ഗതകാല സ്മരണകളെ ഉണർത്തുന്ന മയ്യഴി “തിരുനാൾ…”

Reading time 10 minutes

ഇതിനു മുൻപുള്ള ലക്കത്തിൽ ഞാൻ ആവിലായിലെ ‘അമ്മ പുണ്യവതിയായ തെരേസയെ പറ്റി, അവരുടെ ജനനം മുതൽ മരണം വരെയുള്ള ജീവിതക്രമങ്ങളെ പറ്റി പറഞ്ഞു തുടങ്ങി, ഒടുവിൽ അവരുടെ വിശുദ്ധ പദവിയിലേക്കുള്ള സ്ഥാനാരോഹണവും തുടർന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആഘോഷത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നല്ലോ?

ഇന്ന് ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത്, ആ മഹദ് വ്യക്തിയുടെ തിരുസ്വരൂപം കുടികൊള്ളുന്ന മയ്യഴിയിലെ ആഘോഷങ്ങളെ എന്റെ പഴയകാല ഓർമ്മകളിലൂടെ നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു ശ്രമമാണ്.

മയ്യഴി പ്രദേശത്തിന്റെ സംസ്കാരവും ഭൂമിശാസ്ത്രവും മിക്കവാറും കേരളത്തിലേത് തന്നെ. എടുത്തുപറയേണ്ട ഒരു സവിശേഷത, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ വടക്കേ അറ്റത്തെ കണ്ണൂരിനും കോഴിക്കോടിനും ഇടയിലുള്ള ഒരു ചെറിയ അർദ്ധദ്വീപ് പോലുള്ള ഈ കൊച്ചു പ്രദേശം എന്നതാണ്. പക്ഷേ, ഭരണപരമായ എല്ലാ കാര്യങ്ങളും ചെന്നൈയുമായി ബന്ധപ്പെട്ട്, തമിഴ്‌നാടിനോട് ചേർന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ്.

പറഞ്ഞുവരുന്നത്, മിക്ക ആഘോഷങ്ങളും ഏതെങ്കിലും പ്രത്യേക ദിവസത്തിന്റെയോ അല്ലെങ്കിൽ പ്രത്യേക സംഭവങ്ങളുടെയോ ഓർമ്മ പുതുക്കലായിരിക്കും. അതിന് ജാതിയുടെയോ മതത്തിന്റെയോ സംഘടനയുടെയോ വകഭേദങ്ങളില്ല. പൊതുവെ നമ്മൾ ഇങ്ങനെയാണ് കണ്ടുവരുന്നത്, ആചരിച്ചു പോരുന്നത്.

ഉദാഹരണത്തിന് നബിയുടെ ജന്മദിനം നബിദിനമായും, ശ്രീരാമന്റെ ജന്മദിനം ശ്രീരാമനവമിയായും, മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഗാന്ധിജയന്തിയായും, ശ്രീ യേശുദേവന്റെ ജന്മദിനം ക്രിസ്തുമസായും ആഘോഷിക്കുന്നതുപോലെ. 

ഒരു സാധാരണ യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തിൽ ജനിച്ച തെരേസ, താനും തന്റെ പൂർവ്വികരും ഉൾപ്പെട്ട യാഥാസ്ഥിതിക സഭയോട് പൊരുതി, ത്യാഗപൂർണ്ണമായ ജീവിതരീതിയിലൂടെ ഒരു പുതിയ സന്ന്യാസി-സന്ന്യാസിനി സമൂഹം ആരംഭിക്കുകയും, അവരുടെ ഉന്നമനത്തിനായി സദാ സമയം പ്രവർത്തിക്കുകയും ചെയ്തു. ഏറെ എതിർപ്പുകളും ത്യാഗങ്ങളും സഹിച്ച് ജനഹൃദയങ്ങളിൽ ഇടം നേടുകയും, ഒടുവിൽ അവരുടെ ത്യാഗപൂർണ്ണമായ ജീവിതത്തെ അംഗീകരിച്ചുകൊണ്ട് മരണാനന്തരം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 

അതിന്റെ ഓർമ്മ പുതുക്കലായി, മയ്യഴിയിലും ഇവരുടെ മരണദിവസത്തെ ഓർമ്മപ്പെടുത്തി ഉത്സവമായി ആഘോഷിക്കുന്നു. ഉത്സവദിവസങ്ങളിലൂടെ അവരുടെ ജീവിതകഥ ഓർക്കാൻ സഹായിക്കുന്നതോടൊപ്പം, അവർ സമൂഹത്തിന് നൽകിയ തത്വങ്ങളും സേവനങ്ങളും ഓർമ്മപ്പെടുത്തി, മതപരമായ പ്രാധാന്യത്തിലേക്ക് സമൂഹത്തിന്റെയും സഭാവിശ്വാസികളുടെയും ശ്രദ്ധ തിരിച്ചുവിടാനും ഇന്നും ഇത്തരം ആഘോഷങ്ങൾ നടത്തിവരുന്നു.

ഭൂതകാലത്തിന്റെ ഏറ്റവും വ്യക്തമായ അവശിഷ്ടമായി ഇപ്പോഴും പരിപാലിച്ചു പോരുന്നത് 1736-ൽ സ്ഥാപിതമായ ഈ ക്രൈസ്തവ ദേവാലയമാണ് എന്നതിൽ ഒരു അതിശയോക്തിയും ഇല്ല. ഇന്ത്യയിൽ തന്നെ ഏറ്റവും പുരാതനമായ പള്ളികളിൽ ഒന്നാണ് മയ്യഴിയിലെ സെയിന്റ് തെരേസ ചർച്ച്. പ്രസ്തുത ദേവാലയം സ്ഥാപിതമായതു മുതൽ ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും ഭയഭക്തിയോടെയുള്ള വിശ്വാസികളുടെ നിറസാന്നിധ്യം ഈ ആരാധനാലയത്തിലേക്ക് ആകർഷിക്കപ്പെടുന്നത്, ഒക്ടോബർ അഞ്ചാം തീയതി പുണ്യദർശനത്തിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന ‘മയ്യഴിയമ്മ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഈ പുണ്യവതിയുടെ കൊച്ചു തിരുസ്വരൂപത്തിന്റെ ചൈതന്യവും ശക്തിയും ഒന്നുകൊണ്ടു മാത്രമാണെന്ന് നമുക്ക് സമ്മതിക്കേണ്ടിയിരിക്കുന്നു.

പള്ളിയെ പറ്റിയും ഉത്സവത്തെ പറ്റിയും പറയുന്നതിന് മുൻപ് മയ്യഴിയെ പറ്റി പറയണം. വാഴുന്നോരുടെയും തുടർന്ന് വന്ന പോർച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, ഫ്രഞ്ച് ഭരണകാലങ്ങളിലൂടെ ഉണ്ടാക്കിയെടുത്ത ഒരു പ്രത്യേകതരം സംസ്കാരം ഈ കൊച്ചു മഹാനഗരം ഇവിടെ താമസിക്കുന്നവരിൽ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. അതായിരിക്കാം, ഈ അടുത്ത കാലം വരെ മയ്യഴി ചുറ്റുമുള്ള പ്രദേശങ്ങൾക്ക് എന്നും ഊട്ടുപുരയായി മാറിയത്. 

എന്നാൽ ആ പ്രതാപകാലത്തിന്റെ അസ്തിത്വം അയവിറക്കി കഴിയുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ നമുക്ക് മയ്യഴിയിൽ കാണാൻ സാധിക്കുന്നത്. അതിന്റെ കാരണങ്ങളും ന്യായാന്യായങ്ങളും തേടിയാൽ കുറെ അപ്രിയസത്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതുകൊണ്ട്, അപ്രിയസത്യം പറയാതിരിക്കുക എന്ന പൊതുതത്വം ഞാൻ പാലിക്കുന്നു.

ഇങ്ങനെയൊക്കെയാണ് അവസ്ഥയെങ്കിലും, ഓരോ വർഷവും മയ്യഴി തിരുനാളിന്റെ പ്രസക്തി ഏറിയതല്ലാതെ ഒരു കോട്ടവും ഇന്നും സംഭവിച്ചിട്ടില്ല. എന്നു മാത്രമല്ല, ആ സാംസ്കാരിക തനിമയ്ക്ക് ഒട്ടും ഭംഗം വരുത്താതെ ക്രിസ്ത്യാനികളുടെ കൂടെ മറ്റു മതസ്ഥരും ചേർന്ന് പ്രത്യേകമായി വളർത്തിയെടുത്ത വിചിത്രമായ വിശ്വാസവും ആചാരങ്ങളും ഭയഭക്തിയായി മാറി. മാഹിയിലെയും ചുറ്റുപാടുമുള്ള എല്ലാ ആളുകളും ഈ ദേവാലയത്തിൽ എത്തി സെയിന്റ് തെരേസാ പുണ്യവതിയെ തങ്ങളുടെ അമ്മയായി കരുതി ആരാധിച്ചുവരുന്നു, ഇന്നും! ഒരുപക്ഷേ, ക്രിസ്ത്യാനികളെക്കാൾ കൂടുതൽ ഹിന്ദുക്കളും മുസ്ലീങ്ങളും ആയിരിക്കും എന്ന് വിലയിരുത്തുന്നതിൽ ഒരിക്കലും അതിശയോക്തിയാവില്ല.

ഇന്നും ഞാൻ ഓർത്തെടുക്കുന്നു, വൈകുന്നേരങ്ങളിൽ എപ്പോഴെല്ലാം ഒഴിവുകൾ കിട്ടാറുണ്ടോ അപ്പോഴൊക്കെ പള്ളി പരിസരത്തും തൊട്ടുള്ള കോമ്പൗണ്ടിലെ കെട്ടിടങ്ങളിൽ പോയി ഇരിക്കാറുണ്ട്. വർഗീസും സൈമണും തോമസേട്ടനും ഒക്കെ നമുക്ക് ആതിഥേയത്വം നൽകിയിട്ടുണ്ട്. 

എഴുപതുകളിലും എൺപതുകളിലും ക്രിസ്ത്യാനികളെക്കാൾ കൂടുതൽ മറ്റു മതസ്ഥരിൽപ്പെട്ട ആളുകൾ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നത് കാണാം. ആ കൂട്ടത്തിൽ നമ്മളും അവരോടൊപ്പം ചേർന്ന് പ്രവർത്തിച്ചത് ഇന്നലെയെന്നപോലെ ഓർമ്മയിൽ തെളിഞ്ഞുവരുന്നു. 

അവരിൽ ചിലരുടെ പേരെടുത്തു പറയുകയാണെങ്കിൽ വർഗീസ്, ആബേൽ, സൈമൺ, ആൽഫ്രെഡ്, രൺധീർ, റിയാസ്, കുമാർ, നവീൻ, ദിലീപ്, രാജീവ്, മുഹമ്മദ് അലി, ആനന്ദ് കൊറോത്ത്, അജിത്, ശ്രീജിത്ത്, പുന്ന സത്യൻ, സുരേഷ് മുതലായവർ എന്നും സജീവമായി ഉണ്ടാവുമായിരുന്നു. പള്ളി അധികാരികളുടെ സഹായത്തോടെ പല സഹായങ്ങൾ ചെയ്ത് അവരോടൊപ്പം സഹകരിക്കുന്നത് ആ കാലത്തെ പതിവ് കാഴ്ചകളായിരുന്നു. 

ഉത്സവകാലങ്ങളിലായാലും അല്ലാതെയും, വർഗീസിന്റെ അഭാവത്തിൽ ഞങ്ങളൊക്കെ തന്നെയായിരുന്നു പള്ളിമണി സമയാസമയങ്ങളിൽ അടിച്ചുകൊണ്ടിരുന്നത്. ഉത്സവകാലത്തെ സായാഹ്നങ്ങളിൽ തിരുസ്വരൂപം പ്രദക്ഷിണത്തിനെടുക്കുമ്പോൾ കൂട്ടമണി അടിക്കാൻ വർഗീസിനെ സഹായിക്കാൻ രൺധീറും അലിയും ആനന്ദ് കൊറോത്തും ഒക്കെ ഉണ്ടാവും. 

ഏറെ ശ്രമകരമായ ഒരു ജോലി തന്നെയാണ് താളത്തിന് മണിയടിക്കുക എന്നത്. പരിചയമില്ലാത്ത ആരെങ്കിലും മണിയടിച്ചാൽ അതിന്റെ താളം തെറ്റും. അത് ഭ്രഗാൻസ അച്ഛൻ കൃത്യമായി തിരിച്ചറിയും.

ദീർഘ നേരം മണിയടിക്കുക എന്നത് വളരെ ശ്രമകരമായ ജോലിതന്നെയാണ്. പലപ്പോഴും അലി മണിയടിക്കുന്നതു നോക്കി നിൽക്കാൻ നല്ല രസമായിരുന്നു . കയറിനോടൊപ്പം ഒരു താളത്തിൽ അലിയും – വർഘീസും – ആനന്ദെട്ടനും – മുകളിലോട്ടു പൊങ്ങുന്നത് കാണാറുണ്ട് . ” ടു എവരി ആക്ഷൻ ദേർ ഈസ് ഈകുവൽ ആൻഡ് ഓപ്പസിറ്റ് റിയാക്ഷൻ” എന്ന തിയറി പ്രായോഗീകമായി തെളിയിക്കപ്പെടുന്ന സ്ഥലം.” കാലപ്പഴക്കം കൊണ്ടുള്ള തേയ്മാനം കാരണം  കയറിനൽപ്പം നീള ക്കുറവ്‌ ഉണ്ടായിട്ടുണ്ട്. കയർ തറയിൽ നിന്നും ഒരാൾ പൊക്കത്തിലായതിനാൽ പൊതുവെ ഉയരം കുറഞ്ഞ നമ്മളെപോലുള്ളവർക്കു കയറിൽ എത്തിപ്പിടിക്കുക അൽപ്പം പ്രയാസമുള്ള കാര്യമായിരുന്നു. മണി അടിക്കേണ്ട സമയമായാൽ അലിയായാലും, ആനന്ദേട്ടനായാലും, വർഗീസായാലും, ഞാനായാലും, ചെറിയ ഒരു ജംപ് മുകളിലൊട്ടു;  കയറിൽ എത്തി പിടിക്കാൻ ചാടണം, കയർ പിടിച്ചുകഞ്ഞാൽ കയറിൽ ചുറ്റിയ കപ്പി (pully) കറങ്ങി വൈറ്റു കൊണ്ടു താഴേക്കുവരുമ്പോൾ, കാൽ പാദം നിലത്തമർത്തി പതിയെ മുകളിലേക്ക് ഒരു പുഷ് കൊടുക്കുമ്പോൾ വീണ്ടും മേല്പോട്ടു പോകും അത് അവർത്തിക്കുന്നതനുസരിച്ചു മാണി ഒരു താളത്തിനു  അടിച്ചു കൊണ്ടേയിരിക്കും. നമ്മളെക്കാൾ ഉയരക്കൂടുതൽ ഉള്ള രൺധീർ , കുമാർ പോലുള്ളവർക്ക് അത് ഒരു പ്രശനമായിരുന്നില്ല.  കയറിൽ തുങ്ങി ആടുന്ന അലിയുടടെയും – ആനന്ദേട്ടന്റ്‌ടെയും ചിത്രം ഇന്നും മായാതെ മനസ്സിൽ തെളിയുന്നുണ്ട. 

മയ്യഴി പള്ളിയോടും അവിടത്തെ പ്രതിഷ്ഠയായ ആവിലയമ്മയോടുമുള്ള അചഞ്ചലമായ വിശ്വാസം കൊണ്ട്, ജാതിഭേദമന്യേ തങ്ങൾ ഉദ്ദേശിക്കുന്ന കാര്യത്തിന്റെ ഫലപ്രാപ്തിക്കായി പ്രാർത്ഥിച്ച് കാര്യസിദ്ധി നേടിയ പലരെയും കണ്ടിട്ടുണ്ട്. പലരും അതനുസരിച്ച് അവർ വഴിപാടായി തിരുനാൾ ദിവസം, ഒക്ടോബർ 15-ന് നടത്തപ്പെടുന്ന ശയനപ്രദക്ഷിണത്തിൽ പങ്കെടുക്കാനായി ദീർഘദൂരം ക്യൂ നിൽക്കുന്നത് ഉത്സവകാലങ്ങളിൽ ഒരു പതിവ് കാഴ്ചയായിരുന്നു. 

അപ്പോഴൊക്കെ തോന്നിയിട്ടുണ്ട്, ലോകത്ത് മറ്റൊരിടത്തും അന്യമതത്തിൽപ്പെട്ടവർ ഇത്തരം ശയനപ്രദക്ഷിണം ആചാരത്തിന്റെ ഭാഗമായി നടത്തുന്നത് കണ്ടിട്ടില്ല. മയ്യഴിയിൽ മാത്രം കണ്ടുവരുന്ന ഈ ആചാരരീതി മറ്റേതെങ്കിലും മതത്തിൽനിന്ന് ഉൾക്കൊണ്ടതായിരിക്കുമോ എന്ന്.

ഈ പള്ളിയിലെ മറ്റൊരു പ്രാർത്ഥനാരീതി, ആളുകൾ തങ്ങളുടെ ആഗ്രഹങ്ങൾ എഴുതി പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ പെട്ടികളിൽ നിക്ഷേപിക്കുക എന്നതാണ്. അത് പിന്നീട് പള്ളി വികാരി എടുത്ത് വിശുദ്ധ കുർബാന നടത്തുന്ന സമയത്ത്, അതിൽ ആവശ്യപ്പെട്ടതു പ്രകാരം പ്രാർത്ഥനാവേളകളിൽ വായിച്ച് ഫലസിദ്ധിക്കായി കൂട്ടപ്രാർത്ഥന നടത്തിവരുന്നു. എല്ലാം തികച്ചും സൗജന്യമായി തന്നെ.

ഈ ദേവാലയത്തെ പറ്റി പറയുമ്പോൾ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹസാഫല്യത്തിന്റെ കഥകൾ ജാതിഭേദമന്യേ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെയായിരിക്കാം ഉത്സവകാലങ്ങളിലെ നഗരപ്രദക്ഷിണത്തോടൊപ്പം ജാതിമതഭേദമന്യേ ആളുകൾ പങ്കെടുക്കുന്നത്. അത് ഇപ്പോഴും തുടരുന്നു എന്നുള്ളത് മതമൈത്രിയുടെ ഒരു ഉത്തമ ഉദാഹരണമാണ്. 

ഇത് മറ്റു മതസ്ഥരുടെ ഉത്സവകാലങ്ങളിൽ നടത്താറുള്ള രഥോത്സവം മയ്യഴി തെരുവിലൂടെ നീങ്ങി അതാത് പ്രാർത്ഥനാലയങ്ങൾക്കു മുൻപിൽ എത്തുമ്പോൾ പരസ്പരം സ്വീകരിക്കുന്നത് മറ്റൊരു മതമൈത്രിയുടെ കാഴ്ച തന്നെയാണ്. ഇത് കണ്ടെങ്കിലും ജാതിമത വൈരികളായവർക്ക് മനസ്സാന്തരമുണ്ടാവട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

ആരാധനാലയത്തിലെ ഉത്സവകാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽനിന്നുള്ള വഴിയോര കച്ചവടക്കാർ കൂട്ടമായി എത്തി വ്യാപാരം നടത്തുന്നത് മയ്യഴി തിരുനാളിനോടനുബന്ധിച്ചുള്ള ഒരു അസാധാരണ കാഴ്ച തന്നെയായിരുന്നു.

ഇങ്ങനെയൊക്കെ കരുതുമ്പോഴും എനിക്ക് പലപ്പോഴും തോന്നാറുണ്ട്, മയ്യഴി പെരുന്നാളിന് ഒരു മണമില്ലേ എന്ന്! ചിലപ്പോൾ തോന്നും ജമന്തിയുടെയും മുല്ലയുടെയും ചന്ദനത്തിരിയുടെയും മണമാണെന്ന്.

പെരുന്നാളിന് ഒരു ശബ്ദമുണ്ട്. അത് ഭക്തരുടെ പ്രാർത്ഥനയുടേതാവാം, പ്രഭാഷണങ്ങൾക്കിടയിലുള്ള ‘ആമേൻ’ വിളിയാവാം, പ്രാർത്ഥനയ്ക്കൊപ്പം ചൊല്ലുന്ന ഗാനങ്ങളുടേതാവാം. ചിലപ്പോൾ അത് തെരുവോരക്കച്ചവടക്കാരുടെ ആരവവും ആർപ്പുവിളിയും ആവും. കൂട്ടത്തിൽ യാചകരുടെ ദയനീയമായ ‘അമ്മാ’ വിളിയായും കേട്ടിട്ടുണ്ട്.

പെരുന്നാളിന് ഒരു നിറവും കെട്ടുകാഴ്ചയും ഉണ്ട്. ഇളം മഞ്ഞ നിറത്തിലുള്ള ചട്ടയും മുണ്ടും ഉടുത്ത്, കാതിൽ വലിയ കടുക്കനും റിങ്ങുമിട്ട കാഴ്ചകൾ. ജമന്തി പൂക്കളും മുല്ലയും കുട്ടയിൽ നിറച്ചുവെച്ച കാഴ്ചകൾ! മെഴുകുതിരി കത്തി എരിയുന്നതിൽനിന്ന് ഉയരുന്ന പുകച്ചുരുളിന്റെ കാഴ്ചകൾ! 

നേർച്ചയുടെ ഭാഗമായി വെള്ളികൊണ്ടുള്ള ആൾരൂപങ്ങൾ ചുവന്ന പട്ടു വിരിച്ച മേശയ്ക്കു മുകളിൽ നിരത്തിവെച്ച് വിൽക്കുന്നവരെയും കാണാറുണ്ട്. വെള്ളിയിൽ തീർത്ത ആൾരൂപങ്ങൾ ആണെന്ന് വിശ്വസിപ്പിച്ച് ഭക്തരെ വഞ്ചിക്കുന്നത് തിരിച്ചറിഞ്ഞ പള്ളി അധികാരികൾ ഇപ്പോൾ അത് നിരോധിച്ചിട്ടുണ്ട്. 

ഒപ്പം പള്ളി പരിസരത്ത് പൂക്കളും മെഴുകുതിരിയും, വിവിധ രൂപങ്ങളും ഫോട്ടോകളും, അനുബന്ധ സാധനങ്ങളായ കൊന്തയും മാലയും കുരിശും ഒക്കെ വിൽക്കുന്നവരെയും കാണാം.

കുട്ടയിൽ ‘കളിവീണ’ നിറച്ച് താളത്തിൽ മീട്ടി നടന്നു വിൽക്കുന്ന കാഴ്ചകൾ. “ജാവദാ കിയാ ഹോഗാ”, “തേരെ മൻ കി ജമുനാ”, “ഹേ ദോസ്തി” ഗാനങ്ങൾ സുന്ദരമായി വായിക്കുന്നത് കേട്ടാൽ ആരും മോഹിച്ചുപോവും ഒന്ന് വാങ്ങിക്കാൻ. അത്രയ്ക്ക് ഈണത്തിൽ പാട്ടുകൾ കേൾക്കാം. ഈണവും അനായാസമായി വായിക്കുന്നതും കണ്ട് ആകർഷിച്ച് വീണ വാങ്ങിയാൽ, പിന്നെ അതിന്മേൽ ഉരച്ച് ശബ്ദമുണ്ടാക്കാൻ ശ്രമിക്കുന്നതിന്റെ പാടും, അതിൽനിന്ന് ഉയരുന്ന ശബ്ദം അപശബ്ദമാവുന്നതും, ഒടുക്കം ചിലപ്പോൾ അതിൽ കെട്ടിയ കമ്പി ഒരു പ്രത്യേക ശബ്ദത്തിൽ പൊട്ടുന്നതും കണ്ടിട്ടുണ്ട്. 

ബലൂൺ ഘടിപ്പിച്ച ചെറിയ മുളംപീപ്പിയിൽ ഊതി ബലൂൺ വീർപ്പിച്ച്, കാറ്റ് പുറത്തുവരുമ്പോൾ വിരൽ കൊണ്ട് അമർത്തി ഇടയ്ക്കിടെ തടഞ്ഞ് കാറ്റ് പുറത്തുവിടുമ്പോൾ ‘ഉപ്പാ ഉമ്മ’ ശബ്ദമുണ്ടാക്കുന്ന കാഴ്ചകൾ. ബലൂൺ കൊണ്ട് പൂക്കളും മുന്തിരിയും പൂച്ചയെയും കുരങ്ങനെയും ഉണ്ടാക്കുന്ന കാഴ്ചകൾ! ആഫ്രിക്കൻ ഗ്രാമവാസികളുടെ മാല പോലെ തൂക്കിയിട്ട ഓടക്കുഴലും, പച്ചയും ചുവപ്പും വെള്ളയും വർണ്ണങ്ങൾ കൂട്ടിയോജിപ്പിച്ച് വർണ്ണക്കടലാസിൽ തീർത്ത മടക്ക് വിശറിയും വിൽക്കുന്ന കാഴ്ചകൾ ഒരുവശത്ത്.

കുറച്ചു മുൻപോട്ട് നടന്നാൽ പാതാറിലേക്കു പോകുന്ന ഇറക്കത്തിൽ, റോഡിന്റെ രണ്ടു വശങ്ങളിലുമായി ജീവിതത്തിലെ ഏതോ ശപിക്കപ്പെട്ട നിമിഷങ്ങളിൽ അംഗഭംഗങ്ങൾ വന്ന് യാചകരാകാൻ വിധിക്കപ്പെട്ടവരുടെ “അമ്മാ ധർമ്മം തായേ, കൈ-കാലുകൾ അവതില്ലാത്തതാണേ, കണ്ണുകാണാത്തവരാണേ” എന്ന ദയനീയ രോദനത്തിന്റെ കാഴ്ചകൾ.

പുറത്തിറങ്ങി നിരത്തിലൂടെ നടക്കുമ്പോൾ അത് കോഴിക്കോടൻ ഹലുവയുടേതുമാകും, പൊരിയുടേതുമാകും. പെരുന്നാൾ തുടങ്ങിയാൽ ആ കാലങ്ങളിൽ റോഡിനിരുവശവും താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ചന്തകളിൽ പല നിറത്തിലുള്ള ഹലുവയും കായ വറുത്തതും നിരത്തി, പെരുന്നാൾ കൂടാൻ വന്നവരെ ആകർഷിക്കത്തക്ക രീതിയിൽ വിളിച്ചുപറയുന്നുണ്ടാവും. അതിനു മുൻപിൽ പ്രത്യേക തറവാടകയൊന്നും കൊടുക്കാതെ പൊരിയും അച്ചപ്പവും കുഴലപ്പവും വലിയ വട്ടമുറുക്കുകളുമായി കച്ചവടം ചെയ്യുന്നവരെയും കാണാം.

പണ്ടുകാലങ്ങളിൽ പള്ളിപ്പെരുന്നാൾ തുടങ്ങിയാൽ റോഡിനിരുവശവും വിവിധ നിറത്തിലും തരത്തിലുമുള്ള കുപ്പിവളയും കൊമ്പുവളയും, വിവിധ വർണ്ണങ്ങളിലും ഡിസൈനിലും ഉള്ള മുത്തുമാലകളും കാതിലകളും ലോക്കറ്റും മോതിരവും ഒക്കെ നിരത്തിവെച്ച്, കൂട്ടത്തിൽ ക്യൂട്ടെക്സും കൺമഷിയും ചാന്തും മേക്കപ്പ് സെറ്റും ഹെയർ ക്ലിപ്പും ബാൻഡും, കൃത്രിമ തിരുപ്പണവും കൊണ്ടയും റിങ്ങും വിൽക്കുന്നത് ഒരു സ്ഥിരം കാഴ്ച തന്നെയായിരുന്നു. ആ കാലങ്ങളിൽ ഇതൊക്കെ പൊതുവെ വാങ്ങാൻ പറ്റിയിരുന്നത് ഇത്തരം ഉത്സവച്ചന്തകളിലൂടെ മാത്രമായിരുന്നു.

കുറച്ചു മാറി പള്ളി മൈതാനിയിൽ വിവിധ തരത്തിലുള്ള ചൂതാട്ടവും മരത്തൊട്ടിലും ഡാൻസും മാജിക്കും മരണക്കിണറും അത്ഭുത മനുഷ്യനും ഒക്കെയായി ഒരുകൂട്ടം പേർ. ഫോട്ടോ സ്റ്റുഡിയോകൾ മറ്റൊരു ഭാഗത്ത്. പോലീസുകാരുടെ കണ്ണുവെട്ടിച്ച് നടത്തുന്ന നാടാകുത്തും ആന-മയിൽ-ഒട്ടകം കളിയും മുച്ചീട്ടുകളിയും തിരിപ്പും ചട്ടികളിയും, മരം കൊണ്ടുണ്ടാക്കിയ തോട്ടിലും. അതിൽ കയറി ആടാൻ തയ്യാറായി വരുന്ന കുട്ടികളെയും കാണാം. ഇടയ്ക്ക് പോലീസിനെ കാണുമ്പോൾ ഇതൊക്കെ എടുത്ത് ഓടുന്നതും കാണാം. 

ഇതൊക്കെ ഉള്ളപ്പോഴായിരുന്നു പള്ളിപ്പെരുന്നാളിന് ഒരു പൊലിമ ഉണ്ടായിരുന്നത്. ഇന്ന് അതൊന്നും കാണാനില്ല. ഇതൊക്കെ പോയതോടുകൂടി ആ ഉത്സവപ്രതീതിയുടെ പൊലിമയും നഷ്ടപ്പെട്ടിട്ടില്ലേ എന്ന് മയ്യഴിക്കാർക്ക് തോന്നുന്നുണ്ട്.

പകരം ഇപ്പോൾ ചൈനയിലോ തായ്‌വാനിലോ പോയതുപോലുള്ള തെരുവോര ഭക്ഷണശാലയിലെ മണമാണ് വരുന്നത്. അവർ ഇതൊക്കെ വിൽക്കാൻ വിളിച്ചെടുക്കുന്ന തുക കേട്ടാൽ കണ്ണ് തള്ളും! ലക്ഷങ്ങളാണ് ഈ ഇനത്തിൽ ഇവർ ചിലവഴിക്കുന്നത്, ഒരു താൽക്കാലിക ചന്ത ഒപ്പിച്ചെടുക്കാൻ! എത്ര ആലോചിച്ചിട്ടും അതിന്റെ ഗുട്ടൻസ് പിടികിട്ടുന്നില്ല. ഒരുപക്ഷേ, ഇതിന്റെ മറവിൽ ബ്ലാക്ക് വൈറ്റാക്കുകയോ മറ്റോ ചെയ്യുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. 

ഒപ്പം ആഗോളവൽക്കരണത്തിന്റെ ഭാഗമായി വളരെ സുലഭമായി ചൈനീസ് ഉത്പന്നങ്ങൾ മിക്കവാറും കടകളിൽ സുലഭമായി ലഭിക്കുന്നതിനാൽ വാങ്ങുന്നതിനുള്ള ആളുകളുടെ താൽപര്യവും കുറഞ്ഞു. ഓൺലൈൻ പർച്ചേസ് സമ്പ്രദായം വന്നതോടുകൂടി അത് പൂർണ്ണമാവുകയും ചെയ്തു. അതുകൊണ്ടുതന്നെയായിരിക്കാം ഇന്ന് കച്ചവടക്കാരുടെ ബാഹുല്യം ഏറെ കുറഞ്ഞിട്ടുണ്ട്. പൊലിമ ഏറെ നഷ്ടപ്പെട്ടിരിക്കുന്നു. 

മറ്റൊരു പ്രധാന കാരണം, ചൂഷിത മനോഭാവത്തോടെയുള്ള ചിലരുടെ പെരുമാറ്റവും, അത് ഒരു പ്രത്യേക തലത്തിലേക്ക് എത്തിയപ്പോൾ മുനിസിപ്പാലിറ്റിയും ഒരു വരുമാനമാർഗ്ഗമായി കാണുന്നതുകൊണ്ടല്ലേ എന്ന് തോന്നിയിട്ടുണ്ട്.

ഇതിനോടൊപ്പം കമ്പ്യൂട്ടറും ഗെയിമും മൊബൈലും വന്നതോടുകൂടി ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികൾക്ക് ഇതിനൊന്നും നേരമില്ല.

ഒക്ടോബർ അഞ്ചിന് എവിടെയായാലും പറ്റാവുന്നേടത്തോളം പെരുന്നാളിൽ പങ്കെടുക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ എന്റേതായിട്ട് തിരുസ്വരൂപത്തിന് ഒരു മുല്ലമാല സമർപ്പിക്കുന്നത് എന്റെ പതിവായിരുന്നു. ഇടയ്ക്ക് നേരിട്ട് വരാൻ പറ്റാത്ത അവസ്ഥയിൽ എന്റെ അമ്മ നേരിട്ട് പോയി മുല്ലമാല സമർപ്പിക്കും. ഇപ്പോൾ ആ പതിവ് എന്റെ അഭ്യർത്ഥന മാനിച്ചുകൊണ്ട് എനിക്കുവേണ്ടി ചിലപ്പോൾ ജോർജ് അല്ലെങ്കിൽ ഷാജി പിണക്കാട്ട് നിർവഹിച്ചു തരാറുണ്ട്.

കഴിഞ്ഞ രണ്ടു വർഷമായി അത് തന്റേതല്ലാത്ത കാരണത്താൽ മുടങ്ങിയിട്ടുണ്ട്.

പണ്ടുകാലങ്ങളിൽ കോളറ പോലുള്ള പകർച്ചവ്യാധികൾ പടരുന്ന സന്ദർഭങ്ങളിൽ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്. പള്ളിയുമായി ബന്ധപ്പെട്ടുള്ള മറ്റു ഓർമ്മകൾ, ദാരിദ്ര്യവും പട്ടിണിയും ഭക്ഷ്യക്ഷാമവും ഉള്ള കാലങ്ങളിൽ പള്ളിയിൽനിന്ന് ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നത് സ്വീകരിക്കാൻ ധാരാളം പേർ ക്യൂ നിൽക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ആ കാലങ്ങളിൽ പാവപ്പെട്ടവർക്ക് ജീവൻ നിലനിർത്താൻ ഇത്തരം സഹായങ്ങൾ എന്നും അനുഗ്രഹമായിട്ടുണ്ട്. 

ഫാദർ മാത്യൂസ് മയ്യഴി പള്ളി വികാരി ആയിരുന്ന കാലത്ത് പള്ളിയോട് ചേർന്ന് ഒറ്റനിലയിൽ കെട്ടിയ കെട്ടിടത്തിൽ ഒരു പ്രിന്റിങ് പ്രസ്സ് നടത്തിയത് ഓർമ്മയിൽ ഉണ്ട്. അത് നോക്കി നടത്തിയിരുന്നത് നമ്മുടെയൊക്കെ സുഹൃത്തായ ജോസ് ആയിരുന്നു. പിന്നീട് അത് തലശ്ശേരി ടെമ്പിൾ ഗേറ്റിനു സമീപത്തേക്ക് മാറ്റി പ്രവർത്തിച്ചത് ഓർമ്മയിൽ ഉണ്ട്. അതിനുശേഷം കെട്ടിടത്തിന്റെ വടക്കേ ഭാഗത്തുള്ള രണ്ടു മുറി ബാക്കിയാക്കി തെക്കു ഭാഗത്ത് രണ്ടു നില കെട്ടിടം പണിത്, മുകൾ ഭാഗം ബാച്ചിലേഴ്‌സിനും താഴെ തീർത്ഥാടകർക്ക് താമസിക്കാനുള്ള ലോഡ്ജായും ഉപയോഗിച്ചിരുന്നു.

വൈകുന്നേരമായാൽ സ്ഥിരമായി ഷട്ടിൽ കോക്ക് കളിക്കാൻ മോഹനൻ മാഷും, ആലപ്പാട്ട് വൈൻസിലെ ഫ്രാൻസിസും, രോഹിണി വൈൻസിലെ സാലി എന്ന ജയപ്രകാശും, സോമനും, ചിത്രാംഗദനും, മുരളിയും, ഒപ്പം നമ്മൾ സ്ഥിരം ഒത്തുകൂടാറുള്ള സുഹൃത്തുക്കളും അവരോടൊപ്പം ചേരും. പലരുടെയും പേരുകൾ ഓർമ്മകൾക്കപ്പുറമാണ്. ഷട്ടിൽ കളിയൊക്കെ കഴിഞ്ഞാൽ വർഗീസിന്റെ മുറിയിലിരുന്ന് ചീട്ടുകളി 28 അല്ലെങ്കിൽ 56 കളിക്കും. തോറ്റ ടീമിന്റെ ചെവിയിൽ ഈർക്കിലിൽ കുത്തിയ വെളിച്ചിൽ തൂക്കിയിടുന്നതും, ഏറെ നേരം അത് ഇറക്കാൻ കഴിയാത്തതും ഒക്കെ ഓർമ്മയിൽ എത്തും.

ഒപ്പം കോറസ് പാടാൻ ആൺകുട്ടികളും പെൺകുട്ടികളും കൂടിച്ചേരുമ്പോൾ അതിന്റെ മാറ്റ് പത്തര മാറ്റായി മാറും.

പണ്ടൊക്കെ ഉത്സവകാലങ്ങളിൽ മയ്യഴിയിൽ വിദൂരദേശങ്ങളിൽനിന്നും വരുന്ന തീർത്ഥാടകർക്ക് പള്ളിയുടെ മുൻവശമുള്ള ഫ്രഞ്ച് സ്‌കൂളിൽ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുക പതിവുള്ളതായിരുന്നു. ഇന്ന് ആവശ്യത്തിന് താമസസൗകര്യങ്ങളായി മയ്യഴിയിൽ. മിക്ക തീർത്ഥാടകർക്കും കാറുകളും വാഹനസൗകര്യങ്ങളും ആയതോടുകൂടി അവരവരുടെ സമയവും സൗകര്യവും അനുസരിച്ച് മയ്യഴിയിൽ എത്തി ബുദ്ധിമുട്ടില്ലാതെ പ്രാർത്ഥന നടത്തി പോകുന്നതുകൊണ്ട്, വലിയ തിരക്കില്ലാത്ത അന്തരീക്ഷത്തിൽ ഉത്സവം ആർക്കും ബുദ്ധിമുട്ടില്ലാതെ നടത്തിപ്പോകാൻ സാധിക്കുന്നുണ്ട്.

ഉത്സവകാലത്തെ തിരക്ക് നിയന്ത്രിക്കാൻ പുതുച്ചേരിയിൽനിന്ന് സ്പെഷൽ ബറ്റാലിയൻ പോലീസ് എത്തുന്നുണ്ട്. ക്രമസമാധാനം പുലർത്താൻ സ്ഥിരം കാക്കിധാരികളായ പോലീസുകാരുടെ രൂപം മാത്രം കണ്ടു ശീലിച്ച നമുക്കൊക്കെ, പുതുച്ചേരിയിൽനിന്ന് വരുന്ന വെള്ളയും വെള്ളയും യൂണിഫോമും വെള്ള കയ്യുറകളും ധരിച്ച് റോഡിൽ വാഹനങ്ങളെ നിയന്ത്രിക്കുന്നത് നമുക്കൊക്കെ ഒരു പുതു അനുഭവമായിരുന്നു. എന്നതും പ്രശംസനീയം തന്നെ.

മയ്യഴി പള്ളി പെരുന്നാളിനു പുറമെ ക്രിസ്തുദേവന്റെ ജന്മദിനമായ ക്രിസ്തുമസും, ദുഃഖവെള്ളിയാഴ്ചയും, ഈസ്റ്ററും, കുരുത്തോല പെരുന്നാളും, മറ്റു ക്രൈസ്തവ ആഘോഷങ്ങളെല്ലാം ഈ പള്ളിയിൽ ജനപങ്കാളിത്തത്തോടെ നടത്തിവരുന്നു. ഉത്സവ സമയങ്ങളിൽ സർവ്വമത കൂട്ടായ്മ സംഘടിപ്പിക്കുന്നതും പതിവാണ്.

മിഷനറി പ്രവർത്തനത്തിനായി മതപ്രചാരകർ മയ്യഴിയിലെത്തിയതും, പ്രാർത്ഥനാലയം സ്ഥാപിച്ചതും, ഈ ദേവാലയവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള വിവരങ്ങൾ അടുത്ത ലക്കത്തിൽ… തുടരും…

മഠത്തിൽ ബാബു ജയപ്രകാശ് … ..✍️   My Watsapp Cell No: 9500716709

അതുവരെ വിട

4 Comments

  1. Thank you Babu Jayaprakash for sharing the lovely writeup on our Mahe Christain Devalaya.
    Your detailed writeup will surely give a light of information to many of our younger generations about our church and it’s history.
    May Lady Mariyam ( Mathavu)bless we all at all times.

    Yours Gopalan Poozhiyil.

    Like

    1. Babucoins's avatar Babucoins says:

      Thank you Gopalettan

      Like

  2. Coumar's avatar Coumar says:

    Thank you Babu for continuing with Mahe Church. It’s like you grabbed my hand and walked through our teenage world. Golden memories of Vargese and Simon are still alive in me. By the grace of Sainte Theresa of Avila, may their Souls RIP.

    Like

    1. Babucoins's avatar Babucoins says:

      Thank you Coumar🙂

      Like

Leave a Comment