അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി; ഭൂമിയിൽ സന്മനസ്സുള്ളവർക്ക് സമാധാനം.
Reading Time 10 Minutes
ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് ആരംഭിച്ചപ്പോൾ മുതൽ മനസ്സിൽ ആലോചിച്ചുവെച്ചതാണ് മയ്യഴി സെന്റ് തെരേസ ദേവാലയത്തെ പറ്റി എഴുതുവാൻ. പലപ്പോഴായി പലയിടങ്ങളിൽനിന്നും കേട്ടും വായിച്ചും അറിഞ്ഞ വിവരങ്ങൾക്കൊപ്പം, പലരോടും സെന്റ് തെരേസ അമ്മയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കുകയും ചെയ്തു. ലഭിച്ച അറിവുകളുടെ ആധികാരികത പറ്റാവുന്ന മാർഗ്ഗത്തിലൂടെ വിലയിരുത്തി, എല്ലാ വിവരങ്ങളും സംയോജിപ്പിച്ച് എന്റേതായ രീതിയിൽ നിങ്ങളിലേക്ക് എത്തിക്കാനുള്ള ഒരു എളിയ ശ്രമമാണിത്.
എത്രത്തോളം വായനാസുഖം നിങ്ങൾക്ക് നൽകും എന്നൊന്നും അറിയാതെയുള്ള എഴുത്താണ്. ചരിത്രമായതുകൊണ്ടു തന്നെ ചിലപ്പോൾ ആവർത്തന വിരസത അനുഭവപ്പെട്ടേക്കാം. മാത്രമല്ല, അവതരണത്തിൽ ഏറെ പോരായ്മ ഒരു പക്ഷേ കണ്ടെന്നും വരാം. തെറ്റുകൾ തിരുത്തപ്പെടാനുള്ളതാണെന്ന ഉത്തമ ബോധ്യത്തിൽ നിങ്ങൾക്കായി എന്റെ അറിവ് പങ്കുവെക്കുന്നു.
*തെരേസയിൽ നിന്നും സെയിന്റ് തെരേസയിലേക്കുള്ള തിരുവഴി*
ആദ്യകാല കാർമ്മലീത്തുകൾ എന്ന് കരുതുന്നവർ, വടക്കുപടിഞ്ഞാറൻ ഇസ്രായേലിലെ മൗണ്ട് കാർമൽ പർവതനിരകളിലൂടെ ഒഴുകുന്ന നദിക്കരയിൽ താമസിച്ച്, മതചിന്തകളോടെ സന്ന്യാസജീവിതം നയിച്ചിരുന്ന ഒരു ക്രൈസ്തവ സമൂഹമായിരുന്നു. പിൽക്കാലത്ത് പാലസ്തീനിലുണ്ടായ കുരിശുയുദ്ധത്തിൽ അനേകം പേരുടെ ജീവൻ നഷ്ടപ്പെടുകയും, അത് ഈ വിഭാഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുമെന്നായപ്പോൾ, അതിൽ പലരും അതിജീവനത്തിന്റെ ഭാഗമായി സുരക്ഷിത സ്ഥലം തേടി 1240-കളിൽ സൈപ്രസ്, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ മുതലായ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പലായനം ചെയ്യാൻ നിർബന്ധിതരായി. ഇവരിലെ പിന്തുടർച്ചക്കാരായിരുന്നു തെരേസയുടെ കുടുംബം എന്ന് കരുതപ്പെടുന്നു.
സ്പെയിനിലെ കാസ്റ്റിൽ എന്ന ഗ്രാമപ്രദേശത്ത് ജീവിച്ചിരുന്ന ഡോൺ അലോൻസോ സാഞ്ചെസ് സെപാഡയുടെയും ഡോണാ ബിയാട്രിസ് ഡാവിലയുടെയും പുത്രിയായിരുന്നു തെരേസ.
*ജനനം*: മാർച്ച് 1515-ൽ സ്പെയിനിലെ ആവിലാ, ഓൾഡ് കാസ്റ്റിൽ എന്ന കൊച്ചു ഗ്രാമത്തിൽ.
ഈ ദമ്പതികൾക്ക് ഉണ്ടായ പന്ത്രണ്ട് മക്കളിൽ അഞ്ചാമത്തേതായിരുന്നു തെരേസ. തന്റെ ഇളയ സഹോദരനായ റോഡ്രിഗോയോട് പ്രത്യേക മമത ഉണ്ടായിരുന്നു തെരേസയ്ക്ക് എപ്പോഴും.
കർക്കശക്കാരനും, ക്രൈസ്തവ മതചിന്തയും അതിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഭയഭക്തിയോടെ ജീവിതം നയിച്ച വ്യക്തിയായിരുന്നു തെരേസയുടെ പിതാവ്. അതുകൊണ്ടുതന്നെ തന്റെ മക്കളെയും നേരായ മാർഗ്ഗത്തിലും തികഞ്ഞ മതബോധവും ദൈവചിന്തയും ഉള്ളവരാക്കി, ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലായിരുന്നു വളർത്തിയത്.
ഏഴാമത്തെ വയസ്സിൽ റോഡ്രിഗോയും തെരേസയും ചേർന്ന് രക്തസാക്ഷിത്വം വരിക്കാൻ വീടുവിട്ട് ഇറങ്ങിപ്പുറപ്പെട്ട കഥ പ്രസിദ്ധമാണ്. ഒരു പക്ഷേ, ഇവരുടെ പൂർവികരുടെ കൊടുംയാതനകൾ കേട്ട് വളർന്നതിനാലാകണം അത്ര തീവ്രമായ ചിന്തയോടെ ഇവർ ഇതിന് ചെറുപ്രായത്തിൽ തുനിഞ്ഞത്. പ്രായം അതാണല്ലോ!
മുസ്ലിം രാജ്യമായ മൊറോക്കോയിൽ പോയി, വേണ്ടിവന്നാൽ ഗളഛേദം ചെയ്യപ്പെട്ട് മരിക്കാൻ തീരുമാനിച്ച് ഇറങ്ങിയ കുട്ടികളെ, വഴിക്ക് കണ്ടുമുട്ടിയ ഒരു ബന്ധു പിടികൂടി വീട്ടിൽ എത്തിക്കുകയാണ് ചെയ്തത്.
തെരേസയ്ക്ക് പതിനാല് വയസ്സുള്ളപ്പോൾ അമ്മ മരണപ്പെട്ടു. അവിചാരിതമായി ഉണ്ടായ അമ്മയുടെ മരണം, ആ ഇളം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചിരുന്നു. അതുണ്ടാക്കിയ ആഘാതവുമായി പൊരുത്തപ്പെട്ടു വരികയായിരുന്നു തെരേസ. ആ കാലഘട്ടത്തിൽ സ്പെയിനിലെ യുവത്വങ്ങൾക്ക് പല ചിന്തകളിലൂടെ വളരുന്ന മനസ്സിൽ അപ്രായോഗികവും തീവ്രവുമായ ആശയങ്ങളുടെ കഥകൾ കേട്ടാണ് തെരേസ വളർന്നത്. സ്പെയിനിൽ ഇത്തരം ആശയങ്ങൾക്ക് വലിയ പ്രചാരം ഉണ്ടായിരുന്ന കാലമായിരുന്നു അത്. അമ്മയുടെ മരണം സൃഷ്ടിച്ച ശൂന്യതയിൽ തെരേസയും അതുപോലെയുള്ള കഥകളുടെയും, ഉപരിപ്ലവമായ മറ്റു പരിഷ്കാരങ്ങളുടെയും സ്വാധീനത്തിൽ പെട്ടുപോയി.
മകളിൽ വന്ന പ്രകടമായ മാറ്റം ശ്രദ്ധിച്ച പിതാവ്, അവരെ അതിൽനിന്നും പിന്തിരിപ്പിക്കാനായി ആവിലായിലെ അഗസ്തീനിയൻ സന്ന്യാസിനികളുടെ ആശ്രമത്തിലേക്ക് അയച്ചു. എങ്കിലും, സന്ന്യാസി മഠത്തിലെ കഠിനമായ ദിനചര്യയിലും, മതാനുഷ്ഠാന ചടങ്ങുകൾ കൃത്യമായി പാലിക്കുമ്പോഴും അവിടത്തെ പരിസ്ഥിതിയുമായി പൊരുത്തപ്പെടാൻ ആവാതെ, കടുത്ത മലേറിയ പിടിച്ച് അവശയായപ്പോൾ സ്വഗൃഹത്തിലേക്ക് മടങ്ങേണ്ടിവന്നു തെരേസയ്ക്ക്.
രോഗമുക്തിക്കുശേഷം പിതൃസഹോദരന്റെ വീട്ടിൽ താമസിക്കവേ, പ്രാചീനകാലത്തെ ക്രൈസ്തവ എഴുത്തുകാരനും സന്ന്യാസിയുമായിരുന്ന ജെറോമിന്റെ എഴുത്തുകളും ലേഖനങ്ങളും തെരേസ വായിക്കാനിടയായി. ഇതിനകം ഒന്നരവർഷത്തെ മഠത്തിലെ ജീവിതം തെരേസയെ സന്ന്യാസിനീജീവിതത്തോട് ആഭിമുഖ്യം ഉണ്ടാക്കിക്കഴിഞ്ഞിരുന്നു.
സന്ന്യാസിനിയാകാനുള്ള തെരേസയുടെ തീരുമാനത്തെ ആദ്യം എതിർത്ത പിതാവ്, ഒടുവിൽ മകളുടെ ഇഷ്ടത്തിന് വഴങ്ങി, ആവിലായിലെ കാർമ്മലീത്താ മഠത്തിൽ ചേർത്തു. അവിടത്തെ നിയമമനുസരിച്ച് കന്യാസ്ത്രീയായി ശിഷ്ടജീവിതം തുടരാമെന്നുള്ള പ്രതിജ്ഞ ചെയ്ത് മഠത്തിൽ തുടർന്നെങ്കിലും, വീണ്ടും രോഗബാധിതയായതുമൂലം അധികം താമസിയാതെ വീട്ടിലേക്ക് മടങ്ങാൻ നിർബന്ധിതയായി തെരേസ. ഇത്തവണ രോഗമുക്തി ഏറെ നാൾ കൊണ്ടാണ് ലഭിച്ചത്.
ഈ അവസ്ഥയിൽ കഴിയുമ്പോൾ തന്റെ സന്ന്യാസജീവിതത്തിന് രണ്ടുതവണ തടസ്സം നേരിട്ടതും, താൻ ആഗ്രഹിച്ച സന്ന്യാസജീവിതം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുമോ എന്ന ചിന്തയിൽ കടുത്ത മാനസിക വ്യഥ തെരേസ അനുഭവിച്ചു. അതിലൂടെ ഉപബോധമനസ്സിൽ പല ചിന്തകളും ഉണരാൻ തുടങ്ങി. താമസിയാതെ തെരേസയ്ക്ക് വിചിത്രമായ ആത്മീയമായ ഉൾവിളികളും, ദൈവികദർശനങ്ങളും, അസാധാരണമായ കഴിവുകളും ലഭിക്കുന്നതായി അവൾക്ക് തോന്നിത്തുടങ്ങി. പലപ്പോഴും തെരേസ അത് പ്രകടിപ്പിക്കുകയും ചെയ്തു.
അപ്രതീക്ഷിതമായി സിദ്ധിച്ച ഈ കഴിവിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്നോ, ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്നോ അവർക്ക് നിശ്ചയമില്ലായിരുന്നു. ഉപദേശകരും, സന്ന്യാസിമാരും പരസ്പരവിരുദ്ധമായ നിർദ്ദേശങ്ങളാണ് നൽകിയിരുന്നത്. ചിലർ ഇതൊക്കെ ചെകുത്താന്റെ തോന്നിപ്പുകളാണെന്ന് പറഞ്ഞ് കളിയാക്കി. പരിചയക്കാരിൽ പലരും അവളെ ഉന്മാദിനിയോ കാപട്യക്കാരിയോ ആയി കണക്കാക്കി അവരിൽനിന്നും അകലം പാലിച്ചു.
എന്നാൽ അക്കാലത്ത് തെരേസ പരിചയപ്പെട്ട ആത്മീയഗുരു, ഫ്രാൻസിസ്കൻ സന്ന്യാസി പീറ്റർ അൽക്കാന്തര, അവരുടെ അനുഭവങ്ങൾ ദൈവികദർശനങ്ങളാണെന്ന് തിരിച്ചറിയുകയും, അവർക്ക് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു.
എന്നാൽ തെരേസയെ സംബന്ധിച്ചിടത്തോളം, മഠത്തിലെ യാഥാസ്ഥിതിക ചിന്തകളും സാഹചര്യങ്ങളും ഉത്തമ സന്ന്യാസജീവിതം കാംക്ഷിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതല്ല എന്ന് അവരുടെ ഇളം മനസ്സിൽ രൂപപ്പെടുകയും ചെയ്തു. അതനുസരിച്ച് ഉചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള പുതിയൊരു സന്ന്യാസിനീസമൂഹം തുടങ്ങാൻ തെരേസയും അവരോട് യോജിച്ച ചില സന്ന്യാസിനികളും ചേർന്ന് തീരുമാനിച്ചു.
ഈ തീരുമാനം യാഥാസ്ഥിതിക സന്ന്യാസിമാരിൽ എതിർപ്പുകൾ ക്ഷണിച്ചുവരുത്തിയെങ്കിലും, 1562-ൽ തെരേസ കണ്ടെത്തിയ ആത്മീയഗുരുവായ വിശുദ്ധ ഔസേപ്പിന്റെ നാമത്തിലുള്ള പുതിയ മഠം അധികം ആരും അറിയപ്പെടാതെ പ്രവർത്തനം തുടങ്ങിയിരുന്നു.
പതിയെ പതിയെ ഈ വാർത്തകൾ പുറത്ത് അറിയപ്പെട്ടു തുടങ്ങിയപ്പോൾ അത് യാഥാസ്ഥിതികരിൽ വലിയ കോലാഹലം ഉണ്ടാക്കി. തെരേസയുടെ നിശ്ചയദാർഢ്യത്തിനു മുന്നിലും, അചഞ്ചലമായ മനോഭാവം കൊണ്ടും, അത്തരക്കാരിൽനിന്നും അകലം പാലിച്ചുകൊണ്ടും, വളരെ ക്ഷമയോടെ എതിർപ്പുകളെ പതിയെ തന്റെ ചിന്തയ്ക്കനുസരിച്ച് മാറ്റിയെടുക്കാൻ തെരേസയ്ക്കായി.
ക്രമേണ എതിർപ്പുകൾ ഒരുവിധം ശമിച്ചു. എന്നു മാത്രമല്ല, ആവില സന്ദർശിച്ച കർമ്മലീത്താ സഭയുടെ അധിപന് തെരേസ തുടങ്ങിവെച്ച സഭയുടെ നവീകരണം സ്വീകാര്യമാവുകയും, അദ്ദേഹം അവൾക്ക് കൂടുതൽ മഠങ്ങൾ തുടങ്ങാനുള്ള അനുവാദം കൊടുക്കുകയും ചെയ്തു.
തുടർന്ന് പുതിയ മഠങ്ങളുടെ സ്ഥാപനാർത്ഥം തെരേസയ്ക്ക് നിരന്തരം യാത്രകളിൽ മുഴുകേണ്ടിവന്നു. അവളുടെ മഠങ്ങൾ സ്പെയിനിന്റെ പല ഭാഗങ്ങളിലും പ്രവർത്തിക്കാൻ തുടങ്ങിയതോടുകൂടി ഈ പുതിയ സന്ന്യാസസമൂഹം ‘നിഷ്പാദുക കർമ്മലീത്തർ’ (Discalced Carmelites) എന്ന് അറിയപ്പെട്ടു. മറ്റു സന്ന്യാസികളിൽനിന്ന് ഭിന്നരായി അവർ കാലിൽ ഷൂവിനു പകരം ചെരുപ്പ് മാത്രം ധരിച്ചിരുന്നതുകൊണ്ടാണ് ഈ പേര് കിട്ടിയത്.
സന്ന്യാസിനികൾക്കുവേണ്ടി തെരേസ തുടങ്ങിയതുപോലെയുള്ള സമൂഹങ്ങൾ സന്ന്യാസികൾക്കായും തുടങ്ങേണ്ടതിന്റെ ആവശ്യകത ഇവരോടൊപ്പം ചേർന്ന യുവസന്ന്യാസിമാരിൽ ഉണ്ടാവുകയും, തെരേസയുടെ പിന്തുണയോടെ അവർക്കായി ഒരാശ്രമം സ്ഥാപിക്കുകയും ചെയ്തു. 1568-ലായിരുന്നു ആദ്യത്തെ സമൂഹം തുടങ്ങിയത്.
ഈ സംരംഭത്തിൽ തെരേസയുടെ സഹായി, അവളുമായി വലിയ ആത്മീയ സൗഹൃദം പങ്കിട്ട യുവസന്ന്യാസിയും പ്രസിദ്ധ മിസ്റ്റിക് കവിയുമായ കുരിശിന്റെ യോഹന്നാൻ (St. John of the Cross) ആയിരുന്നു. ഈ പുതിയ സമൂഹവും യാഥാസ്ഥിതിക വിഭാഗവും തമ്മിൽ വാഗ്വാദങ്ങളും തർക്കങ്ങളും പതിവായിരുന്നു. അത് ക്രമേണ സഭകൾ തമ്മിൽ വലിയ വിഭാഗീയത സൃഷ്ടിക്കുകയും, അത്തരം വിഭാഗീയതകൾ പരസ്പരം പോരടിക്കുന്നതിലേക്ക് നീങ്ങുകയും ചെയ്തു. ഒരുഘട്ടത്തിൽ യോഹന്നാൻ ഇതുമായി ബന്ധപ്പെട്ട് ജയിൽവാസം വരെ സഹിക്കേണ്ടി വന്നിട്ടുണ്ട്.
ക്രമേണ പുതിയ സന്ന്യാസസമൂഹങ്ങളും, പഴയ യാഥാസ്ഥിതിക മനോഭാവമുള്ള കാർമ്മലീത്താ സമൂഹങ്ങളുമായുള്ള തർക്കങ്ങൾ കൂടുതൽ കൂടുതൽ വഷളായി തുടങ്ങി. എങ്കിലും ഇതൊന്നും തന്റെ പുതിയ സഭയ്ക്കോ അതിന്റെ പ്രവർത്തനത്തിനോ തടസ്സം സൃഷ്ടിക്കാൻ തെരേസ അനുവദിച്ചില്ല. പകരം, കൂടുതൽ ജാഗ്രതയോടെ തെരേസ പുതിയ സഭാരൂപീകരണത്തിനും അതിന്റെ വിജയകരമായ നടത്തിപ്പിനും വേണ്ടി തന്റെ ശാരീരിക വയ്യായ്ക മറന്നുള്ള വിശ്രമമില്ലാത്ത യാത്രകൾ നടത്തി. അത് അവരുടെ സ്വന്തം ആരോഗ്യത്തെ ബാധിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും, തന്റെ അഭാവം പ്രസ്ഥാനത്തിന് തടസ്സമാകും എന്നുള്ളതുകൊണ്ട് അവർ വിശ്രമമില്ലാതെ യാത്രകൾ തുടർന്നു.
തെരേസയുടെ ശാരീരിക വയ്യായ്ക മനസ്സിലാക്കിയ യാഥാസ്ഥിതിക വിഭാഗം, തെരേസയുടെ ജീവിതാന്ത്യത്തോടടുത്ത് അവർക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. യാഥാസ്ഥിതിക നിലപാടുള്ള സന്ന്യാസി സമൂഹത്തിന്റെ മേൽക്കോയ്മയിൽ കുറച്ചു മാസങ്ങൾ ഏതാണ്ട് ജയിൽവാസം പോലെയുള്ള അവസ്ഥയിലായി തെരേസ. എന്നാൽ അവരുടെ നവീകരണത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന സ്പെയിനിലെ രാജാവ് ഫിലിപ്പ് രണ്ടാമന്റെ സഹായപൂർണമായ ഇടപെടൽ അവരെ ഈ അപ്രഖ്യാപിത തടങ്കലിൽ നിന്നും മോചിപ്പിച്ചു.
തുടർന്ന്, നവീകൃത സമൂഹങ്ങൾ നവീകൃതമല്ലാത്ത സമൂഹങ്ങളിൽനിന്ന് പൂർണമായും സ്വതന്ത്രമാക്കപ്പെട്ട് രണ്ടു സഭകളായി പ്രവർത്തിച്ചു തുടങ്ങി.
നവീകൃത സന്ന്യാസസഭകളുടെ സ്ഥാപക എന്നതിലുപരി, ആത്മീയസാഹിത്യത്തിന് എണ്ണപ്പെട്ട സംഭാവനകൾ നൽകിയ എഴുത്തുകാരി എന്ന നിലയിലാണ് ആവിലായിലെ തെരേസ അറിയപ്പെടുന്നത്. ഔപചാരിക വിദ്യാഭ്യാസം വളരെക്കുറച്ചു മാത്രം കിട്ടിയിരുന്ന ഇവർ എഴുതിയത് സ്പാനിഷ് ഭാഷയുടെ കാസ്റ്റിലിയൻ നാട്ടുഭാഷയിലാണ്. എന്നിട്ടും ‘ഡോൺ ക്വിക്സോട്ട്’ എഴുതിയ സെർവാന്റിസ് കഴിഞ്ഞാൽ ഏറ്റവുമേറെ വായിക്കപ്പെട്ടിട്ടുള്ള സ്പാനിഷ് എഴുത്തുകാരി ആണ് തെരേസ.
മിസ്റ്റിക്കൽ ലേഖിക എന്ന തെരേസയുടെ യശസ്സിന് അടിസ്ഥാനം മൂന്നു കൃതികളാണ്. ആദ്യമായി എഴുതിയത് സ്വന്തം ജീവിതാനുഭവങ്ങൾ ഉൾക്കൊള്ളുന്ന ‘ആത്മകഥ’ (Autobiography) ആണ്. സ്വന്തം ആത്മാവിന്റെ അവസ്ഥ ആത്മീയഗുരുക്കന്മാരുടെ അറിവിലേക്കായി അവരുടെ നിർദ്ദേശാനുസരണം തെരേസ രചിച്ച് സന്ന്യാസി സമൂഹത്തിനു സമർപ്പിച്ചു. പിന്നീട് ആ പുസ്തകം പൊതുജനങ്ങൾക്കുകൂടി വായിക്കത്തക്ക രീതിയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
സന്ന്യാസസഭാ നവീകരണത്തിലേർപ്പെട്ടിരുന്ന തെരേസ, ആത്മീയ പുത്രിമാർക്ക് പ്രയോജനപ്പെടത്തക്കവണ്ണം ആത്മീയ പൂർണതയിലേക്കുള്ള വഴി വിവരിച്ച് എഴുതിയതാണ് ‘സുകൃതസരണി’ (Way of Perfection) എന്ന കൃതി. തെരേസയുടെ കൃതികളിൽ സമീപനത്തിലും ഉള്ളടക്കത്തിലും ഏറ്റവും മൗലികത പുലർത്തുന്നത് ‘ആഭ്യന്തര ഹർമ്മ്യം’ (Interior Castle) ആണ്. അതിൽ വിവരിച്ചിരിക്കുന്ന ഹർമ്മ്യം മനുഷ്യാത്മാവു തന്നെയാണ്. ആത്മാവിനു വെളിയിൽനിന്ന് അതിനുള്ളിലേക്കുള്ള യാതനാനിർഭരമായ യാത്രയാണ് അതിന്റെ പ്രമേയം. ഉള്ളിന്റെ ഉള്ളിൽ വസിക്കുന്ന ദൈവത്തെ തേടിയാണ് ആ യാത്ര. (തത്വമസി)
തെരേസയുടെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ, അവളുടെ ജീവിതകാലത്തും മരണശേഷവും അനേകരെ ആകർഷിച്ചിട്ടുണ്ട് എന്നത് എടുത്തുപറയേണ്ട ഒരു പ്രത്യേകതയാണ്. അവർ ഒരിക്കലും കൈവെടിയാതിരുന്ന പ്രസാദാത്മകത്വമാണ് അവർക്ക് സഭയിൽ കൂടുതൽ സ്വീകാര്യത നേടിക്കൊടുത്തത്. അവളുടെ പ്രവർത്തനങ്ങളിലും രചനകളിലും ശുഭാപ്തിവിശ്വാസവും, പ്രായോഗിക ബുദ്ധിയും, ഫലിതബോധവും എപ്പോഴും പ്രകടമായി കണ്ടിരുന്നു. ദൈവവുമായി പോലും അവൾ ചിലപ്പോഴെങ്കിലും ഫലിതമയമായി സംവാദിച്ചു. ബുദ്ധിമുട്ടുകളെക്കുറിച്ച് ദൈവത്തോട് പരാതി പറഞ്ഞ തെരേസയോട്, “എന്റെ സുഹൃത്തുക്കളോട് ഞാൻ ഇങ്ങനെയാണ് പ്രവർത്തിക്കാറ്” എന്നറിയിച്ച ദൈവത്തിന് അവൾ കൊടുത്ത മറുപടി, “അതുകൊണ്ടായിരിക്കാം അങ്ങേക്ക് ഇത്ര കുറച്ച് സുഹൃത്തുക്കളെ മാത്രം കിട്ടിയത്” എന്നായിരുന്നത്രേ. തീർത്തും പ്രകോപനപരമായ പെരുമാറ്റത്തോട് പ്രതികരിച്ചപ്പോഴും തെരേസ സമചിത്തതയും ഫലിതബോധവും കൈവിട്ടില്ല.
ഒരവസരത്തിൽ ആശ്രമത്തിൽ വന്ന വിവരദോഷിയായ ഒരു സന്ദർശകൻ അവളുടെ കാൽപ്പാദങ്ങളുടെ സൗന്ദര്യത്തെ പുകഴ്ത്തിയപ്പോൾ തെരേസയുടെ മറുപടി, “അവ ഇപ്പോൾ നന്നായി കണ്ടുകൊള്ളൂ, ഇനി അവസരം കിട്ടുകയില്ല” എന്നായിരുന്നു. ആ സന്ദർശകന് ഇനി ആശ്രമത്തിൽ സ്വാഗതമില്ല എന്ന് സൂചിപ്പിക്കാൻ അവൾ തെരഞ്ഞെടുത്ത വഴി ഇതായിരുന്നു.
താൻ പടുത്തുയർത്തിയ പുതിയ സമൂഹത്തിന്റെ നിലനിൽപ്പിനായി നിരന്തരം യാത്രചെയ്ത് ക്ഷീണിതയായ തെരേസ അവസാനം വരെ കർമ്മനിരതയായിരുന്നു. നവീകൃത സന്ന്യാസസമൂഹങ്ങളുടെ സ്ഥാപനവുമായി ബന്ധപ്പെട്ട് കിഴക്കൻ സ്പെയിനിലെ ആൽബായിലേക്ക് നടത്തിയ വിഷമപൂർണ്ണമായ ഒരു യാത്രക്കിടയിൽ തീർത്തും അവശയായി. ആൽബായിലെത്തി മൂന്നു ദിവസം കഴിഞ്ഞ് 1582 ഒക്ടോബർ 4-ന് അവർ ഇഹലോകവാസം പൂകി. അവരുടെ ഭൗതികശരീരം അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു.
തന്റെ അവസാനദിനങ്ങളിൽ തെരേസ ഉപയോഗിച്ചിരുന്ന പ്രാർഥനാപുസ്തകത്തിൽ അടയാളം വയ്ക്കാനുപയോഗിച്ചിരുന്ന കടലാസിൽ ഈ വരികൾ കുറിച്ചിരുന്നു:
“ഒന്നും നിന്റെ സമാധാനം കെടുത്താതിരിക്കട്ടെ!
ഒന്നും നിനക്ക് ഞെട്ടലുണ്ടാക്കാതിരിക്കട്ടെ!
എല്ലാം കടന്നു പോകുന്നു; ദൈവത്തിന് മാത്രം മാറ്റമില്ല!
ക്ഷമ, തേടുന്നതൊക്കെ നേടുന്നു!
ദൈവം സ്വന്തമായുള്ളവന് ഒന്നും ഇല്ലാതില്ല:
ദൈവം മാത്രം മതി!”
പതിനഞ്ചാം ഗ്രിഗോറിയോസ് മാർപ്പാപ്പ 1622-ൽ ഈശോസഭയുടെ സ്ഥാപകനായ ഇഗ്നേഷ്യസ് ലൊയോള, ഫ്രാൻസിസ് സേവ്യർ എന്നിവർക്കൊപ്പം തെരേസയെ വിശുദ്ധ പദവിയിലേക്കുയർത്തി. പിന്നീട് ആറാം പോൾ മാർപ്പാപ്പ, അവളെ വേദപാരംഗതയായി പ്രഖ്യാപിച്ചു. ആ സ്ഥാനത്തേക്കുയർത്തപ്പെടുന്ന ആദ്യത്തെ വനിത തെരേസ ആയിരുന്നു.
ഇപ്പോൾ ആ സ്ഥലം റോമൻ കത്തോലിക്കാ വിശ്വാസികളുടെ പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്.
തെരേസാ പുണ്യവതിയെ ആരാധിക്കുന്ന മയ്യഴിയിലെ ഈ ക്രൈസ്തവ ദേവാലയം കാലത്തിന്റെ ഒരു നിയോഗം പോലെയാണ്. ആ തിരുരൂപം വഹിച്ച കപ്പൽ മയ്യഴിയിലൂടെ കടന്നുപോകുമ്പോൾ നിശ്ചലമാകുകയും, പിന്നീട് അത് മയ്യഴിയിൽ സ്ഥാപിക്കാൻ കാരണമാകുകയും ചെയ്തത് ഒരു ചരിത്രനിയോഗം തന്നെയായിരിക്കാം.
ഈ പ്രദേശത്തിന്റെ സംസ്കാരവും ഭൂമിശാസ്ത്രവും മിക്കവാറും കേരളത്തിലേത് തന്നെ. എടുത്തുപറയേണ്ട ഒരു സവിശേഷത, ഭൂമിശാസ്ത്രപരമായി കേരളത്തിന്റെ വടക്കേ അറ്റത്തെ കണ്ണൂരിനും കോഴിക്കോടിനും ഇടയിലുള്ള ഒരു ചെറിയ അർദ്ധദ്വീപ് പോലുള്ള ഈ കൊച്ചു പ്രദേശം എന്നതാണ്. പക്ഷേ, ഭരണപരമായ എല്ലാ കാര്യങ്ങളും ചെന്നൈയുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് ചേർന്ന കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ്….. തുടരും….
മഠത്തിൽ ബാബു ജയപ്രകാശ് …….✍️ My Watsapp Contact No:9500716709








Babu, it is again a pleasure to go through your writting. I was also wondering why you didn’t think about Mahe Church and it’s history. Now I am happy. Thank you and wish you all the best Babu.
LikeLike
Thank you Coumar
LikeLike