Reading Time 10 Minutes
അന്നൊരു വ്യാഴാഴ്ചയായിരുന്നു. പതിവിലും നേരത്തെ അയാൾ ഫ്ലാറ്റിലെത്തി.
സ്വാഭാവികമായും ഗൾഫ് നിവാസികൾക്ക് വ്യാഴാഴ്ച വരുമ്പോൾ ഒരു പ്രത്യേക ഉണർവായിരിക്കും. അഞ്ചു ദിവസത്തെ മാനസിക പിരിമുറുക്കത്തിന് ഒരല്പം ആശ്വാസം നൽകുന്ന ദിനം. അതെ, വെള്ളി-ശനി ദിവസങ്ങളിലെ അവധി.
പതിവുപോലെ എന്തിനെക്കുറിച്ച് എഴുതണമെന്നാലോചിച്ച് ഓർമ്മകളുടെ കൂമ്പാരത്തിലേക്ക് തപ്പിക്കൊണ്ടിരിക്കുമ്പോഴാണ് ഡേവിഡേട്ടന്റെ മരണവാർത്ത വാട്സാപ്പിലൂടെ കണ്ടത്.
വാട്സാപ്പിൽ കണ്ട ആ വാർത്തയുടെ വരികളിലൂടെ ഒന്നുകൂടി കണ്ണോടിച്ചു.. “പ്രണാമം. ഡേവിഡേട്ടൻ നമ്മോട് വിട പറഞ്ഞിരിക്കുന്നു.”
കെട്ടിടത്തിന്റെ ഗോവണി കയറുമ്പോൾ തന്നെ അവൻ പറയുന്നുണ്ടായിരുന്നു: “അങ്ങനെ ഡേവിഡേട്ടനും പോയി.”
ഇന്ന്, എന്തുകൊണ്ടോ അവന്റെ മുഖത്ത് സാധാരണ കാണാറുള്ള സന്തോഷമോ ഉത്സാഹമോ കാണാനില്ലായിരുന്നു. വന്ന ഉടനെ അലസമായി സോഫയിൽ ചാരിയിരുന്നു. എന്തോ ആലോചനയിൽ മുഴുകി… കണ്ണുമടച്ച് ഒറ്റ ഇരിപ്പ്.
സാധാരണ അവധി ദിവസങ്ങളിൽ അവനെ അന്വേഷിച്ച് വരാറുണ്ടായിരുന്ന ആരെയും ഈ നേരം വരെയായിട്ടും കാണാനില്ല. എന്തു ചെയ്യണമെന്ന് അറിയാതെ മനസ്സ് വിഷമിച്ചിരിക്കുമ്പോൾ പെട്ടെന്ന് പുറത്ത് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് അവൻ ഞെട്ടി എഴുന്നേറ്റ് പോയി വാതിൽ തുറന്നു. കോയയായിരുന്നു.
കോയയെ എല്ലാവരും കോയ എന്ന് വിളിക്കുമെങ്കിലും വളരെ കുറച്ചു പേർക്കേ അയാളുടെ യഥാർത്ഥ പേര് ഉണ്ണീൻകുട്ടി എന്നാണെന്നറിയുകയുള്ളൂ. കോയ വിളിപ്പേരുമാത്രമാണ്. ശരിയായ പേര് വിളിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് സ്പോൺസർ നൽകിയ വിളിപ്പേരാണ് കോയ. അതിപ്പോൾ കോയയുടെ വീട്ടുകാർക്കുപോലും ഇഷ്ടപ്പെട്ട് തുടങ്ങിയിരിക്കുന്നു. അവരും ഇപ്പോൾ “കോയാ… കോയ” എന്നേ വിളിക്കാറുള്ളൂ.
കോയ, അവനോടൊപ്പം ജോലിയെടുത്ത ആളാണ്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലെങ്കിലും കോയ നല്ല അദ്ധ്വാനിയാണ്. കമ്പനിയിലെ ഏത് ആവശ്യത്തിനും കോയ വേണം. കോയയില്ലെങ്കിൽ കമ്പനിയില്ല എന്ന് പറയുന്നത് പോലെ! അതുകൊണ്ട് തന്നെ കോയയെ എല്ലാവർക്കും ഇഷ്ടമാണ്.
കോയ മിക്കവാറും ദിവസം അവനെ കാണാൻ വരും. കോയയുടെ കമ്പനിയും അയാൾ താമസിക്കുന്ന സ്ഥലവും വെറും മുന്നൂറ് മീറ്റർ അകലമേ ഉള്ളൂ.
വന്നയുടനെ അവനും കോയയും നേരെ സോഫയിൽ പോയിരുന്നു. അവൻ വീണ്ടും ആലോചനയിൽ മുഴുകി. ഡേവിഡ് ഏട്ടനെയും ഓർത്ത് അവന്റെ ഗതകാല സ്മരണകൾ 40-45 കൊല്ലം പിറകിലേക്ക് ഓടിച്ചു…
ഇതിനുമുമ്പെഴുതിയ ആശുപത്രിയെക്കുറിച്ചുള്ള പംക്തിയിൽ, ഡേവിഡേട്ടൻ ആംബുലൻസിനടുത്ത്, തല തിരിഞ്ഞ എഴുത്തുമായി “ECNALUBMA” വാഹനത്തെയും പരിചരിച്ച് നിൽക്കുന്നത് കൺമുൻപിലൂടെ എല്ലാവരുടെയും മനസ്സിലേക്ക് എത്തിച്ചിരുന്നു.
“ECNALUBMA” വായിച്ചപ്പോൾ അംബാസഡർ കാർ കാണുമ്പോൾ അടൂർ ഭാസി തമാശയായി പറയുന്നത് ഓർമ്മ വന്നു: “എം. ഭാസി അടൂർ” [AM BASI ADOOR].
ഡേവിഡേട്ടൻ അന്ന് താമസിച്ച കെട്ടിടങ്ങളോ വീടോ ഒന്നും ഇപ്പോൾ അവിടെയില്ലെങ്കിലും, അവന്റെ എഴുത്തിലൂടെ ആ മറന്ന കാഴ്ചകളെല്ലാം അകക്കണ്ണുകൊണ്ട് വായിച്ചവരൊക്കെ ഓർത്തെടുത്തിട്ടുണ്ടാവണം. കൂട്ടത്തിൽ ഡേവിഡേട്ടനെയും!
ബോഡിയാവേണ്ട എത്രയോ പേരുടെ ജീവൻ രക്ഷിക്കാൻ ചക്രം പിടിച്ചവൻ ഡേവിഡ് ഏട്ടൻ!
എത്രയോ ബോഡി സുരക്ഷിതമായി ബന്ധുക്കളുടെ വീട്ടിൽ എത്തിച്ചവൻ ഡേവിഡ് ഏട്ടൻ!
എത്ര, എത്ര ദീനരോദനങ്ങൾ കേട്ടിട്ടും മനസ്സ് പതറാതെ ചക്രം പിടിച്ചവൻ ഡേവിഡ് ഏട്ടൻ!
എത്ര മതക്കാരുടെ കൂട്ട പ്രാർത്ഥനകൾ കേട്ടുകൊണ്ട് ചക്രം പിടിച്ചതൊക്കെ ഓർത്തായിരിക്കും ഡേവിഡേട്ടൻ സെമിത്തേരി റോഡിൽ ഇരിമീസിന്റെ അടുത്ത് തന്നെ വീടെടുത്ത് താമസിക്കുന്നത് എന്ന് തോന്നിപ്പോയി.
പലരും ഡേവിഡേട്ടനെ മറന്നിരിക്കുമ്പോഴാണ്, ഡേവിഡേട്ടൻ തന്നെ ഡേവിഡേട്ടനെ മറന്നത് പോലെയാണ്, ആശുപത്രിക്കാഴ്ചയിലൂടെ ഡേവിഡേട്ടൻ, ആശുപത്രിയുടെ അകത്തളങ്ങളിലൂടെയും ഇടനാഴിയിലൂടെയും സഞ്ചരിച്ച വഴിയും, വാഹനത്തെ പരിചരിക്കുന്നതും, അദ്ദേഹവും ഭാര്യ മാലതി ഏട്ടത്തിയും ദീർഘകാലം താമസിച്ച കോർട്ടേഴ്സും ഒക്കെ നമ്മുടെ കൺമുൻപിൽ എഴുത്തിലൂടെ നമ്മളിലേക്ക് അവൻ എത്തിച്ചത്.
റിട്ടയർ ചെയ്താലും ആരോഗ്യമുള്ളേടത്തോളം തനിക്ക് അറിയാവുന്ന തൊഴിലിലൂടെ ജീവിതം തുടരാനുള്ള സാഹചര്യം ഉണ്ടായിട്ടും, സ്വസ്ഥ ജീവിതം സെമിത്തേരിക്ക് അടുത്ത് തന്നെ തിരഞ്ഞെടുത്തത്? തനിക്കുണ്ടായ അനുഭവങ്ങൾ, തന്റെ സംരക്ഷണയിൽ കഴിയുന്നവർക്ക് ഉണ്ടാവരുത് എന്ന് കരുതിയായിരിക്കും. അത്രയും വിശാലമായി ഡേവിഡേട്ടൻ ചിന്തിച്ചത് എന്തുകൊണ്ടായിരിക്കും?
ഗൾഫിലേക്ക് കുടിയേറിയതുമുതൽ ഡേവിഡേട്ടനെ ഞാനും മറന്നിരുന്നു. ഒരിക്കൽ വീട്ടിൽ സ്ഥിരമായി പണിക്കുവരുന്ന സുരേഷ് ആശാരിയെയും അന്വേഷിച്ച്, അദ്ദേഹം അശോകന്റെ സിസ്റ്ററുടെ ഒരു വീട്ടിൽ റെനോവേഷൻ പണി എടുക്കുന്നുണ്ട് എന്നറിഞ്ഞ് ആ വീടും അന്വേഷിച്ച് നടന്നു. വഴി തെറ്റി ഒരു വീടിന്റെ മുറ്റത്ത് ഒരു ചെറുപ്പക്കാരിയെ കണ്ട് വഴിചോദിച്ചു…
“തിരിച്ച് കുറച്ചങ്ങോട്ട് പോയാൽ ചെന്നുമുട്ടുന്ന സ്ഥലത്തുനിന്ന് വലത് തിരിഞ്ഞ് ഇടത് കാണുന്നതാണ് വീട്!” അടയാളങ്ങളോടുകൂടിയുള്ള കൃത്യമായ ഉത്തരം.
ഒരിക്കലും വഴി തെറ്റാതെ കൃത്യമായി സുരക്ഷിതമായി നമ്മളെ ലക്ഷ്യസ്ഥലത്തെത്തിച്ച ഡേവിഡ് ഏട്ടന്റെ മകളാണ് അതെന്നു പിന്നീടാണ് അറിഞ്ഞത്.
അവർ ഇപ്പോൾ മയ്യഴിയുടെ ക്രമസമാധാനം പാലിക്കുന്ന ഉദ്യോഗസ്ഥയാണ്. മയ്യഴിക്കാരെയും മയ്യഴിയിൽ എത്തുന്നവർക്കും സുരക്ഷ നൽകുന്ന ഉദ്യോഗസ്ഥ.
ഡേവിഡേട്ടൻ തന്റെ ഔദ്യോഗിക ജീവിതത്തിൽ പറയത്തക്ക അപകടങ്ങളൊന്നും വരുത്താതെ, തന്റെ കർമ്മം നിർവഹിച്ചിട്ടുണ്ട് എന്നുള്ള ബോധ്യം ഉള്ളത് കൊണ്ട് തന്നെയായിരിക്കും, ശിഷ്ടജീവിതം സ്വസ്ഥമായി ഭാര്യയുടെയും മക്കളുടെയും കൂടെ കഴിയാൻ തീരുമാനിച്ചത്.
തന്റെ ശിഷ്ടജീവിതത്തിൽ അറിയാതെ വല്ല കൈയബദ്ധവും സംഭവിച്ചാൽ സമൂഹം വിലയിരുത്തുന്ന കമന്റുകളെ പറ്റിയൊക്കെ ചിന്തിച്ചിട്ടുണ്ടാവും ഒരു പക്ഷേ ഡേവിഡേട്ടൻ?
നമ്മുടെ സമൂഹത്തിലെ പലരുടെയും ഇന്നത്തെ അവസ്ഥ അതാണ്. ഇതൊക്കെ പല സിനിമകളിലൂടെയും, അനുഭവത്തിലും ഡേവിഡേട്ടൻ തിരിച്ചറിഞ്ഞിട്ടുണ്ടാവാം.
‘യാത്രക്കാരുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിൽ ഇന്നസെന്റ് പ്രായമുള്ള ഒരാളെ ഡ്രൈവിങ് പഠിപ്പിക്കുവാൻ കഷ്ടപ്പെടുന്നതും, ഒടുവിൽ അത് അപകടത്തിൽ കലാശിക്കുന്നതും,
‘തലയണ മന്ത്രം’ത്തിൽ ശ്രീനിവാസനെ മാമുക്കോയ ഡ്രൈവിങ് പഠിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ മാമുക്കോയ ശ്രീനിവാസനെ ശാസിക്കുന്നതും: “നീ അധികമൊന്നും സംസാരിക്കേണ്ട; ഞാനും പോളിടെക്നിക്കിലൊക്കെ പഠിച്ചതാ, എൻജിന്റെ പ്രവർത്തനം ഒക്കെ എനിക്കും അറിയാം” എന്ന് പറഞ്ഞ് വണ്ടി ആക്സിഡന്റാക്കുന്നതും, ഇന്നത്തെ സമൂഹത്തിലെ ‘അഴകിയ രാവണ’ന്മാർക്കുള്ള സന്ദേശമാണ് എന്ന് ഡേവിഡേട്ടൻ മുൻപേ തിരിച്ചറിഞ്ഞിട്ടുണ്ടാവാം…
പഴയ കാല ഓർമ്മകൾ ഓരോന്നായി അവന്റെ ബോധമനസ്സിൽ തെളിഞ്ഞുകൊണ്ടിരുന്നു…
ഒരു ഇംഗ്ലീഷ് മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നു അവന്. സുമതിയേട്ടന്റെയും ശശീധര ഹോട്ടലിന്റെയും ഇടയിലായി, പാറക്കൽ കടപ്പുറത്തുള്ള പട്ടാണി പറമ്പിലേക്ക് പോവുന്ന ഇടവഴിയുടെ കോർണറിലുള്ള കടയിലായിരുന്നു മെഡിക്കൽ സ്റ്റോർ. മുൻപ് ആ കട നടത്തിയിരുന്നത് എക്സ്-എം.എൽ.എ. ചന്ദ്രശേഖറിന്റെ അനുജനും എക്സ്-മിലിട്ടറിയുമായ രാമചന്ദ്രന്റേതായിരുന്നു. അവർ അത് കൈമാറുമ്പോൾ വാങ്ങിച്ച്, പേര് മാറ്റി, “കനക മെഡിക്കൽസ്” എന്ന പേരിൽ പുനർനാമകരണം ചെയ്തു…
പതിവുപോലെ ഒരുദിവസം കട തുറന്നു. റോഡിന്റെ സൈഡിൽ നിന്നും വാഹനങ്ങൾ പോകുമ്പോൾ മണ്ണ് പറന്നു ഉയരുന്നതിനാൽ അതിന് ഒരു ശമനം കിട്ടാൻ വെള്ളം തളിക്കുക പതിവായിരുന്നു.
അന്നും രാവിലെ കടതുറന്ന് വിളക്കൊക്കെ കൊളുത്തി ഷോപ്പിനു മുൻപിലുള്ള പൊതുടാപ്പിൽ നിന്നും വെള്ളം എടുക്കുമ്പോൾ, ടാപ്പിന് പിന്നിൽ നിന്നും ഒരു ഞരക്കം. നോക്കിയിട്ട് ഒന്നും കാണാനില്ല. നിറയെ കമ്മ്യൂണിസ്റ്റ് പച്ച ചെടികൾ നിറഞ്ഞതിനാൽ കാണുക പ്രയാസം. ആകെ കാണുന്നത് മുഷിഞ്ഞു കറുത്ത തുണി മാത്രം.
ശ്രദ്ധിച്ചു നോക്കിയപ്പോൾ അതിനൊരു ഇളക്കം തിരിച്ചറിഞ്ഞു. ഒറ്റനോട്ടത്തിൽ തോന്നി ആരോ അടിച്ചു പൂസായി കിടക്കുന്നതാണെന്ന്.
അല്പം കഴിഞ്ഞപ്പോൾ നാലകത്തു മൊയ്തൂക്ക വന്നു. സ്റ്റൂൾ കൊടുത്തു. അദ്ദേഹം പതിവായി കടയുടെ കോലായിൽ ഇരിക്കുന്നിടത്ത് ഇരുന്നു. അവൻ രാവിലെ കണ്ട കാര്യം മമ്മൂക്കയോട് പറഞ്ഞു.
അപ്പോഴാണ് മമ്മൂക്ക പറഞ്ഞത്: “ഇന്നലെ വൈകുന്നേരം മുഷിഞ്ഞ വസ്ത്രം ധരിച്ച് ടാപ്പിനടുത്ത് ഒരാളെ കണ്ടിരുന്നു. കുടിച്ചതാണെന്നു തോന്നുന്നു.”
ഇതുപോലുള്ള ധാരാളം സീനുകൾ മയ്യഴിയിൽ സർവസാധാരണമായതുകൊണ്ട് ആരും അത്തരം കാഴ്ചകളൊന്നും അത്ര കാര്യമാക്കാറില്ല.
അവൻ കൂടി പറഞ്ഞപ്പോൾ വീണ്ടും രണ്ടുപേരും കൂടി പോയി നോക്കി. ആളനക്കമുണ്ട്. പതിയെ രണ്ടു പേരും ചേർന്ന് ഓവിൽ നിന്നും പൊക്കി റോഡിന്റെ സൈഡിലേക്ക് എടുത്തു കിടത്തി.
ആൾ ഒന്ന് ഞെരുങ്ങി എന്നല്ലാതെ ഒരു സഹകരണവും അദ്ദേഹത്തിൽ നിന്നും ഇല്ല. സകല ഭാരവും നമ്മുടെ കൈയിൽ തന്നെ… അത്രയ്ക്ക് അവശനായിരുന്നു അദ്ദേഹം.
ശ്രദ്ധിച്ചപ്പോൾ മനസ്സിലായി, രണ്ടു കാൽപാദങ്ങളിലും വ്രണം. ഈച്ച ആർക്കുന്നു, ദുർഗന്ധവും ദേഹമാസകലം. ഒരു കാൽവിരൽ തൂങ്ങി നിൽക്കുന്നത് പോലെ.
സംഗതിയുടെ ഗൗരവം കണക്കിലെടുത്ത്, ഉടൻ സ്ഥിരം ഒത്തുകൂടാറുള്ള ചങ്ങാതിമാരെ വിവരം അറിയിച്ചു. പ്രധാനമായും, ചന്ദ്രദാസ്, രവി, വർഗീസ്, ശ്രീധരേട്ടൻ, വലിയകത്തു ബാലേട്ടൻ, സാലി, ദിലീപ്, വത്സരാജ് മുതലായവരെ.
കാണുന്ന അവസ്ഥയിൽ ഈച്ചയെ ആട്ടി ഓടിക്കാൻ, ഉറുമ്പിന്റെ കടിയിൽ നിന്നും രക്ഷ കിട്ടാൻ കൈകൾ പോലും ചലിപ്പിക്കാൻ ശക്തിയില്ല ആയാൾക്ക്.
ആശുപത്രിയിൽ വിളിച്ചു വിവരം പറഞ്ഞു. അവർ പറഞ്ഞു: “ആശുപത്രിയിൽ എത്തിച്ച് ആരെങ്കിലും ഉത്തരവാദിത്തമേറ്റെടുത്താൽ അവിടെ കിടത്തി ചികിത്സിക്കാം” എന്ന്.
അവനും, വർഗീസും, ചന്ദ്രദാസും, രവിയും, സാലിയും കൂടി കക്ഷിയെ കുളിപ്പിച്ചു. ഇതിനിടയിൽ മാറാനുള്ള വസ്ത്രവുമായി വർഗീസ് എത്തി. വസ്ത്രങ്ങൾ മാറ്റി, താങ്ങിയെടുത്ത് ശശീധര ഹോട്ടലിൽ ഇരുത്തി. അവിടെനിന്ന് ചായയും പലഹാരങ്ങളും വാങ്ങിക്കൊടുത്തു.
ആർത്തിയോടെ തിന്നുന്നത് കാണേണ്ട രംഗം തന്നെ! ഇനി അടുത്തെങ്ങാനും നമ്മൾ പെട്ടാൽ നമ്മളെ തന്നെ തിന്നും എന്ന് തോന്നിപ്പോകും. ഒരു പരീക്ഷണത്തിന് മുതിർന്നില്ല. അല്പം മാറി എല്ലാം വീക്ഷിച്ചു നമ്മളും. ജീവിതത്തിൽ ഇത്തരം കാഴ്ചകൾ ഇതുവരെ കണ്ടിട്ടില്ല. ഇനിയും കാണാൻ ഇടവരുത്തരുതേ എന്ന് പ്രാർത്ഥിച്ചു.
മതിയാവോളം തിന്നട്ടെ എന്ന് ഞങ്ങളും കരുതി!
ചുറ്റും കൂടിയവരിൽ നിന്നും പല-പല കമന്റ്സ് കേൾക്കുന്നുണ്ട്: “രണ്ടു ദിവസം മുൻപ് ഇവനെ പാലത്തിന്റെ അടുത്ത് കണ്ടിരുന്നു, അവിടെ നിന്ന് ആരോ ഓടിച്ചു!!”
വേറൊരു കമന്റ്: “ഇന്നലെ പള്ളിയുടെ അടുത്ത് കണ്ടിരുന്നു, അവിടെനിന്നും ആരോ ഓടിച്ചു?”
“ഈ വയ്യാത്ത ഇവനെങ്ങനെ ബാബുവിന്റെ പീടികയുടെ അടുത്തെത്തി?” ഇതൊക്കെയാ കമന്റ്സ്… ഒന്നും ശ്രദ്ധിക്കാൻ നിന്നില്ല.
ഇതിനിടയിൽ വർഗീസ് ഒരു കൈവണ്ടി കൊണ്ടുവന്നു. കൈവണ്ടിയിൽ ഇരുത്തി വർഗീസ് കൈവണ്ടി വലിച്ചു… ഞങ്ങൾ തള്ളി.
ആ കയറ്റം കയറ്റി ഒന്ന് നടു നിവർത്തിയപ്പോൾ ഉണ്ടായ അനുഭവമാ! കടലോര വിഷയത്തിൽ അവൻ എഴുതിയ ‘എലീസാ വിള’യും, ദീർഘശ്വാസം വിടലും, അവരുടെ എല്ലാ അനുഭവവും ഇവർക്കും അനുഭവത്തിൽ ഉണ്ടായി.
ജെനുവിന്റെ ചായപ്പീടികയിൽ നിന്നും പരിപ്പുവട ചുടുന്നതിന്റെ ഗന്ധം ദീർഘശ്വാസത്തിൽ തിരിച്ചറിഞ്ഞു. തിണ്ണയിലെ കണ്ണാടി അലമാരയിൽ നിറയെ പരിപ്പുവടയും പഴംപൊരിയും. ചൂടുകൊണ്ട് ഉണ്ടായ നീരാവി ചില്ലിൽ കാണപ്പെട്ടെങ്കിലും അവന്റെ നോട്ടം അതിലേക്കുതന്നെ.
പതിവ് കാഴ്ചയല്ലാത്തതു കൊണ്ടാവാം ജെനു ചോദിച്ചു: “എന്താ സംഭവം?” സംഭവം പറഞ്ഞപ്പോൾ ജെനു ഒരു പരിപ്പുവടയും പഴംപൊരിയും കൊടുത്തു.
ചൂടുകാരണം രണ്ടുകൈയിലും മാറി മാറി പിടിച്ച് ഊതി തിന്നാൻ തുടങ്ങി. ഞങ്ങൾ വീണ്ടും കൈവണ്ടി തള്ളി ആശുപത്രി കാഷ്വാലിറ്റി വരെ. കയറ്റം. അതും ഒരനുഭവം!
ആശുപത്രിയിൽ നിന്നും മുറിവൊക്കെ ഡ്രസ്സ് ചെയ്തു. ആൾ അല്പം ഉശാറായതുപോലെ തോന്നി.
ഇവനെ എന്തുചെയ്യും എന്നുള്ള ചിന്തയായി.
വർഗീസ് അഭിപ്രായപ്പെട്ടു: “ബ്രിഗേൻസ് അച്ചനുമായി ആലോചിച്ച് ഏതെങ്കിലും അനാഥ മന്ദിരത്തിലേക്ക് എത്തിച്ച് ചികിത്സിക്കാം” എന്ന്.
കാര്യം ബ്രിഗേൻസ് അച്ചനെ അറിയിച്ചു. അദ്ദേഹം: “കോഴിക്കോട് വെള്ളിമാടുകുന്നിൽ എത്തിച്ചാൽ അവർ നോക്കിക്കൊള്ളും” എന്ന് പറഞ്ഞു. അവിടെ വിളിച്ച് ഏർപ്പാടാക്കി.
ഒരു എഴുത്തും തന്നു. തല ചൊറിഞ്ഞ് നിന്നപ്പോൾ നൂറ് രൂപയും കിട്ടി.
വത്സരാജ് ആശുപത്രിയുമായി ബന്ധപ്പെട്ട് ആംബുലൻസ് ശരിയാക്കി. വാടക ഇനത്തിൽ ചെറിയ ഒരു തുക നൽകണം. നമ്മളെല്ലാവരും ചേർന്ന് വഹിക്കാമെന്ന ധാരണയിൽ ആശുപത്രിയിൽ നിന്നും ആംബുലൻസ് തരപ്പെടുത്തി വെള്ളിമാടുകുന്നിലേക്ക്. ഡേവിഡേട്ടനായിരുന്നു ആംബുലൻസ് ഡ്രൈവർ.
അവനും, ചന്ദ്രദാസും, വത്സരാജും, രവിയും, ബാലേട്ടനും, ശ്രീധരേട്ടനും, ഫോട്ടോ സുരേഷും, ദിലീപും, സാലിയും കൂടി വെള്ളിമാടുകുന്നിലേക്ക്.
ഏകദേശം രാത്രി 7-8 മണിയോടുകൂടി വെള്ളിമാടുകുന്നിൽ.
എല്ലാവരും തൊടാൻ അറച്ച, ജനങ്ങൾ ആട്ടിപ്പായിച്ച അവനെ അവർ വാരിപ്പുണർന്ന് അകത്തു കൊണ്ടുപോയി!
കൂടെപ്പോയവരുടെ പേരും, അഡ്രസ്സും, ടെലിഫോൺ നമ്പറും ഒക്കെ കൊടുത്തു. ഷോപ്പിന്റെ നമ്പറും അഡ്രസ്സും കൊടുത്തിരുന്നു. പിന്നെ മടക്കം.
ഇത്തരം കൂട്ടായ്മയോ ഒത്തുകൂടലോ മനോഭാവമോ ഇന്നത്തെ തലമുറ മറന്നിരിക്കുന്നു!…
പിന്നീടൊരിക്കൽ എന്തോ ആവശ്യത്തിന് ചന്ദ്രദാസ് അവിടെ പോകുന്നു എന്നറിഞ്ഞപ്പോൾ ഞങ്ങൾ ചന്ദ്രദാസിനോട് പറഞ്ഞു: “ഒന്ന് അന്വേഷിക്കണം.”
ചന്ദ്രദാസ് അവനെ പറ്റി ചോദിച്ചു. ബ്രിഗേൻസ് അച്ഛന്റെ റഫറൻസ് പറഞ്ഞപ്പോൾ ജോസഫ് എന്നാണെന്നു തോന്നുന്നു, വിളിച്ച് ചന്ദ്രദാസിനെ പരിചയപ്പെടുത്തി.
അവൻ ഏറെ സന്തോഷവാനായി കാണപ്പെട്ടു എന്ന് ചന്ദ്രദാസിന്റെ ഭാഷ്യം. നല്ല ചെറുപയർ മണിപോലെ അവിടെ കുട്ടപ്പനായി ഓടി നടക്കുന്നുണ്ടെന്ന് ചന്ദ്രദാസ് പറഞ്ഞറിഞ്ഞു.
ഓർമ്മകളിൽനിന്നും ഞെട്ടിയുണർന്നപ്പോൾ കണ്ടത്…
കോയ കിച്ചണിൽ പോയി ചായയ്ക്കുള്ള വെള്ളം സ്റ്റൗവിൽ വെച്ച് ഫ്രിഡ്ജ് തുറന്നു… പാൽ തീർന്നിരിക്കുന്നു. താഴെയുള്ള സൂപ്പർമാർക്കറ്റിൽ വിളിച്ച് പാൽ ഓർഡർ ചെയ്തു.
നിമിഷങ്ങൾക്കുള്ളിൽ പാൽ കൊണ്ടുവന്നു… ചായയുമായി അവന്റെ മുൻപിലെത്തി! ഷോൾഡറിൽ തട്ടിയപ്പോൾ ഓർമകളിൽ നിന്നും പൂർണ്ണമായും മുക്തമായി. രണ്ടു പേരും ചായ കുടിച്ചു…
അവൻ പറഞ്ഞു: “ബോറടിക്കുന്നു, നമുക്കൊന്ന് പുറത്ത് പോയി വരാം.”
“നല്ല ചൂടാണ് പുറത്ത്,” കോയ പറഞ്ഞു.
അവൻ തന്റെ വസ്ത്രം മാറ്റി. രണ്ടുപേരും കൂടി പുറത്ത് പോവാനുള്ള തയ്യാറെടുപ്പാണ്.
താക്കോലിട്ട് വാതിൽ പൂട്ടാനുള്ള ശ്രമം. താക്കോൽ പുറത്തെടുക്കാൻ എത്ര ശ്രമിച്ചിട്ടും അവന് പറ്റുന്നില്ല.
അതിനും കോയ വേണ്ടി വന്നു! ഒരു നല്ല മെക്കാനിക്കിനെ പോലെ സിലിണ്ടർ ഒന്ന് നോക്കി മെല്ലെ ഒന്ന് തിരിച്ച് താക്കോൽ നിഷ്പ്രയാസം പുറത്തെടുത്തു.
എന്നിട്ട് എന്നോടായി പറഞ്ഞു: “സിലിണ്ടർ ലൂസാണ്, മാറ്റുന്നതാണ് നല്ലത്.” “ശരി, നമുക്ക് മാറ്റാം.”
വാതിൽ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി, രണ്ടു പേരും നടന്നു സ്റ്റെപ്പിറങ്ങി!! താഴെ കാറിനടുത്തേക്ക് നടന്നു…
താമസിക്കുന്ന ബിൽഡിങ്ങിനടിയിൽ കാർ പാർക്ക് ചെയ്യാൻ ഇഷ്ടം പോലെ സ്ഥലം ഉണ്ടെങ്കിലും, അല്പം മാറിയുള്ള പെട്രോൾ ബങ്കിലാണ് അവൻ കാർ പാർക്ക് ചെയ്യാറുള്ളത്. അതിനും വ്യക്തമായ ചില ഉദ്ദേശങ്ങളുണ്ട്.
സ്ഥിരമായി കാറിൽ യാത്ര ചെയ്യുന്നതു കാരണം, യാതൊരുവിധ വ്യായാമവും ഇല്ല. ഇതാവുമ്പോൾ ഒരു ചെറിയ നടത്തം. അത്രയേ ഉദ്ദേശമുള്ളൂ.
നിങ്ങൾക്ക് ഒരിക്കലും ആ സ്ഥലത്ത് മറ്റൊരു കാറും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, ആ സ്ഥലത്ത് പുത്തൻ മെഴ്സിഡസ് C220 ഇല്ലെങ്കിൽ, അയാൾ റൂമിൽ ഇല്ല എന്ന് മനസ്സിലാവും. പൊടി നിറഞ്ഞ അവസ്ഥയിൽ അദ്ദേഹത്തിന്റെ കാർ ഉണ്ടെങ്കിൽ ഒന്നുകിൽ അവന്റെ അവധിക്കാലം.
രണ്ടുപേരും കാറിൽ കയറി. അടുത്ത ചോദ്യം: “എവിടെ പോകണം?”
രണ്ടാമതൊന്ന് ആലോചിക്കാതെ അയാൾ പറഞ്ഞു: “കാലാവസ്ഥ വളരെ മോശമാണ്, ചൂട് അസഹനീയമാണ്. ആയതിനാൽ ദൂരെ എവിടെയും പോവേണ്ട. നമുക്ക് സിറ്റി സെന്ററിലേക്ക് പോവാം..”
കുറച്ചകലെയായി… വളരെ ഉയരത്തിൽ പെപ്സി പരസ്യത്തിൽ അന്തരീക്ഷ താപനില ചുവന്ന അക്ഷരത്തിൽ മിന്നി കാണിക്കുന്നു: 46 ഡിഗ്രി..
കാറിനുള്ളിലെ ചൂട് കുറയ്ക്കാനായി വിൻഡോ ഗ്ലാസ് താഴ്ത്തിയതും, ചൂടുള്ള മണൽക്കാറ്റ് കാറിനുള്ളിലേക്ക് അടിച്ചു കയറി. ഉടനെ ഗ്ലാസ് വീണ്ടും ഉയർത്തി കാർ സ്റ്റാർട്ട് ചെയ്തു സിറ്റി സെന്ററിലേക്ക്…
അങ്ങനെ ഞാൻ, അല്ല ഞങ്ങളും നല്ല ശമര്യക്കാരനായി. ഡേവിഡ് ഏട്ടനെ പോലെ!
ഡേവിഡ് ഗൂഗിളിൽ അർത്ഥം തിരഞ്ഞപ്പോൾ മനസ്സിലായി: [ഡേവിഡ് “വിശുദ്ധൻ”, “നീതിമാൻ”, “രാജാവ്” – പേരിന്റെ അർത്ഥം ഇതൊക്കെയാണ്]
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി, ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് സമാധാനം.
പ്രണാമം🙏
മഠത്തിൽ ബാബു ജയപ്രകാശ് ……✍️ My WhatsApp No – 0091 9500716709



Good writing Babu. Thanks for sharing.
LikeLike
Try to share in your circle too kumar
LikeLike
Dear Babuettan,
ശരിക്കും ഈ കഥയെഴുത്തു രീതി വളരെ ഇഷ്ടമായി.. മയ്യഴിയേയും ആളുകളെയും അറിയുന്നവർക്കും അല്ലാത്തവക്കും ഒരുപോലെ രസകരമായി വായനയുടെ രസചരട് മുറിയാതെ ഒറ്റയിരിപ്പിനു നല്ല ഒഴുക്കിൽ വായിക്കാൻ പറ്റും.
അറിയുന്നവർക്ക് ഇതൊരു ഇതൊരനുഭവക്കുറിപ്പും മറ്റുള്ളവർക്ക് വീണ്ടും തുടരുമെന്ന് തോന്നലുണ്ടാക്കുന്ന ഒരു നല്ല ചെറുകഥ.
ഭൂതകാലത്തിന്റെ വാങ്മയ ചിത്രങ്ങൾ വ്യക്ക്തമായി വായനക്കാർക്കു വരച്ചു നൽകുന്ന ഈ എഴുത്തു ഇനിയും ഇനിയും തുടരട്ടെ.
LikeLike
Thanks Ramesh
LikeLike
Very nice and well explained.
ഇതൊക്കെ ഓർക്കുന്നു എന്ന് അറിയുമ്പോൾ ആശ്ചര്യം.
അനുമോദനങ്ങൾ
LikeLike
Thank you ashoketta. If possible please share in your circle
LikeLike