മയ്യഴിയിലെ കടലോര വിശേഷങ്ങൾ

Reading time 12 minutes

ഫ്രഞ്ചുകാര്‍ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികനഭദ്രത വളരെ പരിതാപകരമായിരുന്നു! പറയത്തക്ക വരുമാനമൊന്നും മയ്യഴിക്കില്ല! വ്യാപാരമേഖലയില്‍ നിന്നുള്ള വരുമാനമൊഴിച്ചാല്‍, കാര്യമായുളളത് മല്‍സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചില്‍ അനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെയും അവസ്ഥ.

ആലങ്കാരികമായി പറഞ്ഞാല്‍ മയ്യഴി കടപ്പുറം ഉണര്‍ന്നാല്‍ മയ്യഴിയില്‍ ഉത്സവമായി എന്നര്‍ത്ഥം. വല നിറയെ ചെമ്മീന്‍ വന്നാലോ…? മഹോത്സവമായിരിക്കും. മയ്യഴിയില്‍. സകലമാന കടകള്‍ക്കും ഉണര്‍വ്വാകും അന്നത്തെ ദിവസം! മത്സ്യമേഖലയില്‍ ചാകര ആയാല്‍ പ്രാദേശികമായി വില്പനയ്ക്കുള്ളത് മാറ്റി വെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്തു വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കും

പ്രധാനാമായും മല്‍സ്യം കയറ്റി അയ്ക്കുന്നത് മലപ്പുറത്തേക്കും പിന്നെ തൂത്തുക്കുടി ഭാഗങ്ങളിലേക്കുമാവും. ഉണക്കമത്സ്യം തൂത്തുക്കുടി വഴി ശ്രീലങ്കയിലേക്കും. കയറ്റി അയച്ചിരുന്നു.

മത്തി, മുള്ളന്‍, ചരു, ചെറിയ മാന്തല്‍, നത്തോലി (നെത്തല്‍ ), ചെറിയ ചെമ്മീന്‍, അയല, തിരണ്ടി, സ്രാവ്, ഏട്ട മുതലായവയുടെ ലഭ്യതയും സംഭരണ ചെലവൊക്കെ കണക്കു കൂട്ടി നോക്കിയായിരിക്കും ഉണക്കി സംഭരിച്ചുവെക്കുന്നത്.

അതാതു ദിവസം വിറ്റു കഴിഞ്ഞതിന്റെ ബാക്കി മത്സ്യമെല്ലാം ഉണക്കി സൂക്ഷിക്കാതെ നിവൃത്തിയില്ല. ഫ്രഷ് മത്സ്യങ്ങള്‍ ലഭ്യതക്കനുസരിച്ചു അക്കാലത്തെ ഏജന്റ്മാര്‍ ശേഖരിച്ചു തീവണ്ടി മാര്‍ഗം വിവിധ സ്ഥലങ്ങളില്‍ ആയി കയറ്റി അയച്ചിരുന്നു.

മടഞ്ഞ ഓലകളില്‍ സമചതുരത്തിലാക്കി കൊട്ട ഉണ്ടാക്കി ചൂടികൊണ്ടു കെട്ടി ഭദ്രമാക്കിയായിരുന്ന തീവണ്ടിയില്‍ കയറ്റിയിരുന്നത്. തീവണ്ടിയിലെ ബ്രെക്ക് വാനില്‍ കയറ്റാന്‍ നേരത്തെ തന്നെ കൈവണ്ടികളില്‍ കയറ്റി, രണ്ടും മൂന്നും ട്രിപ്പ് ആയി ആളുകള്‍ വലിച്ചു റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും. കൈവണ്ടി വലിച്ചു പോകുന്ന വഴികളൊക്കെ ഐസു ഇട്ട മത്സ്യത്തില്‍ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം നിരത്തിലൊക്കെ ഉറ്റിക്കൊണ്ടായിരിക്കും!

… കൈ വണ്ടി – നടുവില്‍ രണ്ടു ചക്രം, മുക്കാല്‍ ഭാഗത്തോളം വീതിയുള്ള പലക അടിച്ചിരിക്കും . അവിടന്നങ്ങോട്ട് മുന്‍ഭാഗം ഒരു ഫ്രെയിം നടുവില്‍ വലിക്കുന്ന ഒരാള്‍ക്ക് കയറി നില്‍ക്കാന്‍ കഴിയും വിധം, ഓപ്പണ്‍ ആയിരിക്കും. വണ്ടി ഉപയോഗിക്കാത്ത അവസ്ഥയില്‍ പിന്‍ഭാഗം നിലത്തു തട്ടിയിരിക്കും. പിന്നീട് അത് സപ്പോര്‍ട് ക്ലാമ്പ് ഫിറ്റുചെയ്തു നിലത്തിന് പാരലലായി നില്‍ക്കും വിധവും ഉണ്ടാക്കാറുണ്ട്

വണ്ടിയില്‍ മത്സ്യം നിറച്ച കെട്ടുകള്‍ അടുക്കുകളായി കയറ്റി, കയറുകൊണ്ട് വരിഞ്ഞു മുറുക്കി കെട്ടി വലിച്ചു പോകും. എല്ലാ ഭാഗവും ഓപ്പണായതു കൊണ്ട് വലിക്കുമ്പോള്‍ ബാലന്‍സ് പോകാതെ നോക്കണം. മത്സ്യ കെട്ടു, ഒരു പരിധി, കയറ്റിയാല്‍ വലിക്കുന്ന ആള്‍ വണ്ടിയുടെ കൈപ്പിടിയില്‍ പിടിച്ചു പൊക്കി ബാലന്‌സു നോക്കി ലോഡ് ചെയ്യുന്നവര്‍ക്ക്, നിര്‍ദ്ദേശം കൊടുക്കും… എവിടെയൊക്കെ വെയിറ്റ് അഡ്ജസ്റ്റ് ചെയ്യണം എന്നു നിര്‍ദ്ദേശിക്കും. അതു് പ്രകാരം സാധനങ്ങള്‍ കയറ്റി സുരക്ഷിതമാക്കി ബാലന്‍സു ചെയ്ത്്, റെയില്‍വേ സ്റ്റേഷനിലേക്ക്  വലിച്ചുകൊണ്ടുപോകും.

മയ്യഴിയിലെ മിക്ക സ്ഥലങ്ങളിലും കയറ്റവും ഇറക്കവും ആയതിനാല്‍ വണ്ടി വലിച്ചു പോകുന്നത് ഏറെ ശ്രമകരമായ ജോലിയാണ്.

കയറ്റം കയറുമ്പോള്‍ തള്ളലിനൊപ്പം, ഐലേസ പാടും. വണ്ടി വലിക്കുന്ന ആള്‍ കിതച്ചുകൊണ്ട് ഒരു വാക്ക് പറയും-ഉദാഹരണത്തിന്- ‘തള്ളട മോനേ…’  അപ്പാള്‍ വണ്ടി തള്ളുന്നവര്‍ ഏറ്റു പാടും ഐലേസാ…!

അടുത്തവാക്കു- കയറിപ്പോയ് ….! ഐലേസാ,

എന്തട മോനേ … ഐലേസാ…

വലിക്കുന്ന ആളുടെ മനസ്സില്‍ താളത്തിനു തോന്നുന്ന എന്തുവാക്കും പറയും …! എല്ലാത്തിനും ഐലേസാ…!  തള്ളുന്നവര്‍ ഏറ്റു പറയും  

ചിലപ്പോള്‍ തള്ളലിന് ശക്തി കുറയും, അത് വലിക്കുന്ന ആള്‍ക്ക് ഉടനെ അറിയും അപ്പോളയാള്‍ ചില തെറി വാക്കായിരിക്കും പറയുന്നത്!     

അതൊന്നും ശ്രദ്ധിക്കാന്‍ തള്ളുന്നവര്‍ക്കാവില്ല, ആ ഓളത്തില്‍ അതിനും ഐലേസാ… പാടും…  

ഐലേസ പാടിക്കഴിഞ്ഞാലായിരിക്കും, വാക്ക് തെറിയാണെന്നു ഓര്‍ക്കുക!

പിന്നെ ചിരിയായിരിക്കും അതിലൊന്നും ആര്‍ക്കും പരാതിയോ? പരിഭവമോ ഉണ്ടാവാറില്ല. എല്ലാം ഒരു സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിലെടുക്കും.

വണ്ടി കയറ്റം കയറിക്കഴിഞ്ഞാല്‍ എല്ലാവരും ഒരു ദീര്‍ഘനിശ്വാസം വിട്ട് ഒരു രണ്ടു മിനുട്ടു നില്‍ക്കും. അപ്പോള്‍ മത്സ്യക്കൊട്ടയില്‍ നിന്നും ഐസ് ഉരുകിയ വെള്ളം നിലത്തു വീണു കെട്ടി നില്‍ക്കും .

അല്പം ആശ്വാസം ലഭിച്ചാല്‍ വണ്ടി വീണ്ടും തള്ളി റയില്‍വേ സ്റ്റേഷനിലേക്ക്

ലോഡുമായി കൈവണ്ടി ഒന്തമിറങ്ങുന്നതു ഏറെ ശ്രമകരവും അപകടം പിടിച്ചതുമാണ്. കണ്‍ട്രോള്‍ പോയാല്‍ വണ്ടി വലിക്കുന്ന ആളുടെ ഗതി അധോഗതി.

സ്റ്റേഷനിലെത്തി ലോഡ് ഇറക്കിച്ചുകഴിഞ്ഞാല്‍ അടുത്ത ലോഡെടുക്കാനുള്ള തിരിച്ചുവരവ് ആടിയും ഓടിയും, ഒക്കെ ആയിരിക്കും.

ചിലര്‍ മാറി മാറി വണ്ടിയില്‍ ചാടി ഇരിക്കുന്നതും അല്‍പ്പദൂരം കഴിഞ്ഞാല്‍ വീണ്ടും തള്ളി സഹായിച്ചുകൊണ്ടു ഓടുന്നതും കാണാം.    

കടപ്പുറത്തെ ഷെഡ്ഡില്‍ എത്തി വീണ്ടും ലോഡ് ചെയ്തു സ്റ്റേഷനിലേക്ക്. ചിലപ്പോള്‍ മൂന്നും നാലും ട്രിപ്പുണ്ടാവും. ട്രെയിനിന്റെ  സമയം ക്രമീകരിച്ചു സാധനങ്ങള്‍ വണ്ടി വരുന്നതിനു മുന്‍പ് സ്റ്റേഷനില്‍ എത്തിക്കും. ചിലപ്പാള്‍ ട്രെയ്ന്‍ വരുമ്പോള്‍ സ്റ്റേഷനടുത്തെത്തിയിട്ടുണ്ടാവും മീനും വണ്ടിയും!

അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് കണ്ണടയ്ക്കും, വണ്ടിക്കുള്ള സിഗ്‌നല്‍ കൊടുക്കാന്‍….!

പോയ വഴിയിലൊക്കെ കുറച്ചു നേരത്തേക്ക് മത്സ്യത്തിന്റെ ഗന്ധമുണ്ടാകും. കൂട്ടത്തില്‍ ഉണക്ക മത്സ്യവും കൂടി ആകുമ്പോള്‍  പലപ്പോഴും ആ മണം അസഹനീയമായിരിക്കും. .

ദിവസവും ഈ കയറ്റിയയക്കല്‍ ഉള്ളതുകൊണ്ട് മയ്യഴി റെയില്‍വേ സ്റ്റേഷനില്‍ ഇതിന്റെ മണം മണിക്കൂറുകളോളം നിലനില്‍ക്കും. ട്രെയ്ന്‍ ഇറങ്ങിവരുന്നവര്‍ക്ക് ഈ മണം പെട്ടെന്ന് മൂക്കിലടിക്കും.

അക്കാലങ്ങളില്‍ ഒരു പ്ലാറ്റ് ഫോം മാത്രമായതിനാല്‍ കയറ്റിറക്കു ജോലിയെല്ലാം ഒന്നാമത്തെ പ്ലാറ്റ് ഫോമില്‍ തന്നെയായിരുന്നു . മിക്കവാറും മത്സ്യങ്ങള്‍ കയറ്റി അയച്ചിരുന്നത് മംഗലാപുരം – മദിരാശി മെയ്‌ലില്‍ ആയിരുന്നു.

മയ്യഴി സ്റ്റേഷന്‍ അക്കാലത്ത് വളരെ ബിസിയായിരുന്നു. മിക്കവാറും എല്ലാ ജോലിയും സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെയാണ് ചെയ്തിരുന്നത്. പല കാര്യങ്ങളിലും അന്നത്തെ പോര്‍ട്ടര്‍മാരും സ്റ്റേഷന്‍മാസ്റ്ററെ സഹായിച്ചിരുന്നു.

മത്സ്യം കൂടാതെ ചികരിയും മയ്യഴി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കയറ്റി അയച്ചിരുന്നു. ഒരു നിശ്ചിതസമയം മാത്രം ട്രെയിനിനു സ്റ്റോപ്പ് അനുവദിക്കപ്പെട്ടിട്ടുള്ള മയ്യഴിയില്‍ ചരക്കുകള്‍ കയറ്റുന്നതിനുള്ള സമയം പോരാതെ വരുമായിരുന്നുവെങ്കിലും സ്റ്റേഷന്‍ മാസ്റ്ററുടെയും ഗാര്‍ഡിന്റെയും എന്‍ജിന്‍ ഡ്രൈവറുടെയും പോര്‍ട്ടമാരുടെയും സാധനത്തിന്റെ ഉടമകളുടെയും തൊഴിലാളികളുടെയുമെല്ലാം സഹകരണവും സഹായവും കൊണ്ട് സാധനങ്ങള്‍ കയറ്റുന്നതിനു ഒരു തടസ്സവും ഉണ്ടാവാറില്ല .

സമയകൃത്യത പാലിക്കേണ്ടത് കൊണ്ട് ദീര്‍ഘദൂരം സ്റ്റോപ്പില്ലാതെ വണ്ടി ഓടുമ്പോള്‍ നഷ്ടപെട്ട സമയം ഓട്ടത്തില്‍ അഡ്ജസ്റ്റ് ചെയ്യും എന്ന് കേട്ടിട്ടുണ്ട്. മല്‍സ്യത്തിന്റെയും ചികരിയുടെയും കയറ്റുമതി കുറേശ്ശ, കുറേശ്ശയായി കുറഞ്ഞു വരുമ്പോഴേക്കും, മയ്യഴി വളര്‍ന്ന് മറ്റുല്‍പ്പന്നങ്ങള്‍ മയ്യഴിയില്‍ നിന്നും കയറ്റി അയക്കാന്‍ തുടങ്ങിയിരുന്നു.

അതില്‍ പ്രധാനം ആര്‍.കെ.ജി (പശുവിന്‍നെയ്യ് ) ഡാല്‍ഡ, മറ്റു എണ്ണകള്‍, ഒക്കെ മയ്യഴിയിലെ നികുതി ആനുകൂല്യം ഉപയോഗപ്പെടുത്തി ധാരാളമായി മംഗലാപുരം ഭാഗത്തേക്കും പാലക്കാടു ഭാഗത്തേക്കും കയറ്റി അയക്കുമായിരുന്നു .

മയ്യഴി സ്റ്റേഷനിലേ ടീസ്റ്റാള്‍ നടത്തിയിരുന്നത് കണാരേട്ടനായിരുന്നു. കണാരേട്ടന്റെ വടയും ചായയും പ്രത്യേകം തന്നെ! ആ വടയുടെ രുചി എവിടെയും കിട്ടില്ല.

വണ്ടി വന്നാല്‍ സ്റ്റേഷനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി ചായയും വടയും കൊടുക്കുന്നത് ഒരു പ്രത്യേക സ്റ്റയിലിലും സ്പ്പീഡിലുമായിരുന്നു.

ഒരുകയ്യില്‍ അടുക്കിവെച്ച കുപ്പി ഗ്ലാസും മറ്റേക്കയ്യില്‍ തുക്കിലുള്ള ചായയും ഒരു ബാഗില്‍ വടയും, ഒക്കെയായി ഒരഭ്യാസിയെ പോലെയാണ് കണാരേട്ടന്റെ ചായ വില്പന!

ചായ…വടേ, – ചായ….. വടേ. – മസാല വടേ, മസാല വടേ… എന്നും വിളിച്ചുപറഞ്ഞു ഓടി നടക്കുമ്പോള്‍ നമുക്ക് തോന്നും മാസല  ലവട എന്നാണ് പറയുന്നത് എന്ന്. ഇതു പറഞ്ഞു ഞങ്ങള്‍ ചിരിക്കാറുണ്ട്.

ചിലപ്പോള്‍ വണ്ടി വിട്ടു കഴിഞ്ഞാലാവും ചാടിയിറങ്ങുന്നത്.. അതും ഒരു അഭ്യാസം ആയിരുന്നു. ആ നല്ല മനുഷ്യന്റെ ജീവിതം അവസാനിച്ചത്  തീവണ്ടിയില്‍ നിന്നു വീണായിരുന്നു എന്നോര്‍ക്കുമ്പോള്‍ ദുഃഖം തോന്നുന്നു.

ഇപ്പോള്‍ ആ ടീ സ്റ്റാള്‍ മകന്‍ രാമദാസാണ് നടത്തുന്നത്. പേരും രാംദാസ് ടീ സ്റ്റാള്‍ എന്നു തന്നെ. (കണാരേട്ടന്റെയും രാമദാസന്റെയും വേറെ ചില വിവരങ്ങള്‍ മറ്റൊരിക്കല്‍ പറയുന്നുണ്ട്)

സ്റ്റേഷനിലെ അറിയപ്പെടുന്ന പോര്‍ട്ടര്‍മാര്‍ ഇവരൊക്കെയായിരുന്നു- കുട്ട്യാലിക്ക, കുഞാവുള്ളക്ക, അന്ത്രുക്ക, മൊയ്തുക്ക, അഹ്മദ്കുട്ടിക്ക, കണാരന്‍ചന്‍, കുമാരന്‍ചന്‍, ചാത്തുവേട്ടന്‍, പോര്‍ട്ടറുടെ ഹെല്‍പ്പറായി തങ്ങള്‍, താടി അലി പിന്നെയും ഉണ്ട്, പലരും എല്ലാവര്‍ക്കും പിടിപ്പതു പണിയും ഉണ്ടായിരുന്നു.

സ്റ്റേഷന്‍ മാസ്റ്റര്‍മാരില്‍ ചിലരുടെ പേരുകള്‍ ഓര്‍ക്കുന്നുണ്ട്. കുര്യന്‍മാസ്റ്റര്‍, വിജയന്‍ മാസ്റ്റര്‍ (കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഉണ്ടായിരുന്നു) . ബാലഗോപാല കുറുപ്പ്, നാരായണ കുറുപ്പ്, നാണുമാസ്റ്റര്‍, രാമനാഥ മേനോന്‍, ദിവാകരന്‍. മുതലായവരെ ഓര്‍ക്കുന്നു.

ആ കാലങ്ങളില്‍, മയ്യഴിയിലോ പരിസര പ്രദേശത്തോ എന്തെങ്കിലും ആഘോഷ പരിപാടികളോ ഉത്ഘാടനമോ ഉണ്ടെങ്കില്‍ സ്റ്റേഷന്‍മാസ്റ്ററെ ക്ഷണിക്കുന്നത് പതിവായിരുന്നു.

മയ്യഴി സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നതു കേരളത്തിലാണെങ്കിലും വൈ്ദ്ദ്യുതി ഇപ്പോഴും മയ്യഴിയുടെതാണ്. സ്റ്റേഷനും മയ്യഴിയെന്നറിയപെടുന്നു .

വിഷയത്തില്‍ നിന്നും മാറി റെയില്‍വേ സ്റ്റേഷനിലേക്കെത്തി. മയ്യഴി സ്റ്റേഷന്റെ പ്രാധാന്യത്തെപ്പറ്റിയും മറ്റു വിശേഷങ്ങളെപ്പറ്റിയും പിന്നീട് വിവരിക്കാം.

കടലോര കഥകള്‍? തല്‍ക്കാലം, മയ്യഴി കടലോരവുമായി ബന്ധപ്പെട്ട കാര്യത്തിലേക്കു തിരിച്ചു വരേണ്ടിയിരിക്കുന്നു. കടല്‍ജീവിതവുമായി ബന്ധപെട്ടു കുറച്ചുകൂടി അധികാരരികമായിട്ടുള്ള ഒരു ഇന്‍ഫോര്‍മേഷന്‍ ലഭിച്ചു അതിങ്ങനെ….

സ്വതന്ത്ര ഇന്ത്യയില്‍ ഫിഷര്‍മാന്‍ കമ്മ്യൂണിറ്റിയെ ഉദ്ധരിക്കുന്നതിന്, ആധുനിക സംവിധാനം ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തുന്നതില്‍ പരിശീലനം കൊടുക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ട്രെയിനിങ് എന്ന സ്ഥാപനത്തിനായിരുന്നു ഇതിന്റെ ചുമതല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. കൊച്ചിക്കും ഒരു കേന്ദ്രം അനുവദിക്കപ്പെട്ടു .

മയ്യഴിയില്‍ നിന്നും ആദ്യ ട്രൈനിങ്ങിനു പോയത് മയ്യഴിയിലെ ജെമ്മി അച്യുതന്റെ മൂത്ത മകനായ പി. ഹരിദാസ് ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സോഹദരന്‍ മദനനും ഈ ട്രൈനിങ്ങിനായി കൊച്ചിയിലേക്ക് പോയി. ട്രെയിനിങ് കഴിഞ്ഞതിനു ശേഷം ഇവര്‍ രണ്ടു പേരും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫിഷറീസ് സര്‍വേ ഓഫ് ഇന്ദ്യ എന്ന സ്ഥാപനത്തില്‍. കാഡറ്റായി ചേരുകയും,

പരീശീലനത്തിനിടയില്‍ ഉന്നത പരീക്ഷകള്‍ പാസായി സ്‌കിപ്പറും എഞ്ചിനീയറുമൊക്കെയായി ഉയരുകയും ചെയ്തു. പിന്നീട് പ്രൊഫഷണല്‍ ഇംപ്രൂവ്‌മെന്റിന്റെ ഭാഗമായി മറ്റു പ്രഗല്‍ഭ കമ്പനിയില്‍ ജോലി ചെയ്യുകയുമുണ്ടായി.

ശ്രീ. ഹരിദാസ് പിന്നീട് എഫ്. എസ.എ.ഇല്‍ സ്‌കിപ്പറായി (കേപ്റ്റന്‍). ദീര്‍ഘകാലമായിട്ടും  അര്‍ഹിക്കുന്ന പ്രൊമോഷന്‍ സാങ്കേതിക കാരണം പറഞ്ഞു തടഞ്ഞു എന്നതിനാല്‍ ഹരിദാസ് കോടതിയെ സമീപ്ച്ചുവെങ്കിലും കേസ് തീർപ്പാക്കാൻ കുറെ നീണ്ടുപോയി.

എങ്കിലും, റിട്ടയര്‍മെന്റില്‍ അര്‍ഹിക്കുന്ന പോസ്റ്റായ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ തസ്തികയിലുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കി റിട്ടയര്‍ ചെയ്തു.

മയ്യഴിയിലെ  അരയ സമുദായത്തിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായ ജന്മി പൈതലിന്റെ ഇളയ സഹോദരന്‍  ജെന്‍മി അച്യുതനാണ് ഹരിദാസന്റെ പിതാവ്.

 https://chuvannakatukanittamayyazhi.com/wp-content/uploads/2022/04/wp-16505478977598248592086725415747.jpg

മയ്യഴിയിലെ പ്രമുഖ ഉണക്കമീന്‍ & ചെമ്മീന്‍ പ്രോസസ് ചെയ്തു പരിപ്പാക്കി തൂത്തുകുടിയിലേക്കും അവിടെ നിന്നു ബര്‍മയിലേക്കും അയക്കുന്നതിനു വേണ്ടി കണ്ണൂരിലെ ഈ മേഖലയിലെ പ്രമുഖ കച്ചവടക്കാരന്‍ (ആളുടെ പേര് ഓര്‍മയില്‍ വരുന്നില്ല. സുബേര്‍ എന്നവരുടെ പിതാവിന്, തങ്ങൾ സംസ്കരിച്ചു തയ്യാറാക്കിയ ഉത്പന്നങ്ങൾ നല്‍കി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു).

ശ്രീ ഹരിദാസായിരുന്നു ആദ്യകാലങ്ങളില്‍ പിതാവിനോടൊപ്പം ഈ മേഖലയിലും പ്രവര്‍ത്തിച്ചത് എന്നറിയാന്‍ കഴിഞ്ഞു.

ജെന്‍മി അച്യുതന്‍ മയ്യഴിയിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഒളിവില്‍ പോയി, മയ്യഴി റെയില്‍വെ സ്റ്റേഷനടുത്തു താമസിച്ചു മഹാജനസഭയ്ക്ക്, ഒളിവില്‍ നിന്നു കൊണ്ട് എല്ലാ പിന്തുണയും നല്‍കി.

മയ്യഴിയിലെ ആദ്യകാല സ്വാതന്ത്ര്യ സേനാനികളില്‍ താമ്രപത്രം ഡല്‍ഹിയില്‍ പോയി സ്വീകരിച്ച ചുരുക്കം വ്യക്തികളില്‍ ജെമ്മി അച്യുതനും ഉണ്ടായിരുന്നു. ഇവരുടെ മക്കളാണ് ഹരിദാസും മദനനനും ശശിധരനും വത്സനും ദേവദാസും.

ജന്മി അച്യുതന്റെ അനുജനായിരുന്നു കൃഷ്ണന്‍. ഇവരുടെയെല്ലാം മൂത്ത സഹോദരന്‍ ജെമ്മി പൈതല്‍, സ്വന്തമായി ഓടവും വലയും ഒക്കെയുള്ള ഈ മേഖലയിലെ ഒരു പ്രമുഖനായിരുന്നു.

ആ കാലങ്ങളില്‍ ഓടവും വലയും ഉള്ള ആള്‍ എന്നു പറയുന്നത് ഇപ്പോള്‍ മെഴ്‌സിഡസ് കാര്‍ സ്വന്തമായി ഉണ്ട് എന്ന് പറയുന്നതു പോലെയാണ് എന്ന് കേട്ടിട്ടുണ്ട്!.

ആ കാല ഘട്ടത്തിലെ  പ്രധാനമായ മറ്റൊരാളായിരുന്നു മള്ളായി കൃഷ്ണന്‍. ഇന്ത്യയിലും വിദേശത്തും ദീര്‍ഘകാലം ചീഫ് എന്‍ജിനീയര്‍ പദവിയില്‍ ജോലിചെയ്തു, പിന്നീട് മള്ളായി കൃഷ്‌ണേട്ടന്‍  ഖത്തറില്‍ ജോലി ചെയ്യവേ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍  മയ്യഴിയില്‍ ചോവ്വാര്‍ എന്ന ഭവനത്തില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു.

ഹരിദാസ് കണ്ണൂരിലും, ശ്രീ മദനനും, ശശിധരനും, മയ്യഴിയിലും. ഇളയ അനുജന്‍  ദേവദാസും വത്സനും ഇപ്പോഴും ഈ മേഖലയില്‍ തുടരുന്നു..

അന്നത്തെ പ്രമാണിമാരില്‍ എടുത്തു പറയുമ്പോള്‍ പട്ടാണി പറമ്പത്തു ലക്ഷ്മണേട്ടന്റെ പേര്  ഓര്‍മയില്‍ വരും. ഓടവും വലയും സ്വന്തമായി ഉണ്ടായിരുന്നു. അതുകൂടാതെ ചെമ്മീന്‍ കയറ്റുമതിയും. ശ്രീലങ്കയിലേക്ക് ഉണക്കമീനും കയറ്റി അയക്കുമായിരുന്നു.

അതുപോലെ തിരൂരിലേക്കു ഉണക്ക മല്‍സ്യം കയറ്റി അയക്കുന്നവരില്‍ പ്രധാനികളായിരുന്നു നാലകത്തു അബ്ദുള്‍ റഹിമാനിക്കയും അദ്ദേഹത്തിന്റെ സഹോദരന്‍ നാലകത്തു മൊയ്ദുക്കയും. നാലക്കകത്തു മൊയ്ദുക്കയും ഞാനും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു.

മയ്യഴി ബാറിലെ ഒരു വക്കീലും, പൊതുകാര്യ പ്രവര്‍ത്തകനും, മയ്യഴി എം.എല്‍.യും, കോണ്‍ഗ്രസ്സ് നേതാവും ആയ വളവില്‍ കേശവന്‍ വക്കീല്‍ മറ്റൊരു പ്രമുഖനായിരുന്നു.
സ്വാതന്ത്ര്യ സമരസേനാനിയായ  മാളികവീട്ടില്‍ ചിന്നത്തമ്പി, വളവിലേ സുമതിയെട്ടന്‍, ഭാര്‍ഗവന്‍ പോലീസ്, നാണു പോലീസ്, ഷമ്മു പോലീസ് സഹദേവേട്ടന്‍, അനന്ദേട്ടന്‍, നടേശന്‍ മാസ്റ്റര്‍, ബാലകൃഷ്ണേട്ടനൊക്കെ. മയ്യഴി സ്‌പോര്‍ട്‌സ് ഗ്രൗണ്ടിനടുത്തു താമസിച്ച കേശവേട്ടന്‍ പ്രധാനമായും ഉണക്കമീന്‍ അയക്കുന്നത്  തൂത്തുകുടിയിലേക്കും അവിടെനിന്നു ശ്രീലങ്കയിലേക്കും ആയിരുന്നു. പട്ടാണി പറമ്പത്തു ലക്ഷ്മണേട്ടന്റെ സഹായത്തോടെ കിട്ടേട്ടനും ഈ മേഖലയില്‍ കടന്നുവന്നു. ഒരു കാലം വരെ അദ്ദേഹവും ഈ മേഖലയില്‍ തിളങ്ങിയ കച്ചവടക്കാരനായിരുന്നു.

ലോട്ടറി വ്യാപകമാവാത്ത കാലത്ത് അന്നത്തെ വലിയ ലോട്ടറി കല്‍ക്കട്ടാ ലോട്ടറിയായിരുന്നു പ്രൈസ് മണി നാല്പതായിരം രൂപ. ആ കാലത്തു മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപെട്ടു ഒരു ലോട്ടറി നടത്തിയിരുന്നു. കിട്ടേട്ടന്‍ കച്ചവടവുമായി ബന്ധപെട്ടു തൂത്തുകുടിയിലും ഒക്കെ ധാരാളം യാത്ര ചെയ്യന്ന ആള്‍ ആയതു കൊണ്ട് ശ്രീകൃഷ്ണ ക്ഷേത്രവുമായുള്ള അടുപ്പവും വെച്ച് ധാരാളം ലോട്ടറി ടിക്കറ്റുകള്‍ വിറ്റിരു്ന്നു.

ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് കിട്ടേട്ടനായിരുന്നു എന്നു കേട്ടിട്ടുണ്ട്. ഇദ്ദേഹം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ അമ്പതിനായിരം രൂപ കിട്ടിയത് എന്ന് പറയപെടുന്നുണ്ട് . കേട്ടറിവാണ്.

ഇതേ കാലഘട്ടത്തിലെ ചെമ്മീന്‍ കച്ചവടവും മെഷീന്‍ ബോട്ടുമുള്ള ആളായിരുന്നു വലിയപുരയില്‍ മാധവേട്ടന്‍. അദ്ദേഹം ഫ്രാന്‍സില്‍ നിന്നും മടങ്ങി വന്നതിനു ശേഷം  മയ്യഴിയിലെ തറവാട്ടില്‍ താമസിച്ചു ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ വലിയപുരയില്‍ ലക്ഷ്മണേട്ടനും ഫ്രാന്‍സില്‍ നിന്നും മടങ്ങി കുറച്ചുകാലം ചെമ്മീന്‍ കച്ചവടവും ബോട്ടുമൊക്കെയായി ഈ മേഖലയില്‍ ഉണ്ടായെങ്കിലും പിന്നീട് കുറച്ചുകാലം ദുബായില്‍ പോവുകയുംചെയ്തു. എങ്കിലും അധികകാലമൊന്നും അവിടെ നിന്നിട്ടില്ല തിരിച്ചു നാട്ടില്‍ വന്നു വീണ്ടും ബിസിനസ്സില്‍ സജീവമായി.

മാധവേട്ടന്റെ സുഹൃദ്‌വലയത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. അത്രയ്ക്ക് വിശാലമായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ്സ് വലയങ്ങളും വ്യക്തി ബന്ധങ്ങളും…

വലിയ പുരയില്‍ കുടുംബത്തിന്  മീന്‍ പ്രസ്സിങ് യൂണിറ്റ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മീനെണ്ണയുടെ ക്രൂഡ് എടുക്കുന്ന മിഷ്യന്‍ അക്കാലങ്ങളില്‍  എറണാകുളത്തും മാഹിയിലും മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.  (ആ മിഷ്യന്‍ ഇപ്പോള്‍ അഡ്വക്കേറ്റ് അശോക് കുമാറിന്റെ പുരാവസ്തു ശേഖരത്തില്‍ സൂക്ഷിക്കുന്നുണ്ട് .)

ഇവരോടൊപ്പം തന്നെ ഈ മേഖലയില്‍ ഉള്ളവര്‍ ശിങ്കാളി ഭരതേട്ടന്‍, അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസ്സുകാരനും അതിലുപരി ഒരു നല്ല തൊഴില്‍ദായകനും സഹായിയും. ചെമ്മീന്‍ കയറ്റുമതി ഏജന്റായി പ്രാദേശീകമായും നല്ലരീതിയില്‍ കച്ചവടം ചെയ്തതായി ഓര്‍ക്കുന്നു.

ശ്രീ ഹരിദാസ് പിന്നീട് മാളിക വീട്ടിൽ ശിവദാസിനെയും ഈ മേഖലയിൽ  കൊണ്ട് വരികയായിരുന്നു. 

മൽസ്യം ഉണക്കാൻ ധാരാളം ഉപ്പു ആവശ്യമായി വേണ്ടതുകൊണ്ടു തൂത്തുക്കുടിയിൽ നിന്നും ഉപ്പു റയിൽവെ ബോഗിയിലാണു് കൊണ്ടുവരിക .

മയ്യഴിയിലേ പ്രമുഖ കച്ചവടക്കാരനായ ചപ്പാൻ നായരാണ് ഇത് മയ്യഴിയിൽ കൊണ്ട് വരിക . 

ഓടവും വലയും ഒക്കെ യുള്ള ഈ മേഖലയിലെ മറ്റൊരു  പ്രമുഖാരയായിരുന്നു കിത്തേരി കിട്ടേട്ടൻ, (ഇന്ദിരാവിലാസ് വളവിൽ). വീണ്ടും കുറെ പേർ ഈ മേഖലയിൽ പ്രവർത്തിച്ചിട്ടുണ്ട്

അതിൽ ഓർക്കുന്നത് അയ്യിട്ടവളപ്പിൽ മുകുന്ദേട്ടനും, വലിയപുരയിൽ ബാലേട്ടനും, വളവിൽ ശ്രീധരേട്ടനും, റിച്ചാർഡും ഒക്കെ. 

റവറന്റ് ഫാദർ മാത്വുസിന്റെ കാലത്താണോ? ഫാദർ ബ്രിഗേൻസയുടെ കാലത്താണോ  എന്നറിയില്ല മയ്യഴി സെയ്ന്റ് തെരേസാ ദേവാലയത്തിന്റെ പേരിലും ഓടവും വലയും ഉള്ളതായി ഓർക്കുന്നു . അതുമായി ബന്ധപെട്ടു വേറൊരു കുറിപ്പിൽ പറയാം ഇപ്പോൾ ഒന്ന് പരാമർശിച്ചു എന്ന് മാത്രം…!

മയ്യഴിയിലെ ആദ്യത്തെ പെട്രോൾ പമ്പിന്റെ അടുത്തുള്ള കെട്ടിടത്തിൽ എം. ബി. ടി എന്ന പേരിൽ മൽസ്യം കയറ്റി അയക്കുന്ന പേര് ഹംസക്ക എന്നാണ് തോനുന്നു . ടി കെ. എം. എന്ന പേരിലും മൽസ്യം കയറ്റി അയക്കുന്നത് കണ്ടിരുന്നു .

എന്റെ ആദത്തെ എഴുത്തിൽ സുമതിയെട്ടന്റെ കടയെ പറ്റി പറഞ്ഞിരുന്നു. ഈ കടയിൽ നിന്നുമാണ് അധികവും മൽസ്യങ്ങൾ പേക്ക് ചെയ്യാനുള്ള സാദനങ്ങൾ ( അണ്ടിത്താറും, ഓലയും, ചൂടിയും, കയറു ) വാങ്ങിക്കാറു .

ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത കുറഞ്ഞ സാധനങ്ങളെ ഇദ്ദേഹം വിൽക്കാറുള്ളു. വിറ്റ സാധനത്തിന്റെ പണം അതാതു സാധനത്തിനായി ഒരു ഭരണിയുണ്ട് അതിൽ കടലാസിൽ  പൊതിഞ്ഞു ഇടുന്നതു കാണാം?  അന്വേഷണത്തിൽ മനസിലായത് വിറ്റതിന്റെ ഓരോന്നിന്റെയും ലാഭം അതിൽ നിന്നും മനസിലാവും . 

ആ കാലങ്ങളിലെ പ്രസിദ്ധരായ മറ്റു രണ്ടു മീൻ പിടുത്തക്കാരെന്നു പറയുന്നവരുടെ കൂട്ടത്തിൽ (ഇംഗ്ളീഷിൽ ബോണഫെയ്ഡ്‌ ഫിഷർമെൻ) എന്നൊക്കെ പറയുമ്പോലെ എടുത്തു കാട്ടാൻ പറ്റിയ ആളുകളായിരുന്നു നായാടിഛനും, സുമതി മരയ്ക്കാനും! ഇതിൽ നായാടിച്ചൻ! ജെമ്മി പൈതലൻചൻന്റെ അനുജനായിരുന്നു!

അക്കാലങ്ങളിൽ കടലിൽ പോകുക എന്ന് പറഞ്ഞാൽ സത്യസന്ധമായതും ഒരു പാട് വിശ്വാസങ്ങൾ അനുസരിച്ചും, അതനുസരിച്ചുള്ള ചടങ്ങുകളൊക്കെ നടത്തിയായിരുന്നു.

കടലുമായി ബന്ധപെട്ടു ഒരു തമാശ ചില ഒത്തുകൂടലുകളിൽ കേൾക്കാറുണ്ട് . സത്യമാണോ എന്നറിയില്ല . രണ്ടു മൂന്നു ഒത്തുകൂടലുകളിൽ കേട്ടത് കൊണ്ട് ചിലപ്പോൾ സത്യമാവും .

പാറക്കലിലെ വാസുവേട്ടനും മറ്റേ ആളുടെ പേര് ഓർമയിൽ ഇല്ല. ആളെ എനിക്ക് കണ്ടാൽ അറിയാം. മുകളിൽ പറഞ്ഞിരുന്നു ആചാരവുമായി ബന്ധപെട്ടാണ് കടലിൽ പോക്ക് എന്ന്?

ഏതോ വിശേഷ ദിവസമോ? സംക്രമത്തിന്റന്നോ? മറ്റോ വിലക്കുള്ള ദിവസം ഇവർ രണ്ടു പേരും കൂടി കല്ലുമ്മക്കായ പറിക്കാൻ പോയത്, അമ്പല കമ്മിറ്റിയിൽ റിപ്പോർട്ടു ചെയ്തത്, പ്രകാരം രണ്ടു പേരെയും വിളിപ്പിച്ചു

ചോദിച്ചു പോയിരുന്നോ എന്ന്?. രണ്ടു പേരും നിഷേധിച്ചു!! തെളിവ് നൽകി ചോദിച്ചപ്പോൾ? “നീ”… വാസുവേട്ടനോട് മറ്റെയാളെ കണ്ടിരുന്നോ? ഇല്ല, എന്നുള്ള ഉത്തരം .

മറ്റേയാളോട് ചോദിച്ചു അയാളും പറഞ്ഞു കണ്ടിട്ടില്ല. അതെന്താ രണ്ടു പേരും ഒരുമിച്ചു പോയിട്ട് തമ്മിൽ കാണാത്തതു . അതിനുള്ള ഉത്തരം…

ഞാൻ കല്ലുമ്മക്കായ പറിക്കാൻ മുങ്ങുബോൾ മറ്റെയാൾ പൊങ്ങും? ഞാൻ വെള്ളത്തിനടിയിൽ ആയതിനാൽ അയാളെ കാണാൻ പറ്റില്ല. 

പക്ഷെ നീ പൊങ്ങുമ്പോൾ അദ്ദേഹത്തെ കാണാമല്ലോ? കമ്മിറ്റിയുടെ സംശയം… ഇല്ല; കാരണം ആ സമയം അയാൾ മുങ്ങും! പിന്നെ ഞാൻ എങ്ങനെ കാണും?

വീണ്ടും സംശയം ? അയാൾ പൊങ്ങിയാൽ കണ്ടുകൂടെ? അപ്പോൾ വാസുവേട്ടൻ ദേഷ്യപ്പെട്ട് , നിങ്ങൾ എന്തു ചോദ്ധ്യമാണ് ചോദിക്കുന്നത്? അപ്പോൾ ഞാൻ മുങ്ങുമല്ലോ ? എന്നൊക്കെ . എന്തായാലും കേൾക്കാൻ ഒരു രസം …

മയ്യഴിയിലെ അരയ സമുദായത്തിന്റെ ജീവിത രീതി, വിവിധ ഇല്ലങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. നാലില്ലക്കാരൻ, മുന്ന് ഇല്ലക്കാരൻ, എന്നൊക്ക പറഞ്ഞു ഉള്ളതാണ്.

കുടുംബങ്ങൾ? ആദ്യ കാലങ്ങളിൽ പല ബന്ധങ്ങളും ഇല്ലം നോക്കി മാത്രമായിരുന്നു നടത്തിയിരുന്നത്? പിന്നീട് അത് പതിയെ പതിയെ ഇല്ലാതായി. അതുമായി ബന്ധപെട്ടു പല സംഭവങ്ങളും ഉടലെടുതതായി കേട്ടിട്ടുണ്ട്. ഇപ്പോൾ ഒരു ഇല്ലവും നോക്കാതെയുള്ള ആചാരങ്ങളായി. അത് തന്നെയാണ് തിരിച്ചറിവ് . അത്തരം അനാചാരങ്ങൾ വീണ്ടും തിരിച്ചു വരാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം .

കാരണം ഈ കൊറോണ മഹാ മാരി ചില തൊട്ടു കൂട്ടായ്മയും തീണ്ടിക്കൂടായ്മയും കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി തുടരുന്നുണ്ട് . വളർന്നു വരുന്ന ചെറിയ തലമുറ ഇത്തരം വേർതിരിവ് കണ്ടാണ് വളരുന്നത് . അവരെ പറഞ്ഞു മനസിലാക്കണം ഇതു രോഗം പടരാതിരിക്കാനുള്ള മുൻ കരുതൽ മാത്രമാണ് എന്ന് .

ഒര് പക്ഷെ  നമ്മുടെ പൂർവീകർ പണ്ടുണ്ടായ പകർച്ചവ്യാധി സമയത്തു തുടർന്ന സംബ്രതായം ആചാരമായി മാറിയതായിരിക്കാം? അന്നത്തെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഒക്കെ…?

ഇത്തരം വിശ്വാസങ്ങളിൽ ഊന്നിയുള്ള കടൽ കോടതി തീരുമാനങ്ങളൊ ക്കെയായിരുന്നു എന്ന് കേട്ടിട്ടുണ്ട്.

പണ്ടൊക്കെ കർക്കിടവാവ് സമയങ്ങളിൽ കല്ലിന്മേൽ പോവുക എന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു! വ്രതമെടുത്തായിരിക്കും അവിടെ പോകുക . മയ്യഴി പുഴയുടെ തീരങ്ങളിലൂടെ പ്രസിദ്ധമായ വെള്ളിയാങ്കല്ലിനെയാണ് കല്ലുമ്മൽ എന്ന് ചുരുക്കി പറയുന്നത്.

പോകുന്നതിന്റെ തലേന്ന് ദല്ലാളന്മാർ പരിചയക്കാരോടോക്കെ പറയും നാളെ കല്ലുമൽ പോവുന്നുണ്ട്, അപ്പോൾ അവരെ ഏല്പിക്കും ഇന്ന മീൻ അവർക്കു ആവശ്യമുണ്ടെന്നു . എല്ലാം വലിയ വലിയ മീനുകളായിരിക്കും അവിടെ നിന്നും കിട്ടുക . ചെമ്പല്ലി, തിരുത , തിരണ്ടി, അയക്കുറ, ഗ്രുപ്പർ, പൈന്തി, പിന്നെയും എന്തൊക്കെയോ മീനുകളുണ്ടാവും.

ഇന്നത്തെ പോലെ എൻജിനൊന്നും ഇല്ല. തുഴഞ്ഞു വേണം പോവാൻ, ശ്രമകരമായ അദ്വാനത്തിലൂടെ അവിടെ എത്തിയാലും മത്സ്യങ്ങൾക്ക് ബലിച്ചോറൊക്കെ കൊടുത്തു വേണം മൽസ്യം പിടിക്കാൻ?

ചില വിശേഷപ്പെട്ട ദിവസങ്ങളിൽ മാത്രമേ അവിടെ പോയി മീൻ പിടിക്കാറുള്ളു. ഏതു സമയത്തു പോയാലും മീൻ കിട്ടുമെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി ആരും കടൽ നിയമങ്ങൾ തെറ്റിക്കാറില്ല .

അങ്ങനെ പിടിച്ച മീനിൽ നിന്നും ഒരിക്കൽ ഭരതേട്ടൻ എനിക്ക് പൈന്തി എന്ന മൽസ്യം തന്നിരുന്നു.. അറിയപ്പെടാത്ത മൽസ്യ മായതിനാൽ സ്വീകരിക്കാൻ ഒരു വൈ മനസ്യം ഉണ്ടായിരുന്നു . നല്ല മീനാണ് നീ കൊണ്ട് പൊയ്ക്കോ ? വീട്ടിലെത്തി പാചകം ചെയ്തപ്പോൾ അതിന്റെ രുചി ഒന്ന് വേറെ തന്നെ? പുളിയും മുളകും പൊരിച്ചതും (വറുത്തത് ) കറിവെച്ചും നമ്മൾ കഴിച്ചത് ഓർക്കുന്നു.


വെള്ളിയാങ്കല്ലിൽ പോവാൻ എനിക്കും രണ്ടു അവസരം കിട്ടിയിട്ടുണ്ട് . ഒരിക്കൽ വലിയപുരയിലെ ബാലേട്ടനൊപ്പം? റിച്ചാർഡ് ചേട്ടന്റെ ബോട്ടിൽ. ബോട്ടു റിപ്പയർ ആക്കിയതിനു ശേഷം ട്രയലിനു പോയതായിരുന്നു .

പിന്നീടൊരിക്കൽ ശ്രീധരേട്ടനോടൊപ്പം പോയതും ഓർക്കുന്നു? മീൻ പിടുത്തമൊന്നും നടത്തിയിട്ടില്ല, കല്ലിൽ ഇറങ്ങിയാൽ കാണാൻ സാദിക്കുന്നത് തിരയടിച്ചു നല്ല പാൽ നുരപോലെ കാണും, വെള്ളം വലിഞ്ഞു പോയാൽ തെളി നീരായിരിക്കും.

ധാരാളം വലിയ വലിയ മീനുകളെ കാണാം, കല്ലിടുക്കുകളിൽ. ഇറങ്ങി പിടിക്കണമെന്ന് മോഹിച്ചുപോവും? വിവിവിധ തരത്തിലും കളറുകളും, പുള്ളികളും വരകളുമായി ഉള്ള മൽസ്യങ്ങൾ കൂട്ടമായും ഒറ്റയായും തിരയടിക്കുമ്പോൾ പല ഭാഗങ്ങളിലായി കാണാം. കുറച്ചു സമയം അവിടെ ചിലവഴിച്ച ഞങൾ മടങ്ങി.

പോവുമ്പോൾ മീൻ പിടിക്കുന്ന ചില കഥകളൊക്കെ പറഞ്ഞു തന്നു . മത്തി കണ്ടാൽ വെള്ളത്തിൽ ചാടി മത്തിയെ ഭയപെടുത്തിയാണ് പിടിക്കുക?.

കറുത്ത ആവോലിയെ പിടിക്കാൻ മൂന്നു തോണികൾ ഉപയോഗിച്ചാണ് എന്നൊക്കെ? .

ആവോലി നിഴലിലാണ് നിൽക്കുക. തോണിയുടെ അടിയിൽ നിര നിരയായി ഒന്നിന്റെ അടിയിലൊന്നായി തഴോട്ടു താഴോട്ട്!!  അപ്പോൾ നടുവിലുള്ള തോണി ഇളക്കാതെ വെച്ചു , രണ്ടു ഭാഗത്തു നിന്നും മറ്റു രണ്ടു വള്ളങ്ങളും  നടുവിലുള്ള തോണിക്കടിയിലൂടെ വല വലിച്ചു പതിയ – പതിയ വെള്ള മനങ്ങാതെ മുൻപോട്ടു  നീക്കി അകോലിയെ വലയിൽ കയറ്റും എന്നൊക്കെ പറഞ്ഞു തന്നത് ഓർക്കുന്നു..!

അപ്പോഴാണ് മൽസ്യ ബന്ധനത്തിന്റെ സാഹസികത എനിക്ക് മനസിലായത് . അല്ലാതെ നമ്മൾ കരുതുന്നത് പോലെ കടലിൽ പോയി കോരി എടുത്തു കൊണ്ടുവരുന്നതല്ല!

മത്തിയെ പിടിക്കാൻ വെള്ളത്തിൽ ചാടി പങ്കായം കൊണ്ടും തുഴ കൊണ്ടും വെള്ളത്തിൽ അടിക്കുമ്പോഴും, വേലിയേറ്റം കൊണ്ടും ഉണ്ടാകുന്ന വെള്ളത്തിന്റെ ഇളക്കം കാരണം തോണികൾ തമ്മിൽ കൂട്ടിയിടുക്കുകയാണെങ്കിൽ തുള്ളിയ ആൾ തോണിക്കിടയിൽ കുടുങ്ങി അപകടം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് .

ചിലപ്പോൾ മരണം വരെ സംഭവിക്കും . അത്തരം സംഭവങ്ങൾ ഉണ്ടായിട്ടും ഉണ്ട് എന്ന് അറിഞ്ഞു .

(ഈ വെള്ളത്തിന്റെ ഇളക്കം കൊണ്ട് ഉണ്ടാകുന്ന ബുദ്ദിമുട്ടു ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് . സപ്ലൈ ബോട്ടിൽ നിന്നും ഓഫ് ഷോറിൽ പോയി കപ്പലിൽ കയറാനും ഇറങ്ങാനും റോപ്പ് ലാഡറിൽ എത്തിപ്പിടിക്കാനുള്ള പ്രയാസം കണ്ടാൽ മാത്രമേ മനസിലാവുകയുള്ളു. )

മൽസ്യ ബന്ധനം കഴിഞ്ഞു വന്നാൽ വൈകുന്നേരങ്ങളിൽ കൂട്ടമായി ഇരുന്നു ഓരോ കഥകൾ പറഞ്ഞു വലകൾ പരിശോദിച്ചു കീറിയ ഭാഗങ്ങളൊക്കെ പുതിയ നൂൽ വെച്ച് തുന്നി ബല പെടുത്തും . വിട്ടുപോയ ഫ്ളോട്ടുകളൊക്കെ വീണ്ടും ഫിറ്റ് ചെയ്യും .

ഇതിനു വേണ്ടുന്ന സാധനങ്ങൾ നന്ദനേട്ടന്റെ കടയിൽ നിന്നും യെധേഷ്ടം ലഭിക്കും. നന്ദനേട്ടൻ മരണപെട്ടതിനു ശേഷം ആ കട നടത്തിയിരുന്ന ഭാര്യ ലീലേടത്തിയായിരുന്നു.

മയ്യഴി വളരുംതോറും ചെറിയ രീതിയിൽ മൽസ്യ ബന്ധന മേഖല മന്ദഗതിയിലായി. ഇവരുടെയൊക്കെ മക്കൾ വിദ്യാഭാസം പൂർത്തിയാക്കി മാസ്റ്റർ ഓഫ് ഫിഷർ മാൻ കോഴ്സ് എന്ന ട്രൈനിങ്ങിനു പോയി . അക്കാലങ്ങളിൽ ഈ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയ വർക്കൊക്കെ, ഉടനെ തന്നെ ഫിഷിംഗ് ട്രോളറിൽ ജോലി കിട്ടുമായിരുന്നു.

അത്തരത്തിൽ ട്രെയിനിങ് പൂർത്തിയാക്കിയവരിൽ
ഓർമയിലുള്ളവരിൽ ചിലർ വേൾഡ് ശിവദാസ്!, എന്ന് വിളിക്കുന്ന മാളിക വീട്ടിൽ ശിവദാസ്. അറിയപ്പെടുന്ന പ്രാസംഗീകനും, നാടക നടനും, സർവോപരി നല്ല ശബ്ദത്തിന്റടിയും ഒക്കെ ഉടമയായിരുന്നു . നല്ലൊരു സംഘടകനും സ്‌കൂൾ ലീഡറും ഒക്കെയായിരുന്നു. ശ്രീ ഹരിദാസിന്റെ സഹായത്തോടെ ഈ മേഖലയിൽ എത്തപ്പെടുകയും ഫിഷിങ് ട്രോളറിൽ ജോലിചെയ്തു ചീഫ് എൻജിനീയർ വരെയായിരുന്നു . സമൂഹത്തിലെ കാപട്ട്യവും കുതികാൽ വെട്ടും അറിയാതെ ജീവിച്ച പച്ചയായ മനുഷ്യൻ…!

ഇവരോടൊപ്പം നന്ദനേട്ടൻ, അപ്പു, വിജയേട്ടൻ (നടേശൻ മാസ്റ്ററുടെ മകളുടെ  ഭർത്താവു ) ജയപ്രകാശ് (ലക്ഷ്മണേട്ടന്റെ മൂത്ത മകളുടെ ഭർത്താവു) പാറക്കലിലെ ജോർജ്, വളവിൽ രവീന്ദ്രൻ എസ, മള്ളായി കൃഷ്ണൻ. കിത്തേരി അനന്ദൻ മാളിക വീട്ടിൽ ദേവദാസ്

(അനന്ദനും, ദേവദാസും) ഇവർ രണ്ടു പേരും പിന്നീട് മർച്ചന്റ് നേവിയിൽ സെലക്ഷനായി പോയി . ഇപ്പോൾ ശിഷ്ട ജീവിതം വളവിലെ ഇന്ദിരാവിലാസിലും, ദേവദാസ് കോഴിക്കോടും സെറ്റിൽ ചെയ്തു )

പ്രസന്നൻ, വളവിൽ ജയരാജ്, പട്ടാണി പറമ്പത് ചന്ദ്രൻ, സുകുമാരൻ, ഭാർഗവൻ, ഏറ്റവും ഒടുവിലായി ഈ തലമുറയിലെ ഷെല്ലി, ദേവദാസ് ഒക്കെ ഈ ട്രയിനിങ് കഴിഞ്ഞു ഈ മേഖലയിൽ പ്രവർത്തിച്ചവരാണ് . ചിലർ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് .

വളവിൽ ദിനേഷും , സി.എഛ് പുരുഷോത്തമനും ദീർഘകാലം മർച്ചന്റ് നേവിയിൽ ജോലിചെയ്തു ശിഷ്ടജീവിതം മയ്യഴിയിൽ തുടരുന്നു…!

ഇന്ത്യയുടെ വിവിധ കടൽ തീരങ്ങളിൽ പോയി ജോലി പരിചയം നേടി തുടർ പരീക്ഷകൾ പാസായി കേപ്‌റ്റനും ചീഫ് എൻജിനീയറും ഒക്കെ ആയവരാണ് മിക്കവരും .

ഡക്കിൽ ജോലിയെടുക്കുന്നവർ ബോസനയും, ഫസ്റ്റ് ഓഫീസറായും, സെക്കൻഡ് ഓഫീസറായും, ചീഫ്ഓഫീസറായും, കേപ്റ്റനായും . അതിനു ശേഷമുള്ള പരീക്ഷ എഴുതി വെസൽ ക്‌ളാസിഫിക്കേഷൻ അപ്പ് ഗ്രേഡ് ച്യ്തവരും ഉണ്ട് .

അത് പോലെ തന്നെ ഫസ്റ്റ് എൻജിനീയറും, സെക്കൻഡ് എൻജിനീയറും, തേർഡ് എൻജിനീയറും, ചീഫ് എൻജിനീയറും ഒക്കെ ആയതിനു ശേഷം അപ്ഗ്രഡേഷൻ ചെയ്തവരാണ് മിക്കവരും .

ഇവരിൽ പലരും ഒറീസ്സ ചെന്നൈ ഗുജറാത്ത് മുംബൈ കൊച്ചിൻ മേഖലകളിൽ ജോലിയെടുത്തു അവസാനം വിശാഖ പട്ടണം കേന്ദ്രീകരിച്ചു ജോലിയെടുത്ത വരാണ് . അപ്ഗ്രഡേഷൻ നേടിയവരിൽ ചിലർ വിദേശ രാജ്യങ്ങളിലെ കപ്പലിലും ജോലിയെടുത്തിട്ടുണ്ട്!

അവരിൽ ചിലരാണ് പാറക്കലുള്ള ജോർജ് , മള്ളായി കൃഷ്ണൻ, പ്രസന്നൻ, ചന്ദ്രൻ, ജയരാജൊക്കെ .

വേറെയും ആളുകൾ ഉണ്ടാവാം.(ജോർജ്ന്റെ അനുജൻ ജോൺസണും ഈ മേഖലയിൽ തന്നെയായിരുന്നു . ഇപ്പോൾ ജീവിച്ചിരിപ്പില്ല) പുരുഷു മാസ്റ്ററുടെ മൂത്ത മകനും ഈ മേഖലയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ കപ്പലിൽ വെച്ചുണ്ടായ ഒരപകടത്തിൽ വെച്ച് മരണപെട്ടു വലിയപുരയിൽ ലക്ഷമണേട്ടന്റെ മകൻ സുനിലും ഈ മേഘലയിൽ ജോലിയെടുക്കുമ്പോഴാണ് മരണപ്പെട്ടത് എന്നറിഞ്ഞു!

കടൽ ജീവിതം, പ്രത്യേകിച്ചു മൽസ്യ ബന്ധനവും കപ്പൽ ജീവിതവുംവളരെ അപകടം പിടിച്ചതാണ് . എന്റെ ജോലിയും ഇതുമായി ബന്ധപ്പെട്ടതായതുകൊണ്ടു  ആധികാരികമായി എനിക്ക് പറയാൻ പറ്റും . അത് അനുഭവിച്ചതു കൊണ്ടാണ് ഇത്രയും വിശദമായി എനിക്ക് എഴുതാൻ കഴിഞ്ഞത് . എഴുതാൻ ബാക്കിയുള്ള കഥകൾ ഇതിലും ഭയാനകമാണ് .

കുറച്ചു ദിവസം മുൻപ് അത്തരം ഒരു അനുഭവം പത്രങ്ങളിലൂടെ പങ്കുവെച്ചത് ഓർമ്മവരുന്നു .

എഴുതിയതിന്റെ അതിശയോക്തിയിൽ ചിലർ സംശയം പ്രകടിപ്പിച്ചത് വായിച്ചിരുന്നു . അനുഭവമില്ലാത്തതു കൊണ്ടാണ്! കപ്പൽ തന്നെ കാറ്റിന്റെ ശക്തിയിൽ കരയിലേക്ക് അടിച്ചു കായറ്റിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ….! കാറ്റിന്റെ ശക്തി കൊണ്ട് അടിച്ചു വരുന്ന തിരമാലയുടെ പി. എസ. ഐ. ഒരു പ്രഷർ ഗേജിനും അളക്കാൻ പറ്റില്ല. കൃതൃമമായി ഉണ്ടാക്കുന്ന പ്രഷർ ഉപയോഗിച്ച് വാട്ടർജെറ്റിലൂടെ ഇരുമ്പു മുറിക്കാമെങ്കിൽ പെയിന്റ പോകുന്നത് ഒരു വിഷയമേയല്ല.

ഒര് വിവാദത്തിനും ഞാൻ തെയ്യാറല്ല എന്റെ അറിവും സാക്ഷ്യവുമാണ് എന്റെ എഴുത്തു …!

ഇത്രയും ആളുകളുടെ പേരുകൾ വിശദമായി എഴുതിയത് ഗൾഫു മേഖലയിലെ കുടിയേറ്റത്തെക്കാൾ ഏറെ, ഇവരുടെ വരുമാനം മയ്യഴിയിൽ എത്തിച്ചു മയ്യഴിയുടെ സംബദ് വ്യവസ്ഥയ്ക്കു  താങ്ങായിട്ടുണ്ട് മയ്യഴിയിലെ കടലോര മക്കളിലൂടെ !!
ഇവരെ പോലെ തന്നെ ഓർമ്മിക്കേണ്ടവരാണ്!

മയ്യഴിയിലെ ഫ്രഞ്ചു പൗരന്മാരെയും! ഫ്രാൻസിൽ നിന്നും പെൻഷനായി വരുന്ന പണം, മയ്യഴിക്കു വേണ്ടി മയ്യഴിയിൽ ചിലവഴിച്ചു ജീവിക്കുന്നു.

എഴുപതു കളോടെ, ഗൾഫു മേഖലയും കുതിപ്പാർജിച്ചതോടെ ഗൾഫു പണവും മയ്യഴിയെ സമ്പന്ന മാക്കി നിറുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തി യാവില്ല?

എന്നിട്ടും ഇവരെ മാറി, മാറി വരുന്ന സർക്കാരുകൾ വേണ്ടത്ര പരിഗണിച്ചില്ല എന്ന് പറയുന്നില്ല. ഒരു പാട് കാര്യങ്ങൾ മയ്യഴി കടലോര വാസികൾക്ക് സർക്കാർ ചെയ്തിട്ടുണ്ട് . പ്രവാസികളെയും വേണ്ടത്ര പരിഗണിക്കുന്നില്ല എന്ന പരാതി പറഞ്ഞു കേൾക്കുന്നുണ്ട്?…!

പറഞ്ഞുവരുന്നത് മയ്യഴിയിൽ പുതുതായി വരുന്ന ഫിഷിങ് ഹാർബർ ഇവരുടെയൊക്കെ പങ്കാളിത്തത്തോടെ ചെയ്തിരുന്നുവെങ്കിൽ മയ്യഴിയെ ഒരു ഫിഷ് എക്‌സോപോർട്ടിങ് ഹബ്ബാക്കി മാറ്റാമായിരുന്നു. ഈ മേഖലയിലെ ഇവരുടെ അനുഭവസമ്പത്തും ഒക്കെ അതിനു മുതൽക്കൂട്ടാകും എന്നതിൽ ഒരു തർക്കവും ഇല്ല…!

ഇത്രയും ആധികാരികമായി എനിക്ക് പാറയുവാൻ കഴിയുന്നത്  മൽസ്യ മേഖലയെ പറ്റി , അതിന്റെ പ്രോസസിംഗിനെ പറ്റി , അതിന്റെ ഗ്രേയ്‌ഡിങ്ങിനെ പറ്റി , അത് വിവിധ തരത്തിൽ സം സ്കരിക്കുന്നതിനെ പറ്റി.  ഈ മേഖലയിലെ എല്ലാ മൽസ്യങ്ങ ളുടെയും ചെമ്മീൻ, ലോബ്സ്‌റ്റാർ അടക്കം പ്രോസസ്സ് ചെയ്യുന്നതും, വിദേശ മാർക്കറ്റിങ്ങിലും എന്റെ ഗൾഫു ജീവിതത്തിന്റെ ആദ്യ 12 കൊല്ലത്തോളം ചിലവഴിച്ചതിലൂടെ നേടിയെടുക്കാൻ സാദിച്ചിട്ടുണ്ടു. പിന്നീടുള്ള 16 കൊല്ലം ഇതിന്റെ ഇന്സ്പെക്ഷനുമായും, പ്രവർത്തിച്ചതിന്റെ അനുഭവത്തിലാണ്!മുകളിൽ പറഞ്ഞ വിലയിരുത്തൽ.!

ഹാർബറിന്റെ പണി പുരോഗമിക്കുന്നു എന്നറിഞ്ഞു? അത് അന്ന്യദേശക്കാർ കച്ചവട കണ്ണോടെ? ഈ മേഘല കീഴടക്കുന്നതിനു തടയിടാൻ, ഇവരുടെ ശിഷ്ടകാല ജീവിതം കൊണ്ട് സാദിക്കും .

ഏതു ബിസിനസ്സ് നടക്കണമെങ്കിലും മാർക്കറ്റിങ് ഒരു പ്രധാന ഘടകമാണ് . ഈ കാര്യത്തിലും ഏതു മൽസ്യം സംസ്കരിക്കുന്നതിന്റെ കാര്യമായലും, എനിക്കും ഒരു പാട് കാര്യങ്ങൾ ചെയ്തു തീർക്കാനാകും .

മയ്യഴിയിൽ വിജയകരമായി പ്രവർത്തിക്കുന്ന ഒരു പാട് കോപ്പറേറ്റീവ് സംവിധാനങ്ങളുണ്ട്. കക്ഷി രാഷ്ട്രീയത്തിന്നധീതമായി ഒരു കോപ്പറേറ്റീവ് സോസയറ്റി രൂപീകരിച്ചു ഹാർബർ പൂർത്തിയാകുന്നതോടെ അതിന്റെ പൂർണ നടത്തിപ്പ് ഈ സോസയറ്റിക്കു കൊടുക്കുക യാണെങ്കിൽ? മയ്യഴിക്കാരായ ഒരുപാട് പേർക്ക് തെഴിലാവസരം കിട്ടുന്നതായിരിക്കും…!

ഗൾഫ് മേഘല ഒരു ഇറക്കത്തിന്റെ പാതയിലാണെന്ന് എല്ലാവർക്കും അറിയാം? ഒരു കൂട്ടമായ പലായനം ഗൾഫിൽ നിന്നും പ്രതീക്ഷിക്കുന്നി ല്ലെങ്കിലും, ചെറിയ, ചെറിയ സംഘങ്ങളായി തിരിച്ചു വരുന്നുണ്ട് എന്നുളളതാണ് യാഥാർഥ്യം!!

ഇതു ഉൾക്കൊണ്ട് കൊണ്ട്  ബന്ധപ്പെട്ട അധികാരികൾ സഹായിച്ചാൽ? മയ്യഴിയെ പൊന്നു വിളയിക്കുന്ന നാടാക്കി മാറ്റി മയ്യഴിക്കാരുടെ ശിഷ്ടജീവിതം ധന്യമാക്കാം …!

രണ്ടു അനുബന്ധ കുറിപ്പ് കൂടി എഴുതിഈ കുറിപ്പ് നിറുത്താം! 
ഒന്ന് തികച്ചും വെക്തിപരമായുള്ളതു?
രണ്ടാമത്തേത് പൊതു നന്മക്കായി യുള്ളതും!!!

ഈ മേഖലയിൽ ജോലി ലഭിക്കാൻ എനിക്കും രണ്ടവസരം ലഭിച്ചിരുന്നു 
ആ കാലങ്ങളിൽ! പത്രത്തിലെ പരസ്യം  കണ്ടു, മർച്ചന്റ് നേവിയിലേക്കു ട്രെയിനിങ്ങിനു വിളിച്ചുകൊണ്ടു?  മാഹിയിൽ നിന്നും കുറേപേർ ആപ്പ്ളിക്കെഷൻ അയച്ച കൂട്ടത്തിൽ, ഞാനും, അയച്ചിരുന്നു . 

ഇന്റർവ്യുവിനു മയ്യഴിയിൽ നിന്നും വിളിപ്പിച്ചത് നാലുപേരെ? എന്നെയും . സി. എഛ്  പുരുഷോത്തമനെയും, വളവിൽ ദിനേഷിനെയും, പിന്നെ പാറക്കലുള്ള സുകുമാരനെയും . (C I T U) ചെന്നയിൽ വെച്ചായിരുന്നു ഇന്റർവ്യു.!!

അതിൽ C.H പുരുഷുവിനു മാത്രം സെലക്ഷൻ കിട്ടി …!

ഏകദേശം ഒരു വർഷം കഴിഞ്ഞു വീണ്ടും പരസ്യം വന്നപ്പോൾ ? വീണ്ടും അപേക്ഷിച്ചു!!  അന്ന് ഇന്റർവ്യുവിന് വിളിച്ചത് ദിനേഷിനെയും? സുകുമാര നേയും, എന്നെയും! 

ആ ഇന്റർവ്യുവിൽ ദിനേഷും, ഞാനും സെലക്ഷൻ ആയി!. 
ആദ്യ ബാച്ചിൽ ദിനേഷ്‌ ട്രൈനിങ്ങു്നു പോയി!!

പിന്നീട് എന്നെ മെഡിക്കലിന് വിളിപ്പിച്ചു. മെഡിക്കൽ കഴിഞ്ഞു; ട്രൈനിങ്ങു്നു വിളിയൊന്നും കാണാഞ്ഞപ്പോൾ?  ഈ വിവരം ഞാൻ ദിനേഷിന്റെ ചേട്ടൻ ആനന്ദേട്ടനോട്പറഞ്ഞു. അവരുടെ പരിചയക്കാരിൽ ആരോ ട്രെയിനിങ് സെന്ററുമായി ബന്ധമുള്ളത് കൊണ്ട് അവരെ കാണാൻ ഞാനും, ലീവിന് നാട്ടിൽ വന്ന ആനന്ദേട്ടനും വിശാഖ പട്ടണത്തു പോയി അന്വേഷിച്ചപ്പോൾ? പറഞ്ഞത് ഞാൻ മെഡിക്കൽ അൺ ഫിറ്റാണെന്നു!! 

എന്തോ തിരി മറി നടന്നിട്ടുണ്ട് എന്ന് അവിടെ നിന്ന്  അറിയാൻ കഴിഞ്ഞു . അത് മറികടക്കാനുള്ള പോംവഴിയും അവർ ഉപദേശിച്ചു തന്നു.

അത് പ്രകാരം ഞാൻ റീ മെഡിക്കലിന് അപേക്ഷിച്ചപ്പോൾ? സാദ്ധ്യമല്ല! എന്ന് അറിയിച്ചു! എന്റെ നിരന്തര മായ ഫോളോഅപ്പ് കൊണ്ട്, അതിനു അനുവദിച്ചു. ഒരു മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാകാൻ പറഞ്ഞു. അതും മദ്രാസിൽ .

അങ്ങനെ മദ്രാസ് സീ ഫെറേഴ്സ് ക്ലബ്ബിൽ വെച്ച് പ്രാഥമീക പരിശോധന, അതിൽ വിജയിച്ചു . പിന്നീട് എക്സ്റെ അതും കഴിഞ്ഞു . അതിലും പ്രോബ്ലങ്ങൾ ഒന്നുമില്ല വീണ്ടും ഒരു പാനൽ ഡോക്ടറുടെ മുൻപിൽ ഹാജരാകണം .  അതിന്റെ അറിയിപ്പിനായി കാത്തിരിക്കുമ്പോഴാണ്!  ദുബായിൽ നിന്നും വിസ വന്നത്!.

അതെ സമയം തന്നെ പുതുച്ചേരി ഐ. ടി ഐ.ഇൽ ഇൻസ്ട്രക്ടറിയി ജോലിക്കുള്ള ഇന്റർവ്യു വിനും കാർഡുകിട്ടി! ആ വഴി റെക്കമെന്റേഷന് ഒരു ശ്രമം നടത്തി നോക്കി . ദുബായിൽ പോകുന്നതാണ് നല്ലതെന്ന ഉപദേശം.!!! 

അന്ന് എനിക്ക് അറിയാൻ സാധിച്ചത് അവർ പറഞ്ഞതായ എക്സാറ്റ് കോളിഫിക്കേഷൻ എനിക്ക് മാത്രമായിരുന്നു ഉള്ളത്!!!

പിന്നെ ഒരു റിസ്കിനു കാത്തു നിന്നില്ല? അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു . ദുബായിൽ വന്നു . ജോലികിട്ടിയതു! “സീ ഫുഡ് പ്രോസസിംഗ് കമ്പനിയിൽ” ഓഫിസ് ഇൻചാർജായി .

പിന്നീട് ആ കമ്പനിയുടെ ഓൾ ഇൻ ഓൾ ആയി മാറി. മൽസ്യ സംസ്കരണത്തിൽ ഒരു പി. എഛ്. ഡി ക്കാരനുള്ള അറിവ് നേടി . ഏകദേശം 12 കൊല്ലത്തോളം … ആ കമ്പനിയിൽ മാനേജരായി

അവിടെനിന്നു പിന്നീട് പ്രീ ഷിപ്മെന്റ് ഇൻസ്‌പെക്ഷൻ കമ്പനിയിൽ ഇൻസ്പെക്ഷൻ മാനേജരായി പിരിഞ്ഞു . അതുമായി ബന്ധപ്പെട്ട വിശദാമശ്ങ്ങൾ പിന്നീട് എഴുതാം.

ജോലിയുടെ സ്വഭാവമുമായി ബന്ധപെട്ടു ഒരദ്ദ്യായത്തിനുള്ളത് ഉണ്ട്  അത് പിന്നീട് വഴിയെ ഇത് പോലെ ചെറിയ ചെറിയ കുറിപ്പായി എഴുതാം!

അനുബന്ധമായി ചെറിയ ഒരു കുറിപ്പ് കൂടി എഴുതട്ടെ .

ഹർബാറിന്റെ പണി പൂർത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള  റോഡിലൂടെ യുള്ള ഗതാഗതം ദുസ്സഹമായിരിക്കും . ഇപ്പോൾ തന്നെ ഒരു ചെറിയവാഹനം പോവുമ്പോൾ എതിരെ നിന്നു വരുന്ന വാഹനത്തിനു കടന്നു പോവാൻ ഏറെ പ്രയാസ പ്പെടുന്നുണ്ട് . അല്ലാതെ തന്നെ റോഡ് ഇടുങ്ങിയതാണ് .

റോഡ് വീതി വെപ്പിക്കുന്നതിന്റെ അനിവാര്യത അവരെ പറഞ്ഞു മനസിലാക്കി, അർഹമായ പ്രതിഫലം നൽകി റോഡിന്റെ രണ്ടു ഭാഗത്തും ഉള്ളവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാർപ്പിക്കേണ്ടതാണ് .

ഒരു സുപ്രഭാതത്തിൽ അവരോട് മാറുവാൻ പറഞ്ഞാൽ അത് അപ്രായോഗീകവും ഏറെ ബുദ്ദിമുട്ടുണ്ടാക്കുന്നതായിരിക്കും

ഹർബറിന്റെ പ്രവർത്തനം സുഗമമാകണമെങ്കിൽ ഹർബാറിലേക്കുള്ള എൻട്രിയും ഔട്ടും രണ്ടു വിഴികളിലൂടെ ആവേണ്ടതുതും നിർബന്ദനാണ് . അതിനുള്ള പ്രൊവിഷൻ ഇട്ടുകൊണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു . ഇപ്പോഴത്തെ വഴിയിലൂടെ ഇത് രണ്ടും നടക്കാൻ പ്രയാസമാണ് .

സാദാരണ ദിവസങ്ങളിൽ തന്നെ ഈ ഭാഗത്തു ഉണ്ടാവുന്ന ഗതാഗത കുരുക്ക് എത്രമാത്രം ബുദ്ദിമുട്ടു ഉണ്ടാക്കുന്നുണ്ട് എന്നതിനെ പറ്റി ബന്ധപ്പെട്ട ഭരണ കൂടം ശ്രദ്ദിക്കുമല്ലോ . എം. എൽ. എ യുടെ ശ്രദ്ധ്യയിലും ഈ കാര്യം പെടുത്തട്ടെ!

മഠത്തിൽ ബാബു ജയപ്രകാശ് …..✍️  My Cell No – 0091 9500716709 

മയ്യഴിയിലെ പുതിയ വിഷയവുമായി തുടരും .

Leave a Comment