ആ മുഖം
21/05/2022-ന് എന്റെ ബ്ലോഗിലൂടെ പോസ്റ്റ് ചെയ്ത ‘ഏകാന്തതയുടെ ഓർമ്മകൾ 109’ ലേക്ക് ശ്രീ. മിച്ചിലോട്ട് മാധവനെ സ്മരിച്ച് ഞാൻ എഴുതിയ വരികൾ വായിച്ചിട്ട് നേരിട്ടുള്ള പ്രതികരണം കുറവായിരുന്നെങ്കിലും, ബ്ലോഗ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഏറെപ്പേർ വിവിധ രാജ്യങ്ങളിൽ നിന്നും വായിച്ചു എന്ന് മനസ്സിലാക്കുന്നു. ഒന്നു രണ്ടു പേർ നേരിട്ട് വിളിച്ചു. വിളിച്ചവരിൽ ഒരാളുടെ സംശയം രണ്ടു കാര്യത്തിലായിരുന്നു.
ഒന്ന്: ശ്രീ. മിച്ചിലോട്ട് മാധവൻ ഒരു സാങ്കൽപ്പിക കഥാപാത്രമാണോ? രണ്ടാമത്തേത്: അദ്ദേഹം വാണിയ സമുദായത്തിൽ പെട്ട ആളാണോ?
ഒരുപക്ഷേ എഴുതിയത് ഞാനും, മിച്ചിലോട്ട് എന്ന നാമം കേരളത്തിൽ ഏറെപ്പേരും അറിയപ്പെടുന്നത് ഒരു കുലദേവതയായ ദേവിയുടെ, മുച്ചിലോട്ടമ്മയുടെ, ശ്രീ ഭുവനേശ്വരിയുടെ കാവുമായും ബന്ധപ്പെട്ടുള്ളതു കൊണ്ടുമാകാം എന്നെ അറിയുന്ന ഇദ്ദേഹത്തിന്റെ സംശയം. തികച്ചും സ്വാഭാവികമായ സംശയം! ഇത്തരം സംശയങ്ങൾ ശ്രീ. മിച്ചിലോട്ട് മാധവനെ അറിയാത്തവരിൽ പലർക്കും ഉണ്ടാവാം.
ഇവരോടൊക്കെയുള്ള എന്റെ മറുപടി ഇങ്ങനെ:
നിങ്ങളുടെയൊക്കെ സംശയങ്ങൾ മുകളിൽ പറഞ്ഞതുപോലെ സ്വാഭാവികം. ഉന്നയിച്ച രണ്ടു സംശയങ്ങൾക്കും ഉള്ള ഉത്തരം “അല്ല” എന്നുള്ളതാണ്. അതാണ് സത്യവും.
മയ്യഴിയിലെ തീയ്യ സമുദായത്തിലെ മിച്ചിലോട്ട് എന്ന തറവാട്ടിലെ അംഗമാണ് മാധവൻ. ഒരു ഉന്നത കുടുംബത്തിലെ അംഗം. ഉപരിപഠനത്തിന് പാരീസിൽ പോവുകയും, മയ്യഴിയിലും പുതുച്ചേരിയിലും പഠിക്കുമ്പോഴേ ഇടതു ചിന്താഗതിയിൽ ആകൃഷ്ടനായിരുന്നു ശ്രീ. മാധവൻ. സാമൂഹ്യ പ്രതിബദ്ധത ഉള്ളതിനാൽ സാമൂഹ്യ സേവന സംഘടനകളിലൊക്കെ സജീവമായി പങ്കെടുത്ത് പ്രവർത്തിച്ച വ്യക്തി. ഈ കാരണം കൊണ്ടാവാം പഠിച്ചുകൊണ്ടിരിക്കുമ്പോൾ മാധവൻ ഫ്രാൻസിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ അംഗമായത്.
ജർമ്മൻ അധിനിവേശത്തിനെതിരെ ഫ്രാൻസിൽ വെച്ച് നാസിപ്പടയ്ക്ക് എതിരെ ഒളിപ്പോര് നടത്തി പിടിക്കപ്പെട്ടു, നാസികളുടെ കോൺസെൻട്രേഷൻ ക്യാമ്പിൽ എത്തിപ്പെടുകയും, അവിടെ നിന്ന് ഏറെ പീഡനങ്ങൾക്ക് വിധേയനായി, ഒടുവിൽ വധിക്കപ്പെടുകയും ഉണ്ടായി.
തനിക്ക് രക്ഷപ്പെടാനുള്ള മാർഗ്ഗം ഉണ്ടായിട്ടും, പീഡനങ്ങൾ സഹിച്ച് താൻ വിശ്വസിച്ച പ്രമാണം ആരുടെയും കാൽക്കൽ അടിയറവെക്കാനുള്ളതല്ല എന്ന തീരുമാനത്തിൽ ഉറച്ചുനിന്ന് മരണത്തിന് വിധേയനായ ഒരു ധീര രക്തസാക്ഷിയാണ് ശ്രീ. മാധവൻ, മയ്യഴിക്കാരനായ മിച്ചിലോട്ട് മാധവൻ!
ജന്മംകൊണ്ട് ഭാരതപുത്രൻ! ജീവിതഗതികൊണ്ടും കർമ്മം കൊണ്ടും ഫ്രഞ്ച് സിറ്റിസൺ! ഇദ്ദേഹത്തിന്റെ സംഭവബഹുലമായ കഥ അറിയണം എന്ന് എന്നോട് എന്റെ ഒരു വായനക്കാരൻ ആവശ്യപ്പെടുകയുണ്ടായി.
ഒട്ടേറെപ്പേർ ഇദ്ദേഹത്തിന്റെ ചരിത്രം എഴുതിയിട്ടുണ്ടെങ്കിലും, എന്റേതായ സ്ലാങ്ങിൽ എന്തെങ്കിലും പുതുമയോടെ, അതിന്റെ കാതലിൽ ഒട്ടും വെള്ളം ചേർക്കാതെ, വായനാസുഖത്തോടെ വായനക്കാരിൽ എത്തിക്കണം എന്നുള്ളതായിരുന്നു ആവശ്യം.
ഞാൻ ഇപ്പോൾ അതിനുള്ള ശ്രമത്തിലാണ്. രണ്ടു ഭാഗങ്ങളായി പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഒന്നാം ഭാഗം ഏതാണ്ട് പൂർത്തിയായിരിക്കുന്നു. എത്രമാത്രം എനിക്ക് വിജയിക്കാൻ സാധിക്കും എന്നും, വായനക്കാർ എങ്ങനെ സ്വീകരിക്കും എന്നും ഒരു നിശ്ചയവുമില്ല. എങ്കിലും എന്റെ ശ്രമം തുടരുന്നു.
ആരുടെയോ വരികളാണ്, വളരെ അർത്ഥവത്തായ വരികൾ എന്നുള്ളതുകൂടി എഴുതട്ടെ.
ഒരു പടി ഉയർന്നവരാണെന്ന് കരുതുന്നവർ ഇടയ്ക്കൊന്ന് മുകളിലേക്ക് നോക്കിയാൽ കൂടുതൽ ഉയരങ്ങളിലുള്ള ഒട്ടേറെപ്പേരെ കാണാം.
ഒരു പടി താഴെയാണെന്ന് വിഷമിക്കുന്നവരുണ്ടെങ്കിൽ, ആരോഗ്യവും കഴിവും സാമർഥ്യവും ഉണ്ടായിട്ടും ഉയരാൻ കഴിയാത്തവരെ ഒന്നോർത്താൽ മതി.
എവിടെ ജന്മമെടുക്കുന്നു എന്നതിൽ ജനിക്കുന്നവർക്ക് ഒരു ഉത്തരവാദിത്വവും ഇല്ല.
കർമ്മത്തിന്റെ പേരിൽ ആളുകളെ വിലയിരുത്താൻ തുടങ്ങിയാൽ, പിന്നെ ജന്മത്തിന്റെ പേരിലുള്ള ശീർഷകങ്ങളെല്ലാം എത്ര അർഥശൂന്യമാണെന്ന് മനസ്സിലാകും.
ജീവിതത്തിൽ നേട്ടങ്ങൾ കൊയ്യണമെങ്കിൽ നാം അതിനായി പ്രവർത്തിക്കേണ്ടതുണ്ട്. വെറുതെ അലസനായിരുന്നതിന് ശേഷം ഞാനൊരു ഭാഗ്യദോഷിയാണെന്ന് പറയുന്നതിൽ അർത്ഥമില്ല.
അനശ്വരമായ എല്ലാ നേട്ടങ്ങളുടെയും ആരംഭം ഉൾക്കാഴ്ചയിൽ നിന്നും സങ്കല്പിക്കാനുള്ള ശക്തിയിൽ നിന്നുമായിരിക്കും എന്നതിൽ തർക്കമില്ല.
തുടർച്ചയായ മെച്ചം ജീവിതത്തിലുണ്ടാക്കുവാനുള്ള അഭിനിവേശവും, അടിസ്ഥാന കാര്യങ്ങളിൽ പോലും അടിത്തറ സൃഷ്ടിക്കുവാനുള്ള ആഗ്രഹവും നമ്മിലുണ്ടാകണം.
എന്റെ 30 വർഷത്തെ പ്രവാസ പ്രൊഫഷണൽ ജീവിതത്തിൽ ഇത് ഞാൻ നേടിയിരിക്കുന്നു എന്ന് എന്റെ വിശ്വാസം. എന്റെ ഗൾഫ് ജീവിതം കണ്ടവർക്ക് അത് നേർസാക്ഷ്യം. ഞാൻ എത്താവുന്നതിൽ അധികം ഉയരത്തിൽ എത്തിയിരുന്നു. എങ്കിലും നിർദോഷമായ ഒരു നിരാശ ചിലപ്പോൾ മനസ്സിനെ അലട്ടിയിട്ടുണ്ട് എന്നതും സത്യം.
രണ്ടു ദിവസം മുൻപ് ത്രിഭാഷാ സഹായി ആയ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തത് യാദൃച്ഛികമായല്ല.
ശ്രീ. മിച്ചിലോട്ടിനെ പറ്റി എഴുതി ബ്ലോഗിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് പുസ്തക പ്രകാശനത്തെപ്പറ്റി സുഹൃത്ത് ശ്രീ. സി. എച്ച്. അലിയുടെ പോസ്റ്റ് വായിച്ചത്. ഒരു നിമിത്തമായി കാണുന്നു ഞാൻ.
ആ ചടങ്ങിന് വരാനുള്ള ഒരു കാരണം എന്റെ ഗൾഫ് ജീവിതത്തിലെ ഒരനുഭവമാണ്. ഗൾഫിലെത്തി രണ്ടു മൂന്നു മേഖലകളിൽ പ്രവർത്തിച്ച്, ഒടുവിൽ എത്തിയത് ഒരു ഫ്രഞ്ച് കമ്പനിയിലാണ്.
ഫ്രഞ്ചുകാർ മയ്യഴി വിട്ടുപോകണം എന്ന് പറഞ്ഞു മയ്യഴി വിമോചന സമരത്തിൽ പങ്കെടുത്ത ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ മകനായ എനിക്ക് ഫ്രഞ്ച് കമ്പനിയിൽ തന്നെ ജോലി എടുക്കേണ്ടി വന്നത് കാലത്തിന്റെ നിയോഗമാകാം എന്ന് ചിലർക്ക് തോന്നാം.
എന്നാൽ എന്റെ ചിന്താധാര എന്നോട് പറയുന്നത്, ഫ്രഞ്ച് അധിനിവേശം തെറ്റായിരുന്നു എന്ന് അന്ന് സെങ് ലൂയി കപ്പലിൽ ആദ്യമായി മയ്യഴിയിലെത്തിയ മല്ലന്തോണിന്റെ ആത്മാവ്, ഫ്രഞ്ചുകാരിയായ ക്രിസ്റ്റീൻ ഡാനിയലിന്റെ രൂപത്തിൽ ജനറൽ മാനേജരായി വന്ന് ഒട്ടേറെ പ്രഗത്ഭരായവരുടെ സി. വി.യിൽ നിന്നും എന്റെ സി. വി. മാത്രം തിരഞ്ഞെടുത്ത് എന്നെ കൂടിക്കാഴ്ചയ്ക്കു വിളിച്ചതും, ആ ഒറ്റ കൂടിക്കാഴ്ചയിൽ തന്നെ എന്നെ അപ്പോയിന്റ് ചെയ്തതും ഒക്കെ അദ്ദേഹം മയ്യഴിയോട് ചെയ്ത തെറ്റിനുള്ള പരിഹാരമായിരിക്കാം എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതുപോലെ ബ്രിട്ടീഷുകാരും മയ്യഴിയിൽ അധിനിവേശം നടത്തിയിരുന്നു. അതായിരിക്കാം പിന്നീട് രണ്ടു വർഷത്തോളം കോട്ടക്കനയുടെ മേൽനോട്ടം വഹിച്ച് ബ്രിട്ടീഷ് കമ്പനിയിൽ ജോലിയെടുക്കേണ്ടി വന്നതും, Mathews Danniel Services (Bermuda) Ltd.
കോട്ടക്കന ഇൻസ്പെക്ഷൻ കമ്പനിയിൽ കസ്റ്റം അനലിസ്റ്റായി ജോലിയിൽ കയറി. ഘട്ടം ഘട്ടമായി ഇൻസ്പെക്ഷൻ മാനേജരായിരിക്കെ ഓഫീസിന്റെ പൂർണ്ണ ചുമതല എന്നിലായി.
ഒടുവിൽ ഓഫീസ് വിപുലീകരിക്കുമ്പോൾ ജനറൽ മാനേജരുടെ തസ്തികയിൽ ഒരാളെ വേണം. ഫ്രഞ്ച് കമ്പനി ആയതുകൊണ്ട് പ്രധാന എഴുത്തുകുത്തുകളൊക്കെ ഫ്രഞ്ച് ഭാഷയിലായിരുന്നു. അതിനാൽ ഫ്രഞ്ച് അറിയേണ്ടത് അത്യാവശ്യമായിരുന്നു.
സ്വാഭാവികമായും ആദ്യം പരിഗണിച്ചത് എന്റെ പേര് തന്നെ! എല്ലാംകൊണ്ടും ജനീവ ഓഫീസ് എന്നിൽ തൃപ്തനായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കുമല്ലോ ഒരു ഘട്ടത്തിൽ ഫ്രഞ്ചുകാരി മിസ്സിസ് ക്രിസ്റ്റീൻ ഡാനിയൽ എന്ന ജനറൽ മാനേജരെ കൊമോറോസ് ഐലന്റിലേക്കു മാറ്റി ദുബായ് ഓപ്പറേഷൻ എന്നിൽ ഏൽപ്പിച്ചത്.
ഇവരെപ്പറ്റി ഓർക്കുമ്പോൾ, എന്റെ പ്രൊഫഷണൽ കരിയർ ഗ്രാഫ് ഉയരത്തിൽ എത്താൻ എന്നെ ഏറെ സഹായിച്ച സ്ത്രീ. ഇപ്പോൾ ശിഷ്ടജീവിതം ഫ്രാൻസിൽ.
ഫ്രഞ്ച് അറിയില്ല എന്ന ഒറ്റക്കാരണത്താൽ പുതിയ ജനറൽ മാനേജരെ കണ്ടെത്തേണ്ട ഉത്തരവാദിത്തം എന്നിലാവുകയും, ജനീവ ഓഫീസ് ഷോർട്ട്-ലിസ്റ്റ് ചെയ്ത വ്യക്തിയെ, ബ്രിട്ടീഷുകാരനായ മിസ്റ്റർ സോൾ കീൻസിനെ, ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു.
പ്രാഥമിക കൂടിക്കാഴ്ചയ്ക്കു ശേഷം താത്ക്കാലികമായി ജനീവയിൽ നിന്നും വന്ന മിസ്സിസ് റോസ് വേർ, സീനിയർ മാനേജർ, സോൾ കീൻസിനെ അപ്പോയിന്റ് ചെയ്യുകയും ചെയ്തു. ഒടുവിൽ കുറച്ചു വർഷം കൂടി അദ്ദേഹത്തിന്റെ കീഴിൽ ജോലിചെയ്ത് രാജിവെച്ച് സ്വസ്ഥജീവിതം. ഇപ്പോൾ ചെന്നൈ – മാഹി ഷട്ടിലടിച്ച് കഴിയുന്നു.
പറഞ്ഞു വന്നത്, വെളിയിൽ പോകാൻ ഉദ്ദേശമുള്ളവർ ഒരു വിദേശ ഭാഷ പഠിക്കുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. അത് ഫ്രഞ്ച് കൂടിയാവുമ്പോൾ കൂടുതൽ നല്ലത്. ഇത് എന്റെ അനുഭവം കൊണ്ടുള്ള അഭിപ്രായമാണ്. സ്വീകരിക്കാം, തിരസ്ക്കരിക്കാം.
ഇപ്പോൾ ഈ റിട്ടയർ ജീവിതത്തിൽ, ഈ രംഗം, എഴുത്ത്, എന്റെ പ്രൊഫഷനല്ലെങ്കിലും ഒരു ശ്രമം നടത്തുന്നു.
ഇതിനകം മയ്യഴിയുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളിലൂടെയായി ഏകദേശം 100-ൽ അധികം വിഷയങ്ങൾ ബ്ലോഗിലൂടെ എഴുതി തീർത്തു.
അത് വായിച്ച് വിജയ പരാജയം വിലയിരുത്തേണ്ടത് എന്നെ വായിക്കുന്നവരും.
കാണാമറയത്തിരുന്ന് അഭിപ്രായങ്ങൾ പറയാതെ നിങ്ങളുടെ തുറന്ന അഭിപ്രായം കേൾക്കാൻ ഇഷ്ടപ്പെടുന്നു.
ഇങ്ങനെ എഴുതേണ്ടിവന്നത്, ഞാൻ രാഷ്ട്രീയ – സാമൂഹിക വിഷയങ്ങൾ എഴുതിയപ്പോൾ അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ നേരിട്ട് ലഭിച്ചിരുന്നു. എന്റെ ഇപ്പോഴുള്ള ഈ എഴുത്തിൽ എനിക്ക് ലഭിക്കുന്നില്ല. ലഭിക്കണം എന്ന് ശഠിക്കുന്നതല്ല, ഒരു അപ്രിയ സത്യം വെളിപ്പെടുത്തിയതാണ്.
അഭിപ്രായ സ്വാതന്ത്ര്യമുള്ള ഈ കാലത്ത് അതിനു എന്തിന് ശുഷ്കാന്തി കാട്ടണം? മുൻപ് എഴുതിയ വരികൾ ഒന്ന് കൂടി ആവർത്തിച്ച് നിർത്തട്ടെ:
കൊണ്ടുപോകാൻ ഒന്നുമില്ല ഈ ലോകത്ത്. കൊടുത്ത് പോകാം സ്നേഹവും സൗഹൃദവും നമുക്ക്.
നേടിയെടുക്കുന്നത് മാത്രമല്ല, ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്.
മഠത്തിൽ ബാബു ജയപ്രകാശ് ……..✍️ My Watsapp Cell No: 00919500716709


നിങ്ങളുടെ എല്ലാ രചനകളും വായിക്കുന്നുണ്ട് , നാളുകൾ കഴിയുന്തോറും എല്ലാം ഒന്നിനൊന്നു മെച്ചപ്പെടുന്നുണ്ട് . ഒരു പുസ്തകരൂപത്തിൽ ആയിക്കാണുവാൻ താല്പര്യപ്പെടുന്നു .
സ്നേഹ പൂർവ്വം
രഞ്ജിനി വളവിൽ
LikeLike
Thank you
LikeLike
നിഷ്കളങ്കമായ ശൈലി. വായിച്ചു മനസ്സിലാക്കുവാൻ നല്ല ഒഴുക്ക് കിട്ടുന്നു . എഴുതുന്നതു തുടരുക.
LikeLike
Thank you Dr. For your good hearted appreciation
LikeLike