യപ്പെടുത്തുന്നു.
ആധികാരികമായി അദ്ദേഹത്തിന് ഇങ്ങനെ പറയാൻ സാധിക്കുന്നത് പ്രാവ് വളർത്തൽ ഹോബിയായി കൊണ്ട് നടന്നിരുന്നു അദ്ദേഹം ആ കാലങ്ങളിൽ.
പിന്നീട് ദീർഘകാലം മസ്കറ്റിൽ ജോലി ചെയ്തു. ഇപ്പോൾ നാട്ടിൽ തിരിച്ചെത്തി ഈ ഹോബി ഇപ്പോഴും തുടരുന്നു. ഇന്ന് ഏകദേശം 100 ഓളം വിവിധ ഇനങ്ങളിലുള്ള പ്രാവുകളെ വളർത്തുന്നുണ്ട് ശ്രീ പദ്മനാഭൻ എന്ന പൂഴിയിൽ പപ്പൻ…
കൂട്ടത്തിൽ ഒന്നുകൂടി പറഞ്ഞു പപ്പൻ! മസ്കത്തിൽ ഉള്ളപ്പോഴും പപ്പൻ ഈ കമ്പം ഉപേക്ഷിച്ചിട്ടില്ല എന്ന്! ഒഴിവു സമയങ്ങളിലെല്ലാം പ്രാവുകളെ പരിപാലിക്കാൻ സമയം കണ്ടെത്തിയിരുന്നു…
പ്രാവ് വളർത്തുന്നവരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാം. അവരുടെ നോട്ടം എപ്പോഴും മാനത്തേക്കായിരിക്കും. പ്രാവ് വളർത്തൽ ഒരു ദിനചര്യയായി കൊണ്ട് നടക്കുന്ന ഇവരിൽ ഇത് ഒരു ശീലമായി മാറിയതു കൊണ്ടാണ് ഇവർ ഇങ്ങനെ മേൽപ്പോട്ട് നോക്കി നടക്കുന്നത്.
എത്ര ഉയരത്തിൽ പറക്കുന്ന പ്രാവുകളെയും ഇവർ നഗ്നനേത്രം കൊണ്ട് തിരിച്ചറിയും. ചില സന്ദർഭങ്ങളിൽ ഉയരത്തിൽ പറക്കുന്ന പ്രാവുകളെ നോക്കി ആരുടെ പ്രാവുകളാണെന്നും, ഏത് തരത്തിൽപ്പെട്ട പ്രാവാണെന്നും, അവ പറക്കുന്നത് അവരുടെ സ്ഥലപരിധിക്കുള്ളിലാണോ എന്നൊക്കെ ഇവർ ഊഹം വെച്ച് പറയും!
പലപ്പോഴും അത് ശരിയുമായിരിക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ഇവരുടെ കണ്ണുകളുടെ കാഴ്ചശക്തി അപാരം തന്നെ എന്ന് പറയാതെ വയ്യ. ഒരു പക്ഷേ സൂര്യരശ്മി കണ്ണുകളിലേക്ക് എത്തി ഊർജ്ജം നൽകുന്നത് കൊണ്ടായിരിക്കാം ഇവർക്ക് ഇതിനു കഴിയുന്നത്!
ഇത് പറയുമ്പോഴാണ് ഒരു കാര്യത്തിൽ പ്രാവുകളും പ്രാവ് വളർത്തുന്നവരിലും കണ്ടുവരുന്ന സാമ്യത. നല്ല ആരോഗ്യമുള്ള കണ്ണുകൾ ഉള്ള പ്രാവിനെയും, അതുപോലെ പ്രാവുകളെ പരിപാലിക്കുന്നവർക്കും വേണം ആരോഗ്യമുള്ള കണ്ണുകൾ…
ഇന്ന് ഇവർക്ക് ഇതിന് സാധിക്കുന്നില്ല. അതിന്റെ കാരണം ഞാൻ മുകളിൽ പറഞ്ഞത് തന്നെ: സ്ഥലപരിമിതി, വാഹനങ്ങളുടെ അതിപ്രസരം! ഇതൊക്കെ കാരണം ഇവർക്ക് അനായാസമായി ഓടി നടന്ന് പ്രവർത്തിക്കാൻ പറ്റാതായി…
ഒന്ന് ശ്രദ്ധ തെറ്റിയാൽ ജീവിതം തന്നെ അപകടാവസ്ഥയിൽ ആവും.
ഇത്രയൊക്കെ പ്രാവ് വളർത്തലിനെപ്പറ്റി പറയുമ്പോഴും എന്റെ മനസ്സിൽ ഇന്നും മായാതെ പ്രാവ് വളർത്തലിന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്നത് കരുണേട്ടന്റെതാണ്.
എന്റെ ചെറുപ്പകാലത്ത് മയ്യഴി ജനറൽ ആശുപത്രിയിൽ പോകുമ്പോൾ ഡിസ്പെൻസറിക്ക് തൊട്ടടുത്ത് അദ്ദേഹത്തിന്റെ വീട്ടിൽ പ്രാവുകളെ വളർത്തുന്നത് കാണാമായിരുന്നു. അന്നൊന്നും പ്രാവിനെപ്പറ്റിയോ അതിന്റെ പ്രാധാന്യത്തെപ്പറ്റിയോ എനിക്ക് അറിവില്ലായിരുന്നു.
പക്ഷേ ഒന്നറിയാം: പ്രാവിനെ സ്വന്തം ജീവനുതുല്യം സ്നേഹിച്ചു പരിപാലിക്കുന്ന ആശുപത്രിയിലെ അറ്റൻഡറായ കരുണേട്ടനെ. പ്രാവുകളെ പരിപാലിച്ചു കൊണ്ട് ആ പരിസരങ്ങളിൽ തന്നെ കാണും എന്ന്.
ദിവസേന രോഗികളായി ആശുപത്രിയിൽ എത്തുന്ന അനേകം പേരുടെയും മുറിവുകൾ വൃത്തിയാക്കി മരുന്ന് വെച്ച് കെട്ടി സുഖപ്പെടുത്തുന്നത് കരുണേട്ടനായിരുന്നു.
താൻ ദിവസേന പരിചരിക്കുന്ന മനുഷ്യരോളം തന്നെ പ്രാധാന്യം, പരിലാളന പ്രാവുകൾക്കും കരുണേട്ടൻ നൽകിയിരുന്നു എന്നതാണ് സത്യം. അതുകൊണ്ടു തന്നെയായിരിക്കും കരുണേട്ടന്റെ അച്ഛനും അമ്മയും മുൻവിധിയോടെ കരുണേട്ടന് ആ പേര് നൽകി അനുഗ്രഹിച്ചത്. കരുണേട്ടനും ആ പേര് അന്വർത്ഥമാക്കും വിധം പിൽക്കാല ജീവിതം തുടർന്നതും. (കരുണൻ – കരുണയുള്ളവൻ)
അദ്ദേഹത്തിന്റെ വീടിനു മുൻപിലൂടെ നടന്നുപോകുമ്പോൾ കേൾക്കാം പ്രാവുകളുടെ കുറു… കുറു ശബ്ദം. അതായിരുന്നു എന്റെ ഓർമ്മയിലെ ആദ്യ പ്രാവ് വളർത്തൽ കേന്ദ്രം…
കാക്കി ട്രൗസറും വെള്ള ബനിയനും ധരിച്ച കരുണേട്ടൻ; കൈയിൽ ഒരു ചെറിയ ടിന്നും, അതിൽ നിന്നും പ്രാവുകൾക്കുള്ള ധാന്യങ്ങളും, ഒരു വലിയ ബേസിനിൽ വെള്ളവും ഒക്കെ ആയിട്ട് പ്രാവിൻകൂടിനു ചുറ്റും എപ്പോഴും ഉണ്ടാവും കരുണേട്ടൻ.
വീട്ടിന്റെ മുൻഭാഗത്ത് വേലികെട്ടി, ചുറ്റും പൂച്ചെടികൾ വളർത്തി; റോസും, വിവിധ നിറങ്ങളിലുള്ള ചെട്ടിപ്പൂവും, തോട്ടവാഴയും, കനകാംബരവും, നന്ത്യാർവട്ടവും, ശംഖുപുഷ്പവും വളർത്തുന്നതോടൊപ്പം; സൂര്യവെളിച്ചം നേരിട്ട് വീട്ടിലെ കോലായിൽ എത്തുന്നത് തടയാനും, ഒപ്പം തണുപ്പ് ലഭിക്കാൻ വേണ്ടി കോലായുടെ, വരാന്തയുടെ, രണ്ടു ഭാഗങ്ങളിലും ഇരുത്തി വരെ, കാൽച്ചുമർ, മുളച്ചീളുകൾ ക്രോസ്സായി വെച്ചുകെട്ടി, വെള്ള നിറം നൽകി അതിൽ മണിപ്ലാന്റ് പോലുള്ള ക്രീപ്പർ ഇനങ്ങളിലുള്ള വള്ളിച്ചെടികൾ വളർത്തിയത് ഇന്നും എന്റെ ഓർമ്മകളിൽ മായാതെ ഉണ്ട്.
കരുണേട്ടന്റെ വീട്ടിന്റെ ഇടത്തെ കോർണറിൽ പ്രാവിൻകൂടുകൾ വെച്ചത്? കൂടാതെ ഇറയത്ത് കെട്ടിത്തൂക്കിയ കൂട്ടിൽ രണ്ടു തത്തയും ഉണ്ടായിരുന്നോ എന്നും നേരിയ ഓർമ്മയായി മനസ്സിൽ എത്തുന്നു. ശരിയാണോ എന്നൊന്നും നിശ്ചയമില്ല. എന്റെ ഓർമ്മകൾക്ക് അത്രയും പഴക്കമുണ്ട്.
പണ്ട് സ്കൂളിൽ പഠിക്കുന്ന കാലത്ത് എന്റെ കസിൻ സിസ്റ്റർമാരായ ബേബിയേച്ചിയും, ഉഷേച്ചിയും, പ്രസന്നേച്ചിയും, ശാന്തേച്ചിയുമൊടൊപ്പം ആ വീട്ടിൽ കയറി അവിടത്തെ ഒരു ചേച്ചിയെയും കൂട്ടിയാണ് സ്കൂളിൽ, ഉഷ / ഉമ പേരുകൾ ഓർമ്മകൾക്കും അപ്പുറമാണ്, പോയിക്കൊണ്ടിരുന്നത്. അന്ന് ആ വീട്ടിൽ കണ്ട ഓർമ്മകളാണ് മുകളിൽ എഴുതിയത്.
പിന്നീട് വർഷങ്ങൾ കഴിഞ്ഞ് എനിക്ക് പ്രാവ് വളർത്തൽ ഒരു ഹോബിയായി കൊണ്ട് നടക്കുന്ന പലരും മയ്യഴിയിൽ ഉണ്ട് എന്ന് മനസിലാക്കാൻ.
ഏകദേശം 70-കളിൽ നമ്മുടെ ബിസിനസ്സുമായി ബന്ധപ്പെട്ട് ഷോപ്പിൽ ഇരിക്കുമ്പോൾ തൊട്ട് എതിർവശമുള്ള വീട്ടിലെ പാറക്കലിലുള്ള വാസുവേട്ടനും, അദ്ദേഹത്തിന്റെ സഹായത്തിന് സഹോദരങ്ങളായ ലക്ഷ്മണേട്ടനും, പുരുഷുവേട്ടനും ഈ ഹോബി കൊണ്ട് നടക്കുന്നവരായിരുന്നു എന്ന്.
സാധാരണക്കാരിൽ സാധാരണക്കാരനായ വാസുവേട്ടൻ അന്നന്ന് കിട്ടുന്ന ദിവസക്കൂലിയിൽ നിന്നും മിച്ചം വെച്ച് പ്രാവുകളെ ഊട്ടുന്നത് ഒരു നിത്യക്കാഴ്ചയായിരുന്നു എനിക്ക്.
വാസുവേട്ടൻ നഗ്നപാദനായിരുന്നു. ഷർട്ടോ ബനിയനോ ധരിച്ചു കണ്ടിട്ടില്ല. എപ്പോഴും നിറം മങ്ങിയ മുണ്ട് മാടിക്കെട്ടിയുള്ള നടത്തം. കൂനില്ലെങ്കിലും നടക്കുമ്പോൾ അല്പം കൂനുള്ളതായി തോന്നും. അങ്ങനെ തോന്നുന്നത് ഒരു പക്ഷേ അദ്ദേഹത്തിന്റെ വയർ അല്പം ഉള്ളിലോട്ട് അമർന്ന് നിൽക്കുന്നതിനാലായിരിക്കാം.
ചുരുട്ട് വലിക്കും വാസുവേട്ടൻ. വലിച്ച ചുരുട്ട് ഇടയ്ക്ക് തുപ്പൽ കൂട്ടി കെടുത്തി ചെവിയിൽ തിരുകുന്നതും കണ്ടിട്ടുണ്ട് പലപ്പോഴും. വീണ്ടും ചുരുട്ട് വലിക്കണമെന്നു തോന്നുമ്പോൾ വഴിയേ പുകവലിച്ചു പോകുന്നവരെ കണ്ടാൽ തീ ചോദിച്ചു വാങ്ങി ചെവിയിൽ തിരുകിയ ചുരുട്ട് എടുത്ത് ചുണ്ടിൽ വെച്ച് കവിൾ ഉള്ളിലേക്ക് ആക്കി ആഞ്ഞു വലിക്കുമ്പോൾ തീ പകരുന്ന സിഗരറ്റിന്റെ, ബീഡിയുടെ, മുകൾ ഭാഗത്ത് തീക്കനൽ പ്രകാശിച്ച് ചുരുട്ടിലേക്ക് തീ പകരുന്നതും കാണാം… ഒപ്പം കവിളിന്റെ രണ്ട് ഭാഗത്തുകൂടി പുക ഉയരുന്നതും കാണാം…
ചിലപ്പോൾ പുകവലിച്ചു പോകുന്നവർ വാസുവേട്ടനെ ശ്രദ്ധിക്കാതെ പോയാൽ “എടോ…” എന്ന് വിളിച്ച് പിറകെ കാൽപ്പാദം, കാൽ വിരലുകൾ, മാത്രം ഊന്നി മടമ്പ് നിലത്തമർത്താതെ പതിയെ ഓടി തീ ചോദിച്ചു വാങ്ങുന്നതും കണ്ടിട്ടുണ്ട്.
ചിലപ്പോൾ മടിയിൽ തിരുകി സൂക്ഷിച്ച തീപ്പെട്ടി എടുത്തായിരിക്കും ചുരുട്ട് കത്തിക്കൽ അഭ്യാസം… പല കൊള്ളികൾ പാഴാക്കിയാലേ ഈർപ്പം കലർന്ന ചുരുട്ടിന് തീ പിടിച്ചു കിട്ടുകയുള്ളൂ. ഈ സാഹസം ഒഴിവാക്കാനാണ് വാസുവേട്ടൻ പുകവലിച്ചു പോകുന്നവരിൽ നിന്നും തീ പകരാൻ ശ്രമിക്കുന്നത്. വാസുവേട്ടൻ മാത്രമല്ല, ചുരുട്ട് വലിക്കുന്ന പലരും അങ്ങനെ ചെയ്യാറുണ്ട്. അത് അതിന്റെ ഒരു രീതിയാണ്.
വീടിന്റെ മുൻപിലുള്ള പീഞ്ഞ, മരപ്പെട്ടി, തുറക്കാനും അടക്കാനും കമ്പികൊണ്ടുള്ള ഗ്രിൽ വാതിലുകൾ ഉണ്ടാവും. ഇത്തരം ചെറിയ ചെറിയ കൂടുകളിലായി പ്രാവുകളെ കാണാം…
വൈകുന്നേരമായാൽ പ്രാവുകളെ കൂട്ടിൽ നിന്നും പുറത്തെടുത്ത്, ഒരു പ്രത്യേക തരത്തിൽ വിരലുകൾ കൂട്ടി ചിറകിൽ പിടിച്ച്, വീട്ടിന്റെ മുൻപിലുള്ള തറ കെട്ടിയിട്ട തുറസ്സായ സ്ഥലത്ത് പ്രാവുകളെ ഒന്നൊന്നായി ഇടും. കൂട്ടത്തിൽ പ്രാവിനുള്ള ധാന്യങ്ങളും നൽകിക്കൊണ്ടേയിരിക്കും.
താൻ ഉണ്ടില്ലെങ്കിലും പ്രാവുകളെ ഊട്ടുന്നതിൽ വാസുവേട്ടന് ഏറെ ശ്രദ്ധയാണ്. ഇടയ്ക്ക് ചിലതിനെ കയ്യിലെടുത്ത് തൂവലൊക്കെ തടവി ചിരിച്ചുകൊണ്ട് പരിപാലിക്കുന്നത് എനിക്ക് ഒരു പതിവ് കാഴ്ചയായിരുന്നു.
“വാസുവേട്ടാ, ഇതേതാ പ്രാവ്?” എന്ന് ചോദിച്ചാൽ, ഉടനെ വാസുവേട്ടൻ പറയും: “ഇത് ഒറ്റക്കണ്ണൻ.” ആ പ്രാവിന് കണ്ണിന് എന്തോ തകരാറുണ്ടായിരുന്നു. അതാണ് വാസുവേട്ടൻ അതിനെ ഒറ്റക്കണ്ണൻ എന്ന് പേരിട്ടുവിളിക്കുന്നത്. “ആ കാണുന്നത് ചെമ്പൻ, അതിനു തൊട്ടപ്പുറത്തുള്ളത് റൊക്ക വെള്ള പ്രാവ്. അത് കഴിഞ്ഞാഴ്ച ഞാൻ പിടിച്ചതാ, മെരുങ്ങിയിട്ടില്ല” എന്നൊക്കെ.
കുറച്ചു കാലം തുടർച്ചയായി വാസുവേട്ടനെയും പ്രാവുകളെയും ശ്രദ്ധിക്കാൻ തുടങ്ങിയതോടെ എനിക്കും പ്രാവുകളോടുള്ള കമ്പം കൂടിയോ എന്ന് അച്ഛനൊരു സംശയം. പിന്നെ ശാസന നിറഞ്ഞ ഉപദേശം കൂടിയായപ്പോൾ എന്റെ പ്രാവുകളോടുള്ള കമ്പം മുളയിലേ കരിഞ്ഞുപോയി…
പ്രാവ് വളർത്തുന്നവർ തമ്മിൽ പ്രത്യേകിച്ച് ഒരു നിബന്ധനയും കരാറും ഇല്ലെങ്കിൽ ഇവർ അന്യോന്യം മത്സരിച്ച് പ്രാവുകളെ പിടിക്കും. ഇവർക്കനുവദിച്ച പരിധിയിൽ പ്രാവുകൾ പറക്കുമ്പോൾ അതിനെ തങ്ങളുടെ കയ്യിലുള്ള ട്രെയിനർ പ്രാവുകളെ വിട്ട് അതിനോടൊപ്പം പറത്തി തങ്ങളുടെ പരിധിയിലേക്കെത്തിച്ച്, അവയെ തന്ത്രപൂർവം പിടിച്ച് കൂട്ടിൽ ഇടും.
ഇങ്ങനെ പ്രാവുകൾ മിസ്സാകുമ്പോൾ അതിന്റെ ഉടമ പ്രാവുകളെ അന്വേഷിച്ച് വരികയും, അവർ ആവശ്യപ്പെടുന്ന ന്യായമായ തുക നൽകി പ്രാവുകളെ തിരിച്ചു കൊണ്ടുപോകുകയും ചെയ്യും.
ചിലപ്പോൾ സൗഹൃദത്തിന്റെ പേരിൽ ഒന്നും വാങ്ങാതെയും പ്രാവുകളെ വിട്ട് നൽകും. മറിച്ചും സംഭവിക്കുക സ്വാഭാവികം. ഇതിന്റെ പേരിൽ ചെറിയ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടായതായി കേട്ടിട്ടുണ്ട്.
അതുകൊണ്ടു തന്നെയായിരിക്കാം ഇവർക്കിടയിൽ പ്രാവ് പിടിക്കുന്നതിനും പറത്തുന്നതിനും ഒരു നിയമാവലിയുണ്ട്. അതിന് നിയമസാധുത ഒന്നുമില്ലെങ്കിലും ഇവർക്കിടയിൽ ആ നിയമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അതനുസരിച്ചേ എല്ലാം നടത്തൂ. അത് ഇവർ അനുസരിക്കുകയും ചെയ്യും.
ഇന്ന് ഇന്ത്യൻ ഭരണഘടനയെവരെ ചോദ്യം ചെയ്യുന്ന കാലത്ത് അത്തരം ചോദ്യം ചെയ്യലുകൾ ഒന്നും തന്നെ ഇവർക്കിടയിൽ ഇല്ല. ഇനി അഥവാ വല്ല ലംഘനങ്ങളും ഉണ്ടായാൽ ഇവർ തന്നെ അവർക്കിടയിൽ വെച്ച് പരിഹാരം കാണും.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രാവുകൾ പണ്ടുമുതലേ മനുഷ്യന്റെ പ്രിയപ്പെട്ട വളർത്തുപക്ഷികളിലൊന്നാണ്. പ്രാവ് വളർത്തൽ വെറുമൊരു ഹോബി മാത്രമല്ല, ഇന്ന് പലർക്കും നല്ലൊരു വരുമാന മാർഗം കൂടി തുറന്നു കൊടുക്കുകയാണ് ഈ മേഖല.
നാടൻ പ്രാവുകൾ മുതൽ വിദേശ ഇനങ്ങൾക്ക് വരെ ആവശ്യക്കാരുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഒരു ജോഡി പ്രാവിന് ആയിരം രൂപ മുതൽ ലക്ഷങ്ങൾ വരെ വിലമതിക്കുന്ന വിവിധയിനങ്ങൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ആവശ്യക്കാരും കൂടുതൽ ഉണ്ട്. ഇത് സാക്ഷ്യപ്പെടുത്തുന്നത് പല സ്ഥലങ്ങളിലും പ്രാവ് വളർത്തലും പരിപാലനവും ഇന്നും സജീവമായി നിലനിർത്തുന്നുണ്ട് എന്നത് തന്നെ.
പല നിറത്തിലുള്ളതും വലുപ്പത്തിലുമുള്ള പ്രാവുകളെ ഇന്ന് വിപണിയിൽ വാങ്ങാൻ കിട്ടും. ചില പ്രത്യേക ഇനങ്ങൾക്ക് വിലയും കൂടും. ഇതൊക്കെ സർവസാധാരണവും, മിക്കവർക്കും അറിവുള്ളതാണെങ്കിലും എന്നെ അമ്പരപ്പിച്ചതും, കൗതുകമുണർത്തുന്നതുമായ വാർത്ത ഒരു പ്രാവിനെ വാങ്ങാൻ 11 കോടിയിൽപ്പരം രൂപ ചെലവാക്കിയെന്നു അറിഞ്ഞപ്പോഴാണ്!
ആർക്കെങ്കിലും ചിന്തിക്കാൻ സാധിക്കുമോ ഈ ഒരവസ്ഥ! ബെൽജിയത്തിൽ നിന്നുള്ള രണ്ട് വയസ്സുള്ള റേസിംഗ് പ്രാവായ ‘ന്യൂ കിം’നെയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശിയായ ഒരു വ്യക്തി ഓൺലൈനിൽ 11 കോടി 41 ലക്ഷത്തിന് ലേലം വിളിച്ചിരിക്കുന്നതെന്ന് ‘ദ സൺ’ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്!
പ്രാവുകളുമായി ബന്ധപ്പെട്ടുള്ള മറ്റു വിശേഷങ്ങൾ അടുത്ത അധ്യായത്തിൽ തുടരും…
മഠത്തിൽ ബാബു ജയപ്രകാശ് ………..✍️ My Watsapp Contact No: 9500716709







Very nice reading experience Babu.
Keep it up 🙏
LikeLike
Thank You Kumar
LikeLike
Thank you Kumar
On Thu, 16 Jun 2022, 16:45 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:
>
LikeLike
Very nicely written Babu. In the sky, there is no boundaries. That may be the reason why there is no discrimination between the pegeons . And by the way, please note that “Pambukalku Malamundu, paravakalkaashamundu” song is not written by Ragavan Master. It’s a KPAC drama song by K. S. George. Never mind 🙏
LikeLike